രചിൻ രവീന്ദ്രക്ക് സെഞ്ച്വറി (104*); ഇന്ത്യക്കെതിരെ ന്യൂസിലൻഡ് വമ്പൻ ലീഡിലേക്ക്

ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് കൂറ്റൻ ലീഡിലേക്ക്. രചിൻ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിൽ സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് ലീഡ് 300നടുത്തെത്തി. ലഞ്ചിനു പിരിയുമ്പോൾ ന്യൂസിലൻഡ് 81 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 345 റൺസെടുത്തിട്ടുണ്ട്.

ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 46 റൺസിന് പുറത്തായിരുന്നു. 125 പന്തിൽ 104 റൺസുമായി രചിൻ രവീന്ദ്രയും 44 പന്തിൽ 39 റൺസുമായി ടീം സൗത്തിയുമാണ് ക്രീസിൽ. മൂന്നാംദിനം മൂന്നിന് 180 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കീവീസിന്‍റെ നാലു വിക്കറ്റുകൾ മാത്രമാണ് ഇന്ത്യൻ ബൗളർമാർക്ക് ഇതുവരെ വീഴ്ത്താനായത്. 49 പന്തിൽ 18 റൺസെടുത്ത ഡാരിൽ മിച്ചൽ മുഹമ്മദ് സിറാജിന്‍റെ പന്തിൽ യശസ്വി ജയ്സ്വാളിന് ക്യാച്ച് നൽകിയാണ് പുറത്തായത്. തൊട്ടുപിന്നാലെ അഞ്ചു റൺസുമായി ടോം ബ്ലൻഡലും മടങ്ങി. ജസ്പ്രീത് ബുംറയുടെ പന്തിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്താണ് താരത്തെ പുറത്താക്കിയത്. ഗ്ലെൻ ഫിലിപ്സ് (18 പന്തിൽ 14), മാറ്റ് ഹെൻറി (ഒമ്പത് പന്തിൽ എട്ട്) എന്നിവരെ രവീന്ദ്ര ജദേജ ബൗൾഡാക്കി.

എന്നാൽ, എട്ടാം വിക്കറ്റിൽ സൗത്തിയെ കൂട്ടുപിടിച്ച് രചിൻ ടീം സ്കോർ ഉയർത്തി. ഇരുവരുടെയും കൂട്ടുകെട്ട് ഇതിനകം സെഞ്ച്വറി കടന്നു. വമ്പൻ ലീഡ് നേടി ആതിഥേയരെ പ്രതിരോധത്തിലാക്കുകയാണ് സന്ദർശകരുടെ ലക്ഷ്യം. ആദ്യ ദിനം ഡെവോൺ കോൺവെ 105 പന്തുകളിൽ 91 റൺസെടുത്തു പുറത്തായിരുന്നു. നായകൻ ടോം ലാഥം (49 പന്തില്‍ 15), വിൽ യങ് (73 പന്തിൽ 33) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മഴമൂലം ടെസ്റ്റിന്‍റെ ആദ്യദിനം കളി നടന്നിരുന്നില്ല. ഇന്ത്യയുടെ പേരുകേട്ട ബാറ്റർമാരെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡ് തകർപ്പൻ ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്.

നേരത്തെ, ടോസ് നേടിയ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റർമാരിൽ അഞ്ചു പേർ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണിത്. 2020 ൽ ഇന്ത്യ ആസ്ട്രേലിയക്കെതിരെ 36 റൺസിനു പുറത്തായിരുന്നു. 1974ൽ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്സിൽ 42 റൺസിനും പുറത്തായിട്ടുണ്ട്.

വിരാട് കോഹ്ലി, സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. രണ്ടുപേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. പേസർ മാറ്റ് ഹെൻറിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. വിൽ ഒറൂക്ക് നാലും ടീം സൗത്തി ഒരു വിക്കറ്റും നേടി. യശസ്വി ജയ്സ്വാൾ (63 പന്തിൽ 13), രോഹിത് ശർമ (16 പന്തിൽ രണ്ട്), കുൽപീദ് യാദവ് (17 പന്തിൽ രണ്ട്), ജസ്പ്രീത് ബുംറ (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.

Tags:    
News Summary - India vs New Zealand 1st Test: Rachin Ravindra score Century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.