ആലപ്പുഴ: ഞായറാഴ്ചയിലെ അവധി ദിനം ക്രിക്കറ്റിന്റെ ആവേശത്തിനായി മാറ്റിവച്ച് ആലപ്പുഴയിലെ ക്രിക്കറ്റ് പ്രേമികൾ. കുട്ടികളും സ്ത്രീകളുമുൾപ്പെടെ ആയിരത്തിലേറെ പേർ കളി കാണാൻ രാവിലെ മുതൽ എസ്.ഡി. കോളജ് സ്റ്റേഡിയത്തിൽ എത്തി.
സഞ്ജു, ബേസിൽ തമ്പി എന്നിവർക്കായി ജയ് വിളിച്ച കാണികൾ സെഞ്ച്വറി നേട്ടം കൈവരിച്ച ആര്യൻ ജുയലിന്റെയും 49 റൺസ് നേടിയ പ്രിയം ഗാർഗിന്റെ പ്രകടനത്തെയും ആർപ്പുവിളിയോടെയാണ് വരവേറ്റത്. കാണികളുടെ ജയ് വിളികൾ സ്റ്റേഡിയത്തിൽ ഉത്സവ പ്രതീതി സൃഷ്ടിച്ചു.
മുൻ ഡി.ജി.പി ഹോർമീസ് തരകൻ, മുൻ കേരള ക്യാപ്ടനും ഉത്തരാഖണ്ഡ് സെലക്ടറുമായ ഫിറോസ് വി. റഷീദ് ഉൾപ്പെടെ പ്രമുഖരും പൊരിവെയിലിനെ അവഗണിച്ച് കളി കാണാനുണ്ടായിരുന്നു. കേരള ക്രിക്കറ്റ് ടീം താരം എം.ഡി. നിധീഷിന്റെ മാതാപിതാക്കളും ഭാര്യയും കുഞ്ഞും സഹോദരനും കുടുംബവുമെല്ലാം കളി കാണാൻ എത്തി. കേരള താരം ബേസിൽ തമ്പിയുടെ സുഹൃത്തുക്കളുടെ ഒരു വൻ നിര തന്നെ സ്റ്റേഡിയത്തിലുണ്ടായിരുന്നു.
ബേസിൽ ഓരോ പന്ത് എറിയുമ്പോഴും അവർ ഉറക്കെ ആവേശം കൊണ്ടു. തനിക്ക് മാത്രമല്ല നിധീഷിനും പിന്തുണ കൊടുക്കണമെന്ന് ബേസിൽ ആവശ്യപ്പെടുന്നതും കാണാമായിരുന്നു.
ആലപ്പുഴ: സഞ്ജുവിനെ ഒന്ന് കാണണം പറ്റുമെങ്കിൽ ഒപ്പം നിന്നൊരു ഫോട്ടോയെടുക്കണം. ഈ ആഗ്രഹവുമായാണ് ഭിന്നശേഷിക്കാരനായ കെ.പി. മഹേശ്വൻ കൊല്ലത്ത് നിന്നും അമ്മക്കൊപ്പം ആലപ്പുഴയിലേക്ക് ബസ് കയറിയത്. എന്നാൽ ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം കിട്ടിയതിന്റെ സന്തോഷവുമായിട്ടാണ് ആ 33കാരൻ മടങ്ങിയത്. കുട്ടിക്കാലം മുതൽ ക്രിക്കറ്റിനെ സ്നേഹിക്കുന്ന മഹേശ്വന് ഊന്ന് വടിയുടെ സഹായമില്ലാതെ ഒന്ന് നിൽക്കാൻ പോലും കഴിയില്ല. എന്നാലും ക്രിക്കറ്റിനോട് അടങ്ങാത്ത ആവേശമാണ്. പ്രത്യേകിച്ചും സഞ്ജു സാംസണോട്.
മുമ്പ് വീരേന്ദർ സേവാഗായിരുന്നു ഇഷ്ടതാരം. സഞ്ജുവിന്റെ ബാറ്റിങ്ങ് നേരിൽ കാണണം എന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് മാതാവ് കെ.വി. മണിക്കൊപ്പം കൊല്ലത്തെ മനയിൽക്കുളത്ത് നിന്ന് കേരള - ഉത്തർപ്രദേശ് രഞ്ജി മത്സരം കാണാൻ ആലപ്പുഴക്കെത്തിയത്. സ്റ്റേഡിയത്തിൽ എത്തിയപ്പോൾ സംഘാടകർ പ്രസ് ഗ്യാലറിക്ക് സമീപം കസേരയും നൽകി. തൊട്ട് മുന്നിൽ സഞ്ജു ഫീൽഡ് ചെയ്യുന്നത് കണ്ടതോടെ മഹേശ്വൻ ആവേശത്തിലായി. എന്നാൽ ചിത്രമെടുക്കാനുള്ള ആഗ്രഹം നടന്നില്ല.
ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് അരികിലെത്തി മഹേശ്വറുമായി സൗഹൃദം പങ്കിട്ടു. അപ്പോഴും സഞ്ജുവിനെ കാണണമെന്ന ആഗ്രഹം അയാൾ ആവർത്തിച്ചു. തുടർന്ന് ടീ ബ്രേക്കിന്റെ ഇടവേളയിൽ സഞ്ജു മഹേശ്വന്റെ അരികിലെത്തി ഫോട്ടോയും എടുത്ത് സമ്മാനമായി രാജസ്ഥാൻ റോയൽസിന്റെ തൊപ്പിയും നൽകിയതോടെ മഹേശ്വൻ ഹാപ്പി. മകന്റെ സന്തോഷം കണ്ട് മാതാവ് മണിക്കും ഇരട്ടി സന്തോഷം. സഞ്ജുവിനെ കാണാതെ പോയിരുന്നെങ്കിൽ മകൻ വിഷമിച്ചേനേയെന്ന് അവർ പറഞ്ഞു.
തൃശൂർ ചേർപ്പ് പുത്രക്കൽ കോരപ്പറ്റിൽ പുഷ്പൻ - മണി ദമ്പതികളുടെ മകനായ മഹേശ്വന് 22 വയസ് വരെ കിടക്കയിൽ നിന്നും എണീറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. മാതാപിതാക്കളുടെ ശ്രമഫലമായി ഇപ്പോൾ നടക്കാൻ സാധിക്കും.തന്റെ പരിമിതികളെ അതിജീവിച്ച മഹേശ്വൻ ശ്രീ നാരായണ സെന്റർ ഓപൺ യൂനിവേഴ്സിറ്റിയിലെ കൊമേഴ്സ് അസി. പ്രൊഫസറാണ് ഇപ്പോൾ. വൈകുന്നേരത്തോടെ ബസിൽ മഹേശ്വർ കൊല്ലത്തേക്ക് മടങ്ങി.
ആലപ്പുഴ: കാണികൾക്കിടയിലേക്കിറങ്ങി അവർക്ക് കൈ കൊടുത്തും കുശലം അന്വേഷിച്ചും ഓട്ടോഗ്രാഫുകൾ നൽകിയും ആവേശത്തിരയിളക്കി സഞ്ജു സാംസണും കുൽദീപും വെളിച്ചക്കുറവ് മൂലം മൂന്നാം ദിനത്തെ മത്സരം നേരത്തെ അവസാനിപ്പിച്ചതോടെ ബൗണ്ടറി ലെയ്നിലേക്ക് കാണികൾ ഓടിക്കൂടി.
സ്റ്റേഡിയത്തിൽ നിന്നും പവലിയനിലേക്ക് മടങ്ങുകയായിരുന്ന സഞ്ജുവിനെ അടുത്ത് കാണാൻ കാണികൾ മുറവിളി കൂട്ടി. ഇത് ശ്രദ്ധയിൽപ്പെട്ട സഞ്ജു ഇന്ത്യൻ ടീമിലെ തന്റെ സഹതാരമായ യു.പിയുടെ കുൽദീപ് യാദവിനെയും കൂട്ടി കാണികൾക്ക് അരികിലേക്കെത്തി. കാണികളുടെ ആവേശം കണ്ട് കുൽദീപ് മടങ്ങി. എന്നാൽ സഞ്ജു തന്നെ കാണാൻ കാത്തു നിന്ന എല്ലാവർക്കും അരികിലെത്തി ഹസ്തദാനം ചെയ്തു. ചില കുരുന്നുകൾ ഇട്ടിരുന്ന ജഴ്സികൾ ഊരി അതിൽ ഓട്ടോഗ്രാഫ് വാങ്ങുന്നതും കാണാമായിരുന്നു. തുടർന്ന് ഇന്ത്യയുടെ ഇപ്പോഴത്തെ വെടിക്കെട്ട് ബാറ്റർ റിങ്കു സിങ്ങിനെ കാണികൾ അരികിലേക്ക് വിളിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. റിങ്കു ഭായ് എന്ന വിളി എങ്ങും മുഴങ്ങുന്നുണ്ടായിരുന്നു. കാണികളുടെ വിഷമം തിരിച്ചറിഞ്ഞ് കുൽദീപ് യാദവ് വീണ്ടും മടങ്ങിയെത്തി കാണികൾക്കൊപ്പം സെൽഫിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.