ദോഹ: ഡയമണ്ട് ലീഗ് അത്ലറ്റിക്സിനായി ഖത്തർ വേദിയാവുമ്പോൾ നഗരത്തിലെ പോസ്റ്ററുകളിലും പരസ്യ ചിത്രങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഒരു ഇന്ത്യക്കാരനാണ് താരം. ഒളിമ്പിക്സിൽ സ്വർണവും ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും നിലവിലെ ഡയമണ്ട് ലീഗ് ജേതാവുമായ ഇന്ത്യയുടെ നീരജ് ചോപ്ര. ഡയമണ്ട് ലീഗിന്റെ പോസ്റ്റർ ബോയ് എന്ന് വിശേഷിപ്പിച്ചാൽ തെറ്റില്ല.
മീറ്റിന് മുന്നോടിയായി വ്യാഴാഴ്ച ദോഹ പുൾമാൻ ഹോട്ടലിൽ നടന്ന വാർത്തസമ്മേളനത്തിലും ശ്രദ്ധേയ താരം നീരജ് ചോപ്രയായിരുന്നു. പുതിയൊരു സീസണിലെ ആദ്യ മത്സരത്തിൽ പൂർണ ഫിറ്റ്നസോടെയാണ് ദോഹയിലെത്തിയതെന്ന് നീരജ് വ്യക്തമാക്കി. ‘ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കടുത്ത മത്സരമുണ്ടാവുമെന്ന് ഉറപ്പാണ്. ഒപ്പം മത്സരിക്കുന്നതെല്ലാം മികച്ച ദൂരം കണ്ടെത്തിയ അത്ലറ്റുകളാണ്. 90 മീറ്റർ ദൂരമെറിഞ്ഞവരാൽ പ്രശസ്തമാണ് ദോഹ. ഇന്നത്തെ രാത്രിയിൽ എല്ലാവരിൽനിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു’ -ചോപ്ര പറഞ്ഞു.
ഒളിമ്പിക്സിൽ 87.58 മീറ്റർ എറിഞ്ഞ് സ്വർണം നേടിയ നീരജ്, കഴിഞ്ഞ വർഷം സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞാണ് കരിയറിലെ ഏറ്റവും മികച്ച ദൂരത്തോടെ ദേശീയ റെക്കോഡ് കുറിച്ചത്. ഈ ദൂരം ദോഹയിൽ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം. കഴിഞ്ഞ വർഷം ഡയമണ്ട് ലീഗ് ഫൈനലിൽ 88.44 മീറ്ററായിരുന്നു നീരജിന്റെ ദൂരം. ഇന്ത്യയിലെ അത്ലറ്റിക്സിന്റെ സ്വീകാര്യതയെക്കുറിച്ചും നീരജ് സംസാരിച്ചു.
ട്രാക്ക് ഇനങ്ങളിലും ജാവലിൻത്രോ, ജംപ് ഉൾപ്പെടെയുള്ള ഫീൽഡ് ഇനങ്ങളിലും ഇന്ത്യയിൽ കൂടുതൽ താരങ്ങൾ വളർന്നുവരുന്നത് സംബന്ധിച്ച നീരജിന്റെ വാക്കുകൾക്കിടയിലായിരുന്നു വാർത്തസമ്മേളനത്തിലെ ആതിഥേയനായ ആൻഡി കേ തമാശയായി ഐ.പി.എൽ ക്രിക്കറ്റിനെക്കുറിച്ച് ചോദിച്ചത്. അത്ലറ്റിക്സിൽനിന്നു വിരമിച്ചാൽ ഐ.പി.എല്ലിൽ ചേരുമോ എന്നായി അദ്ദേഹം. മുംബൈ ഇന്ത്യൻസിൽ കാണാമോ എന്നും ചോദിച്ചു. അതിനുള്ള നീരജിന്റെ മറുപടിയും രസകരമായിരുന്നു.
ജാവലിൻത്രോയെയും ക്രിക്കറ്റിലെ പന്തേറിനെയും വിശകലനംചെയ്തശേഷം നീരജ് പറഞ്ഞത് ഇങ്ങനെ: ‘ക്രിക്കറ്റ് നിയമപ്രകാരം പന്തെറിയുമ്പോൾ കൈമുട്ട് മടങ്ങാൻ പാടില്ല. എന്നാൽ, ജാവലിൻ എറിയുന്നതുപോലെ പന്തെറിയാൻ സമ്മതിക്കുകയാണെങ്കിൽ ക്രിക്കറ്റിലും ഒരു കൈ നോക്കാം’ -നീരജിന്റെ മറുപടിയെ നിറഞ്ഞ ചിരിയോടെ വാർത്തസമ്മേളന മുറിയും വരവേറ്റു.
ക്രിക്കറ്റ് ജനകീയമായ ഇന്ത്യയിൽ ഭാവിയിൽ കൂടുതൽ ജാവലിൻ താരങ്ങൾ വളരാൻ സാധ്യതയുണ്ടെന്നും നീരജ് പറഞ്ഞു. ഇപ്പോൾതന്നെ 80 മീറ്ററിൽ ഏറെ ദൂരം എറിയുന്ന താരങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ‘ക്രിക്കറ്റ് ഇന്ത്യയിൽ ജനകീയ കായിക ഇനമാണ്. ഒരുപാട് മികച്ച ബൗളർമാരും ഇന്ത്യയിലുണ്ട്.
തോളുകൾ വേഗത്തിൽ ചലിപ്പിച്ച് പന്തെറിയാൻ ശേഷിയുള്ളവരാണ് അവർ. ജാവലിൻത്രോയിലും കരുത്തിലും വേഗത്തിലും എറിയുന്ന കൈകളാണ് ആവശ്യം.ഇത് ഇന്ത്യയിൽ കൂടുതൽ ജാവലിൻത്രോവർമാർ വളർന്നുവരാൻ സഹായിക്കും. ജംപിലും ട്രാക്ക് ഇനങ്ങളിലുമായി കൂടുതൽ കായിക താരങ്ങൾ വളർന്നുവരുന്നുണ്ട്’ -നീരജ് ചോപ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.