"അന്യഗ്രഹ ജീവികൾ ഉറപ്പായും ഉണ്ട്- ഈ സൗരയൂഥത്തിൽ തന്നെ," ഓസ്ട്രിയയിലെ ഗ്രാസ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റായ ക്രിസ്റ്റിൻ മൊയ്സൽ ഈഷിഗ്നർ പറയുന്നു. ഇതിനായുള്ള തെളിവുകൾ ഭൂമിയിൽ നിന്നും ചൊവ്വയിൽ നിന്നും ശേഖരിക്കാനുള്ള തിരക്കിലാണ് ക്രിസ്റ്റിൻ.
പരുഷവും എന്നാൽ വാസയോഗ്യവുമായ ഭൗമ പരിതസ്ഥിതിയിൽ ശതകോടിക്കണക്കിന് വർഷങ്ങൾ മുമ്പ് എങ്ങനെയാണ് സൂക്ഷ്മാണുക്കൾ അതിജീവിച്ചത് എന്ന് പഠിച്ചാണ് അന്യഗ്രഹ ജീവികളെ തിരയുന്നത്.
ഭൂമിയിൽ ഓക്സിജൻ ഇല്ലാതിരുന്ന കോടിക്കണക്കിന് വർഷങ്ങൾ മുമ്പും സൂക്ഷ്മാണുക്കൾ ഉണ്ടായിരുന്നു. ഓസോൺ പാളി രൂപപ്പെട്ടിട്ടില്ലാത്ത ആ കാലത്ത് സൂര്യപ്രകാശത്തെ ഊർജമാക്കി മാറ്റാനുള്ള റൊഡോപ്സിൻ എന്ന പ്രോട്ടീൻ ശരീരത്തിൽ വികസിപ്പിച്ചാണ് ഇവ അതിജീവിച്ചിരുന്നത്. ഇവയുടെ ഡി.എൻ.എ സീക്വൻസുകൾ പഠിച്ച് കോടിക്കണക്കിന് വർഷങ്ങൾ മുമ്പുണ്ടായിരുന്ന ഏകകോശ ജീവികളുടെ ഘടനയും ജീവിതവും മനസ്സിലാക്കും. അന്നത്തെ ഭൂമിയുടെ അന്തരീക്ഷത്തിന് സമാനമായ തീവ്ര അന്തരീക്ഷമുള്ള മറ്റ് ഗ്രഹങ്ങളിൽ ജീവൻ ഇപ്പോഴും ഉണ്ടോയെന്ന് അറിയാൻ ഈ കണ്ടുപിടിത്തം സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
പ്രധാനമായും അന്വേഷണങ്ങൾ നടക്കുന്നത് ചൊവ്വയിലാണ്. ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച 'പെർസിവറൻസ്' എന്ന പേടകം പുരാതന തടാകമായ ജസീറൊ ഗർത്തത്തിൽ അന്യഗ്രഹ ജീവികളുടെ അവശേഷിപ്പുകൾ ഉണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ട്. ചൊവ്വയിൽ മുമ്പ് സൂക്ഷ്മജീവികൾ നിലനിന്നിരുന്നു എന്ന് കരുതുന്ന തടാകമാണിത്. ഓക്സിജന്‍റെ അളവ് കുറച്ച്, ചൊവ്വക്ക് സമാനമായ അന്തരീക്ഷം കൃതൃമമായി ലാബുകളിലുണ്ടാക്കി ഇവിടെയും ഗവേഷണം പുരോഗമിക്കുന്നു.
മോളിക്യുലർ ബയോളജി ആൻഡ് എവല്യൂഷനിൽ എന്ന ജേണലിൽ കണ്ടെത്തലുകൾ വിശദീകരിച്ചിട്ടുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.