'സഞ്ജു തോറ്റു', ഇന്ത്യ ജയിച്ചു; രണ്ടാം മത്സരവും ജയിച്ച് ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് പരമ്പര

പല്ലേക്കെലെ: അവഗണനയെന്ന ആരാധക മുറവിളികൾക്ക് ഒടുവിൽ ഓപണറായി ക്രീസിലെത്തിയ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പടുത്തിയ മത്സരത്തിലും അനായാസ വിജയം നേടി ഇന്ത്യ.

മഴക്കളി നിയമപ്രകാരം എട്ട് ഓവറിൽ 78 റൺസായി പുനർനിശ്ചയിച്ച വിജയലക്ഷ്യം ഇന്ത്യ 6.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 15 പന്തിൽ 30 റൺസെടുത്ത യശസ്വി ജയ്സ്വാളും 12 പന്തിൽ 26 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവും ഒമ്പത് പന്തിൽ 22 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുമാണ് മികച്ച വിജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഒാവറിലെ മൂന്ന് പന്തിൽ ആറ് റൺസെടുത്ത് നിൽകെയാണ് മഴയെത്തിയത്. പരിക്കേറ്റ ഓപണർ ശുഭ്മാൻ ഗില്ലിന് പകരം അന്തിമ ഇലവനിൽ ഇടം നേടിയ സഞ്ജു സാംസണാണ് യശസ്വി ജയ്സ്വാളിനൊപ്പം ഓപൺ ചെയ്തത്.

മഴമാറി മത്സരം പുനാരാരംഭിച്ചയുടൻ സഞ്ജുവിനെ ഇന്ത്യക്ക് നഷ്ടമായി. മഹീഷ് തീക്ഷ്ണ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി മടങ്ങുകയായിരുന്നു.

നേരത്തെ, 34 പന്തിൽ 54 റൺസെടുത്ത കുശാൽ പെരേരയാണ് ശ്രീലങ്കക്ക് മികച്ച സ്കോർ സമ്മാനിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ടോസ് നേടി ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

10 റൺസെടുത്ത് കുശാൽ മെൻഡിസിനെ പെട്ടെന്ന് നഷ്ടമായെങ്കിലും പാത്തും നിസാങ്കയും(32) കുശാൽ പെരേരയും(54) ചേർന്ന് ടീമിനെ മികച്ച നിലയിൽ എത്തിക്കുകയായിരുന്നു. 26 റൺസെടുത്ത് കാമിന്തു മെൻഡിസ് മികച്ച പിന്തുണ നൽകിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെ തുടരെ നഷ്ടപ്പെട്ടത് റണ്ണൊഴുക്ക് കുറച്ചു.

നായകൻ ചരിത് അസലങ്ക (14), ദാസുൻ ശനക (0), വാനിതു ഹസരങ്ക (0) രമേശ് മെൻഡിസ് (12) മഹീഷ് തീക്ഷ്ണ (2) എന്നിവർ പുറത്തായി. ഒരു റൺസുമായി മതീഷ് പതിരാനയും പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് മൂന്നും ഹാർദിക് പാണ്ഡ്യ, അർഷദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ രണ്ടുവീതം വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - India win against Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT