സൂര്യന്‍റെ രഹസ്യങ്ങൾ തേടി, ലക്ഷ്യത്തിലേക്കടുത്ത് ആദിത്യ; ആദ്യ ഭ്രമണപഥം വികസിപ്പിക്കൽ വിജയകരം

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1 പേടകത്തിന്‍റെ ഒന്നാംഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരം. ഭൂമിയുടെ 245 കിലോമീറ്റർ അടുത്തും 22459 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം നിലവിൽ വലംവെക്കുന്നത്.

സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. വിക്ഷേപണത്തിന് പിന്നാലെ ഭൂമിയോട് 235 കിലോമീറ്റർ അടുത്തും 19500 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിച്ചത്.

Full View

സൂര്യ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 ഇന്നലെയാണ് വിജയകരമായി വിക്ഷേപിച്ചത്. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിലാണ് പേടകം സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയർന്നത്. വിക്ഷേപണം കഴിഞ്ഞ് 64-ാം മിനിറ്റിൽ ഭൂമിയിൽ നിന്ന് 648.7 കിലോമീറ്റർ അകലെ പേടകം റോക്കറ്റുമായി വേർപെട്ടു.

ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തിയ ശേഷം ഭൂമിക്കും സൂര്യനുമിടയിലെ ലാഗ്റേഞ്ചിയൻ പോയന്റിലേക്ക് ആദിത്യ നീങ്ങും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താൻ 125 ദിവസമെടുക്കും. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലാഗ്റേഞ്ചിയൻ പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക.

സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് പ്രധാന ദൗത്യം. അഞ്ചു വർഷമാണ് ദൗത്യ കാലാവധി. ഇന്ത്യക്ക് മുമ്പ് അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂനിയൻ എന്നിവയാണ് സൗരദൗത്യം നടത്തിയിട്ടുള്ള രാജ്യങ്ങൾ. 

Tags:    
News Summary - Aditya-L1 Mission: The first Earth-bound maneuvre is performed successfully

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:23 GMT