ദുബൈ: ട്വന്‍റി 20 ലോകകപ്പിൽ ഫേവറിറ്റുകളായെത്തിയ ഇന്ത്യക്ക് വീണ്ടും ഷോക് ട്രീറ്റ്മെന്റ്. വിജയം നിർണായകമായ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ എട്ടുവിക്കറ്റിന് തകർത്തുവിട്ടു. ആദ്യം ബാറ്റുചെയ്ത് ഇന്ത്യ ഉയർത്തിയ 110 റൺസ് 14.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കിവികൾ അനായാസം മറികടക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാകിസ്താനോട് പത്തുവിക്കറ്റിന് തോറ്റ ഇന്ത്യയുടെ സെമി സാധ്യതകൾ ഇതോടെ വിദൂരമായി. ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ചാലും ന്യൂസിലാൻഡ്, അഫ്ഗാനിസ്താൻ ടീമുകളുടെ പ്രകടനം അനുസരിച്ചാവും ഇന്ത്യയുടെ സാധ്യതകൾ. ബുധനാഴ്ച അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യ, ന്യൂസിലൻഡ്, അഫ്ഗാൻ എന്നിവരുമായുള്ള മൂന്നുമത്സരങ്ങളും വിജയിച്ച പാകിസ്താന് സ്കോട്ലൻഡ്, നമീബിയ ടീമുകളുമായാണ് ഇനി മത്സരം. അതുകൊണ്ടുതന്നെ പാകിസ്താന് അനായാസം സെമിയിലേക്ക് മുന്നേറാനാകുമെന്നാണ് കരുതുന്നത്.
നിർണായക മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിര ഒരിക്കൽ കൂടി തകർന്നടിഞ്ഞതാണ് ഇന്ത്യക്ക് വിനയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡാകട്ടെ ആത്മവിശ്വാസത്തോടെയാണ് ബാറ്റേന്തിയത്. മാർട്ടിൻ ഗപ്റ്റിൽ (20), ഡാരിൽ മിച്ചൽ (49), കെയ്ൻ വില്യംസൺ (33 നോട്ടൗട്ട്), ഡെവൻ കോൺവോയ് (2 നോട്ടൗട്ട്) എന്നിങ്ങനെയാണ് കിവി ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ടുവിക്കറ്റുകൾ വീഴ്ത്തി.
ടോസ് നഷ്ടമായത് മുതൽ ഒന്നും ശരിയാകാതിരുന്ന ഇന്ത്യയെ കിവി ബൗളർമാർ അക്ഷരാർഥത്തിൽ വരിഞ്ഞുകെട്ടുകയായിരുന്നു. സമ്മർദത്തിനനുസരിച്ച് ബാറ്റുവീശാതിരുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ പലപ്പോഴും വിക്കറ്റുകൾ അനാവശ്യമായി വലിച്ചെറിയുകയായിരുന്നു. ഒച്ചിഴയും വേഗത്തിൽ ഇഴഞ്ഞുനീങ്ങിയ ഇന്ത്യൻ ഇന്നിങ്സ് നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് കൂട്ടിച്ചേർത്തത്. ന്യൂസിലാൻഡിനായി ട്രെന്‍റ് ബോൾട്ട് മൂന്നും ഇഷ് സോധി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഓരോ വിക്കറ്റുകളുമായി ടിം സൗത്തിയും ആദം മിൽനെയും കൂട്ടുചേർന്നപ്പോൾ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയ മിച്ചൽ സാന്റ്നർ തന്‍റെ ജോലി വൃത്തിയായി ചെയ്തു.
രോഹിത് ശർമക്ക് പകരം ഇഷാൻ കിഷനാണ് ഓപ്പണറായെത്തിയത്. ടീം സ്കോർ നിൽക്കേ ട്രെന്‍റ് ബോൾട്ടിന്‍റെ പന്തിൽ ഡാരിൽ മിച്ചലിന് പിടികൊടുത്ത് ഇഷാൻ കിഷനാണ് (എട്ടു പന്തിൽ നാല്) ആദ്യം പുറത്തായത്. തൊട്ടടുത്ത പന്തിൽ രോഹിത് ഉയർത്തിയടിച്ച പന്ത് അനായാസം കൈപ്പിടിയിലൊതുക്കാവുന്ന പന്ത് ആദം മിൽനേ കൈവിട്ടെങ്കിലും ആശ്വാസം അധികം നീണ്ടില്ല. വൈകാതെ സൗത്തിയുടെ പന്തിൽ ഡാരിൽ മിച്ചലിന് പിടികൊടുത്ത് കെ.എൽ രാഹുലും മടങ്ങി (16 പന്തിൽ 18). നല്ല ടച്ചിലെന്ന് തോന്നിച്ച രോഹിതായിരുന്നു അടുത്ത ഇര. ഇഷ് സോധിയുടെ പന്തിൽ ഗപ്റ്റിലിന് പിടികൊടുത്ത് രോഹിതും (14 പന്തിൽ 14) തിരിഞ്ഞു നടന്നു.
ക്രീസിലെത്തിയത് മുതൽ താളം കണ്ടെത്താൻ വിഷമിച്ച വിരാട് കോഹ്ലി (17 പന്തിൽ 9) സോധിയുടെ പന്തിൽ ബോൾട്ടിന് പിടികൊടുത്ത് മടങ്ങിയതോടെ ഗാലറി നിശബ്ദമായി. വമ്പനടികൾക്ക് കെൽപ്പുള്ള റിഷഭ് പന്തും ഹർദിക് പാണ്ഡ്യയും ക്രീസിലുള്ളതിനാൽ തന്നെ ഇന്ത്യഎപ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. അതും സംഭവിച്ചില്ല. റിഷഭ് പന്തും (19 പന്തിൽ 12), ഹർദിക് പാണ്ഡ്യയും (24 പന്തിൽ 23) പുറത്തായി. 19 പന്തിൽ 26 റൺസുമായി അവസാന ഓവറുകളിൽ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.