ഐ.പി.എല്ലിലെ ഫ്ലാറ്റ് ബാറ്റിങ് പിച്ചുകൾക്കെതിരെ വിമർശനവുമായി ചെന്നൈ സൂപ്പർ കിങ്സ് സ്പിന്നർ ആർ അശ്വിൻ. മികച്ച പന്തെറിഞ്ഞിട്ടും പിച്ചിൽ നിന്നും പിന്തുണ കിട്ടാത്തത് ബോളർമാരുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കുമെന്നും മാനസിക പിന്തുണയ്ക്ക് മനോവിദഗ്ധരെ കാണേണ്ട അവസ്ഥയുണ്ടാക്കുമെന്നും അശ്വിൻ പറഞ്ഞു. ബാറ്റിങ്ങിന് പിന്തുണ നൽകാനും കാണികളെ സിക്‌സറുകൾ കൊണ്ട് ആകർഷിക്കാനും ബോളർമാരെ പ്രതിരോധത്തിലാക്കുന്നത് ശരിയല്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ഈ സീസണിലെ തുടക്കത്തിലെ തന്നെ മികച്ച ബാറ്റിങ് പ്രകടനമാണ് അശിനെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. ആദ്യ ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മൂന്ന് മത്സരങ്ങളിൽ ഇരു ടീമുകളും 200 റൺസിന് മുകളിൽ നേടി. ഈ സാഹചര്യത്തിലാണ് അശ്വിന്‍റെ അഭിപ്രായം.
'ബോളേഴ്‌സ് പ്രതിരോധത്തിലാണെന്ന് നിങ്ങൾ പറയുന്നു. പക്ഷെ മികച്ച പന്തെറിഞ്ഞിട്ടും പിച്ചിൽ നിന്ന് പിന്തുണ കിട്ടാത്ത അവസ്ഥയാണ്. ഇങ്ങനെയാണെങ്കിൽ ബോളേഴ്‌സ് അധികം വൈകാതെ മാനസിക പിന്തുണയ്ക്ക് സൈക്കോളജിസ്റ്റുകളെ കാണേണ്ടി വരും. ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്നതിനും സിക്‌സുകൾ കൊണ്ട് കാണികളെ ആകർഷിക്കുന്നതിനും വേണ്ടി ബോളർമാരെ പ്രതിരോധത്തിലാക്കുന്ന പിച്ചുകളുണ്ടാക്കുന്ന നടപടി ശരിയല്ല,' അശ്വിൻ പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്സിനെ അടുത്ത മത്സരം സ്വന്തം തട്ടകത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയാണ്. ആദ്യ മത്സരത്തിൽ മുംബൈയെ മറികടന്നെത്തുന്ന സി.എസ്കെയും നിലവിലെ ചാമ്പ്യൻമാരെ തോൽപ്പിച്ച ആർ.സി.ബിയുമെത്തുന്ന സതേൺ ദെർബി മത്സരം മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.