റോസോ (ഡൊമിനിക്ക): വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ആതിഥേയർക്ക് ബാറ്റിങ് തകർച്ച. പേസ് ബൗളിങ്ങിനെ പ്രതിരോധിച്ച് ഇന്നിങ്സിന്റെ തുടക്കത്തിൽ മികവ് കാട്ടിയെങ്കിലും സ്പിന്നർമാരെത്തിയപ്പോൾ തകർന്നടിഞ്ഞു. രണ്ടാം സെഷനിൽ ചായക്ക് പിരിയുമ്പോൾ 58 ഓവറിൽ ഏട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തിട്ടുണ്ട്. എട്ടു റൺസുമായി റഹ്കീം കോൺവാളും റൺസൊന്നുമെടുക്കാതെ കെമർ റോച്ചുമാണ് ക്രീസിൽ. നാല് വിക്കറ്റ് വീഴത്തിയ രവിചന്ദ്ര അശ്വിനാണ് വിൻഡീസിന്റെ നടുവൊടിച്ചത്. രവീന്ദ്ര ജദേജ രണ്ടും മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ എന്നിവർ ഒരോ വിക്കറ്റും നേടി.
ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ബ്രാത് വെയ്റ്റ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജും ജയ്ദേവ് ഉനദ്കട്ടുമാണ് ഓപണിങ് സ്പെൽ എറിഞ്ഞത്. പേസ് ബൗളർമാർക്കെതിരെ ശ്രദ്ധയോടെ ബാറ്റേന്തിയ വിൻഡീസ് ഓപണർമാർ പത്ത് ഓവർ പിന്നിടുമ്പോൾ സ്കോർ ബോർഡിൽ 29 റൺസ് ചേർത്തിരുന്നു. ഓപണർമാർ നങ്കൂരമിടുമെന്ന് തോന്നിയ സമയം അശ്വിൻ ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ നൽകി. തഗെനരേയ്ൻ(12) ബൗൾഡായി. ബ്രാത് വെയ്റ്റിന്റെ(20) ചെറുത്തുനിൽപ്പും അശ്വിൻ തന്നെ അവസാനിപ്പിച്ചു. റെയ്മൺ റെയ്ഫർ രണ്ട് റൺസെടുത്ത് ഷർദുൽ താക്കൂറിന് വിക്കറ്റ് നൽകി മടങ്ങി. ബ്ലാക്ക് വുഡ് 14 ഉം ജോഷ്വ ഡാ സിൽവ രണ്ടും റൺസെടുത്ത് രവീന്ദ്ര ജഡേജക്ക് വിക്കറ്റ് നൽകി മടങ്ങി.
അഞ്ചാം വിക്കറ്റിൽ അലിക്ക് അത്നാസെയും ജാസൺ ഹോൾഡറും നടത്തിയ ചെറുത്തു നിൽപ്പാണ് സ്കോർ 100 കടത്തിയത്. 18 റൺസെടുത്ത ജാസൺ ഹോൾഡർ സിറാജിന്റെ പന്തിൽ ഷർദുൽതാക്കൂറിന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ അൽസാരി ജോസഫിനെ (2) നിലയുറപ്പിക്കും മുൻപ് അശ്വിൻ പുറത്താക്കി. അർധ സെഞ്ച്വറിക്കരികെ അലിക്ക് അത്നാസെ (47) ഉം വീണു. അശ്വിൻ തന്നെയാണ് മടക്കടിക്കറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.