മൂന്നാം ലോകകപ്പുമായി അർജന്‍റീന ടീം നാട്ടിൽ തിരിച്ചെത്തിയതിന്‍റെ ആഘോഷത്തിലും ആനന്ദത്തിലുമാണ് രാജ്യം. വിമാനത്താവളത്തിനു പുറത്ത് രണ്ടു ലക്ഷത്തിലധികം പേരാണ് വിശ്വം വിജയിച്ച ടീമിനെ വരവേൽക്കാൻ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നത്. വഴിനീളെ ആരാധകരുടെ ആർപ്പുവിളികൾക്കിടയിലൂടെയാണ് താരങ്ങൾ വിശ്രമിക്കുന്ന ഹോട്ടലിലേക്ക് കടന്നുപോയത്.
എന്നാൽ, ഫൈനൽ മത്സരത്തെ ഫൈനലാക്കിയത് യഥാർഥത്തിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയായിരുന്നു. ആദ്യ പകുതിയിൽ നിരാശപ്പെടുത്തിയ ഫ്രാൻസ്, രണ്ടാം പകുതിയിൽ എംബാപ്പെയിലൂടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്നതാണ് കണ്ടത്. അർജന്‍റീന ആരാധകർ ജയം ഉറപ്പിച്ചിരിക്കെയാണ് എംബാപ്പെയിലൂടെ ഫ്രാൻസ് സമനില പിടിക്കുന്നത്.
അധിക സമയത്തും പെനാൽറ്റി വലയിലെത്തിച്ച് എംബാപ്പെ ടീമിന്‍റെ രക്ഷകനായി. ഒടുവിൽ ഷൂട്ടൗട്ടിലാണ് ഫ്രാൻസ് തോറ്റത്. രാജ്യം തോറ്റെങ്കിലും ഫൈനലിലെ യഥാർഥ ഹീറോ എംബാപ്പെ തന്നെയായിരുന്നു. തങ്ങളെ മുൾമുനയിൽ നിർത്തിയ ഈ താരത്തോടുള്ള അർജന്‍റീന ആരാധകരുടെ രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനുള്ള തെളിവായിരുന്നു ബ്വേനസ് ഐറിസിൽ നടന്ന വിജയാഘോഷത്തിനിടെ ആരാധകർ എംബാപ്പെയുടെ കോലം കത്തിച്ചത്.
താരത്തിന്‍റെ 24ാം ജന്മദിനത്തിലായിരുന്നു എംബാപ്പെയോടുള്ള അർജന്‍റീന ആരാധകരുടെ രോഷം. താരത്തിന്‍റെ കോലം കത്തിച്ച് അതിനുചുറ്റിലും ആരാധകർ നൃത്തംവെക്കുന്നത് വിഡിയോയിൽ കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.