ന്യൂഡൽഹി: ആശങ്കകൾക്കു വിരാമമായി ഹിറ്റ്മാൻ തിരികെയെത്തുന്നു. ഫിറ്റ്നസ് ടെസ്റ്റിെൻറ കടമ്പകൾ കടന്ന് രോഹിത് ശർമ ആസ്ട്രേലിയക്കെതിരായ ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ഉടൻ ചേരും. പരമ്പരയിലെ ഒന്നും രണ്ടും ടെസ്റ്റുകൾ നഷ്ടമാവുമെങ്കിലും അവസാന രണ്ടു ടെസ്റ്റിലും രോഹിതിന് കളിക്കാനാവും. വെള്ളിയാഴ്ച ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഡയറക്ടർ രാഹുൽ ദ്രാവിഡിെൻറ മേൽനോട്ടത്തിലായിരുന്നു ഫിറ്റ്നസ് പരിശോധന. ഇത് വിജയകരമായി പൂർത്തിയാക്കിയ താരം 14ന് ആസ്ട്രേലിയയിലേക്ക് പറക്കുമെന്ന് ബി.സി.സി.ഐ അംഗം അറിയിച്ചു.
ആസ്ട്രേലിയയിലെത്തി 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞ ശേഷം മാത്രമേ താരത്തിന് ഇന്ത്യൻ ടീമിനൊപ്പം ചേരാനാവൂ. നേരിട്ട് സിഡ്നിയിലെത്തുന്ന താരം ക്വാറൻറീനിലും പരിശീലനം തുടരും. ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അസാന്നിധ്യം രോഹിതിെൻറ തിരിച്ചുവരവോടെ പരിഹരിക്കാനാവുമെന്നാണ് ഇന്ത്യൻ ക്യാമ്പിെൻറ പ്രതീക്ഷ. ഡിസംബർ 17നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബർ 26നും ആരംഭിക്കും. ജനുവരി 7-11 സിഡ്നി, ജനുവരി 15-19 ബ്രിസ്ബേൻ എന്നിങ്ങനെയാണ് മൂന്നും നാലും ടെസ്റ്റുകൾ.
ഐ.പി.എൽ മത്സരത്തിനിടെ കാൽവണ്ണക്ക് പരിക്കേറ്റ രോഹിതിന് ഏകദിന, ട്വൻറി20 മത്സരങ്ങൾ പൂർണമായും നഷ്ടമായിരുന്നു. ഐ.പി.എല്ലിലെ ഏതാനും മത്സരങ്ങളും നഷ്ടമായി. എന്നാൽ, ഫൈനലിൽ ടീമിനെ നയിച്ച് കിരീടം സമ്മാനിച്ച് തിരിച്ചുവരവ് പ്രതീക്ഷ നൽകിയെങ്കിലും രോഹിതിനെ ബംഗളൂരു എൻ.സി.എ അക്കാദമിയിലേക്ക് അയക്കാനായിരുന്നു ബോർഡ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.