പാക് പേസിൽ മുട്ടുവിറച്ച് ഇന്ത്യ; 119 റൺസിന് പുറത്ത്; രണ്ടക്കം കടന്നത് മൂന്നു ബാറ്റർമാർ മാത്രം

ന്യൂയോർക്: ട്വന്‍റി20 ലോകകപ്പിൽ പാകിസ്താൻ പേസർമാർക്കു മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ. ന്യൂയോർക്കിലെ ദുഷ്കരമായ പിച്ചിൽ 19 ഓവറിൽ 119 റൺസിന് ഇന്ത്യ ഓൾ ഔട്ടായി.

പാക് ബൗളർമാരായ നസീം ഷായും ഹാരിസ് റൗഫുമാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ബാറ്റിങ് നിരയിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. 31 പന്തിൽ 42 റൺസെടുത്ത ഋഷഭ് പന്താണ് ടോപ് സ്കോറർ. ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് തന്നെ സിക്സ് പറത്തിയാണ് രോഹിത് തുടങ്ങിയത്. പിന്നാലെ രസംകൊല്ലിയായി മഴ എത്തിയതോടെ മത്സരം അൽപനേരം തടസ്സപ്പെട്ടു. മത്സരം പുനരാരംഭിച്ചതും കോഹ്ലിയെ നസീം ഷാ ഉസ്മാൻ ഖാനിയെ കൈയിലെത്തിച്ചു. മൂന്നു പന്തിൽ നാലു റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

അധികം വൈകാതെ 12 പന്തിൽ 13 റൺസെടുത്ത് രോഹിത്തും മടങ്ങി. അഫ്രീദിയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച താരം ഹാരിസ് റൗഫിന്‍റെ കൈയിലൊതുങ്ങി. ഇന്ത്യ 2.4 ഓവറിൽ 19 റൺസ്. ഋഷഭ് പന്തും അക്സർ പട്ടേലും ശ്രദ്ധയോടെ ബാറ്റു വിശീയാണ് ടീമിനെ അർധ സെഞ്ച്വറി കടത്തിയത്. പന്തിനെ പുറത്താക്കാനുള്ള ഒന്നിലധികം അവസരങ്ങളാണ് പാക് താരങ്ങൾ നഷ്ടപ്പെടുത്തിയത്. പിന്നാലെ 18 പന്തിൽ 20 റൺസെടുത്ത അക്സർ നസീം ഷായുടെ പന്തിൽ ക്ലീൻ ബൗൾഡ്. സൂര്യകുമാറിനും (എട്ടു പന്തിൽ ഏഴ്) ശിവം ദുബെക്കും (ഒമ്പത് പന്തിൽ മൂന്ന്) നിലയുറപ്പിക്കാനായില്ല.

പന്തിനെ മുഹമ്മദ് ആമിർ പുറത്താക്കി. തൊട്ടടുത്ത പന്തിൽ രവീന്ദ്ര ജദേജയെയും ആമിർ മടക്കിയതോടെ ഇന്ത്യ ഏഴു വിക്കറ്റിന് 96 റൺസിലേക്ക് തകർന്നു. 18ാം ഓവറിൽ ഹാരിസ് റൗഫ് അടുത്തടുത്ത പന്തുകളിൽ ഹാർദിക് പാണ്ഡ്യയെയും (12 പന്തിൽ ഏഴ്) ജസ്പ്രീത് ബുംറയെയും (പൂജ്യം) മടക്കി. 13 പന്തിൽ ഒമ്പത് റൺസെടുത്ത അർഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ഏഴു റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.

പാകിസ്താനുവേണ്ടി മുഹമ്മദ് ആമിർ രണ്ടു വിക്കറ്റും അഫ്രീദി ഒരു വിക്കറ്റും നേടി. നേരത്തെ, മഴമൂലം ടോസും വൈകിയിരുന്നു. ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽനിന്ന് ഒരു മാറ്റവുമായാണ് പാകിസ്താൻ കളത്തിലിറങ്ങിയത്. മോശം ഫോമിന്‍റെ പേരിൽ വിമർശനം ഏറ്റുവാങ്ങിയ അസം ഖാനു പകരം ഇമാദ് വസീം ടീമിലെത്തി.

അയർലൻഡിനെതിരെ കളിച്ച ടീമിനെ തന്നെയാണ് പാകിസ്താനെതിരെയും ഇന്ത്യ കളിപ്പിക്കുന്നത്. ന്യൂയോർക്കിലെ നസ്സാവു കൗണ്ടി ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ടീം പാകിസ്താൻ: ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ശദബ് ഖാൻ, ഇഫ്തിഖാർ അഹ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് അമീർ.

Tags:    
News Summary - T20 World Cup 2024: Pakistan Bundle Out India For 119

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.