ലണ്ടൻ: അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പങ്കെടുക്കുമെന്നുറപ്പായി. ഈ ഡിസംബർ എട്ടു മുതൽ ജനുവരി 18 വരെ നീളുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ കളിക്കാൻ ജോ റൂട്ടിെൻറ നായകത്വത്തിൽ ഇംഗ്ലണ്ടിറങ്ങുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആസ്ട്രേലിയ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ഇംഗ്ലീഷ് കളിക്കാർ അതൃപ്തി പ്രകടിപ്പിച്ചതോടെ ഇത്തവണ ആഷസ് ചാരമാകുമോ എന്ന ആശങ്കയിലായിരുന്നു.
ആഴ്ചകൾ നീണ്ട അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ കളിക്കാർ പരമ്പരക്ക് സമ്മതിച്ചതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ, സീനിയർ താരമായ ജോസ് ബട്ലർ ടീമിൽ ഉണ്ടാവില്ലെന്നാണറിയുന്നത്. ദീർഘകാലം കുടുംബത്തെ വിട്ടുനിൽക്കേണ്ടതിനാൽ ബട്ലർ പരമ്പരക്ക് സമ്മതം അറിയിച്ചിട്ടില്ല.
ഇടവേളയെടുത്ത ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും പരിക്കേറ്റ ഫാസ്റ്റ് ബൗളർ ജെഫ്ര ആർച്ചറും പരമ്പരയിലുണ്ടാവില്ല. വിദേശ ടീമുകൾക്ക് ആസ്ട്രേലിയ ഏർപ്പെടുത്തുന്ന കോവിഡ് നിയന്ത്രണങ്ങളാണ് കളിക്കാരിൽ അതൃപ്തി സൃഷ്ടിച്ചത്. കുടുംബത്തെ കൂടെ കൊണ്ടുവരാൻ അനുവദിക്കാതെ ബയോബബ്ളിൽ ഏറെ കാലം കഴിയേണ്ടിവരുന്നത് കളിക്കാരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതായി വിലയിരുത്തലുണ്ട്. ഏതു തരത്തിലുള്ള നിയന്ത്രണങ്ങളാണ് ആസ്ട്രേലിയ ഏർപ്പെടുത്തുക എന്നതിനെ ആശ്രയിച്ചാണ് പരമ്പരയുടെ ഭാവി.
ഡിസംബറോടെ രാജ്യത്ത് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർ 80 ശതമാനം കടക്കുമെന്നും കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.