രാജസ്ഥാൻ റോയൽസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എൽ മത്സരത്തിനിടെ റോയൽസിന്‍റെ താത്കാലിക നായകൻ റിയാൻ പരാഗിന്‍റെ കാൽ തൊഴാൻ സുരക്ഷ ഭേദിച്ച് ഒരു ആരാധകൻ എത്തിയിരുന്നു. താരത്തിന്‍റെ സ്വന്തം നാടായ ഗുവാഹത്തിയിലാണ് മത്സരം നടന്നത്. അസമിൽ നിന്നും ഒരു താരം ആദ്യമായാണ് ഒരു ഐ.പി.എൽ ടീമിനെ നയിക്കുന്നത്. രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരിക്കിന്‍റെ പിടിയിൽ നിന്നും മോചിതനാകാത്തതിനാലാണ് പരാഗ് നായകസ്ഥാനത്തേക്കെത്തിയത്. രാജസ്ഥാന്‍റെ ബൗളിങ്ങിനിടയിലാണ് ഒരു ആരാധകൻ സുരക്ഷ മറികടന്ന് പരാഗിന്‍റെ കാൽ തൊടാനെത്തിയത്.
എന്നാൽ ഇതിനെതിരെ ഒരുപാട് ട്രോളുകളാണ് നിലവിൽ സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഇത് ആരാധകൻ അല്ലെന്നും പി.ആർ. പ്രവർത്തനമാണന്നും ആരാധകർ കമന്‍റ് ചെയ്യുന്നു. ഒരു ആരാധകൻ വന്ന് കമന്‍റ് ചെയ്യുന്നുണ്ട്. ഒരു ആരാധകൻ വന്ന് കാല് തൊടാൻ മാത്രമൊന്നും പരാഗ് ഇതുവരെ ക്രിക്കറ്റിൽ ഉണ്ടാക്കിയിട്ടില്ലെന്നും ആരാധകർ വാദിക്കുന്നു. താരം ടോസിനെത്തിയപ്പോഴും ആരാധകർ ആർപ്പുവിളിച്ചിരുന്നു.
അതേസമയം മത്സരത്തിൽ രാജസ്ഥാൻ എട്ട് വിക്കറ്റിന് പരാജയപ്പെട്ടു. 61 പന്തിൽ പുറത്താകാതെ 97 റൺസെടുത്ത ക്വിൻഡൻ ഡികോക്കിന്റെ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയുടെ ജയം അനായാസമാക്കിയത്.
ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 17.3 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
61 പന്തുകൾ നേരിട്ട ഡികോക് ആറു സിക്‌സും എട്ടുഫോറും ഉൾപ്പെടെയാണ് 97 റൺസെടുത്തത്. 22 റൺസെടുത്ത രഘുവൻഷിയും ഡികോക്കിനൊപ്പം പുറത്താകാതെ നിന്നു.
അഞ്ച് റൺസെടുത്ത ഓപണർ മുഈൻ അലിയുടേയും ക്യാപ്റ്റൻ അജിങ്ക്യ രഹാനയുടെയും വിക്കറ്റ് മാത്രമാണ് നഷ്ടമായത്. നേരെത്ത, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ റോയൽസ്, നൈറ്റ് റൈഡേഴ്‌സിനു മുന്നിൽ 152 റൺസിന്റെ വിജയലക്ഷ്യമുയർത്തി. 28 പന്തിൽ 33 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലാണ് റോയൽസിൻ്റെ ടോപ് സ്കോറർ.
രാജസ്ഥാൻ ടീമിനായി ഇന്നിങ്സ് ഓപൺ ചെയ്‌ത യശസ്വി ജയ്സ്വാളും സഞ്ജു സാംസണും ചേർന്ന് ആദ്യ വിക്കറ്റിൽ 33 റൺസ് നേടി. നാലാം ഓവറിൽ 13 റൺസ് നേടിയ സഞ്ജുവിൻ്റെ വിക്കറ്റ് നഷ്ടമായി. വൈഭവ് അറോറയുടെ യോർക്കർ ബാൾ അറ്റാക്ക് ചെയ്യാൻ ശ്രമിച്ച സഞ്ജു ക്ലീൻ ബോൾഡാവുകയായിരുന്നു. തകർപ്പനടികളുമായി കളംനിറഞ്ഞ റിയാൻ പരാഗിന് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 15 പന്തിൽ 25 റൺസ് നേടിയ താരത്തെ വരുൺ ചക്രവർത്തി വിക്കറ്റ് കീപ്പർ ഡീകോക്കിൻ്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ 29 റൺസ് നേടിയ യശസ്വി ജയ് സ്വാളും കൂടാരം കയറി. ഇതോടെ റോയൽസ് മൂന്നിന് 69 എന്ന നിലയിലായി.
മധ്യനിരയിൽ ജുറേലൊഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. നൈറ്റ് റൈഡേഴ്‌സിനായി വൈഭവ് അറോറ, ഹർഷിത് റാണ, മോയീൻ അലി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതവും സ്പെൻസർ ജോൺസൻ ഒരു വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.