ക്രിസ്റ്റ്യാനോ ഫോണ്‍ എടുക്കുന്നില്ല! എന്താണ് സംഭവിക്കുന്നത്? നാനി നിരാശയില്‍

ലിസ്ബൺ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവന്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ല, തിരിച്ചു വിളിക്കുന്നുമില്ല - ക്രിസ്റ്റ്യാനോ  റൊണാള്‍ഡോയുടെ അടുത്ത സുഹൃത്തായ നാനിയുടെ വെളിപ്പെടുത്തലാണിത്!

പോര്‍ചുഗല്‍ താരങ്ങളായ ക്രിസ്റ്റ്യാനോയും നാനിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഒരുമിച്ച് കളിച്ചവരാണ്. അലക്‌സ് ഫെര്‍ഗൂസന്റെ കളരിയിലാണ് രണ്ട് പേരും കരിയറിലെ നല്ല നാളുകളിലേക്ക് കാലെടുത്തു വെച്ചത്. ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന നാനി ട്രാന്‍സ്ഫര്‍ തിരക്കുകള്‍ കാരണമാകാം സുഹൃത്ത് പ്രതികരിക്കാത്തതെന്ന് തിരിച്ചറിയുന്നു.

പുതിയ ക്ലബ്ബിലേക്കുള്ള മാറ്റം സംബന്ധിച്ച് നാനി അറിയാന്‍ ശ്രമിച്ചപ്പോഴൊക്കെ ക്രിസ്റ്റ്യാനോ ഒഴിഞ്ഞു മാറി. ഞാനിപ്പോള്‍ തിരക്കിലാണ്, നമുക്ക് പിന്നീട് സംസാരിക്കാം -ഇത്ര മാത്രമായിരുന്നു സൂപ്പർ താരത്തിന്റെ മറുപടി.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ സാധിക്കുക എന്നതാണ് ക്ലബ് ട്രാന്‍സ്ഫറില്‍ ക്രിസ്റ്റ്യാനോയുടെ മാനദണ്ഡം. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയും ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും താത്പര്യം പ്രകടിപ്പിക്കാഞ്ഞതോടെ  കരിയറിലെ വലിയ പ്രതിസന്ധി മുഖത്താണ് താരം. ഇതാകണം, സുഹൃത്തിനെ ഫോണില്‍ കിട്ടാന്‍ പോലും തടസ്സമാകുന്നതെന്ന് നാനി ഊഹിക്കുന്നു.

സൗദി ക്ലബ് ലോക റെക്കോര്‍ഡ് തുകക്ക് ക്രിസ്റ്റ്യാനോ സ്വന്തമാക്കാന്‍ തയാറായെങ്കിലും താരം പിന്‍മാറുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീ സീസണ്‍ ഫിക്‌സ്ചറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ക്രിസ്റ്റ്യാനോ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.

ക്രിസ്റ്റ്യാനോയുടെ സൂപ്പര്‍ ഏജന്റ് ജോര്‍ജ് മെന്‍ഡസ് സ്‌പെയ്‌നില്‍ അത്‌ലറ്റികോ മഡ്രിഡുമായും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. യൂറോപ്പില്‍ വ്യക്തമായ പദ്ധതികളുള്ള ബയേണ്‍ മ്യൂണിക്കില്‍ കളിക്കാനാണ് ക്രിസ്റ്റ്യാനോ താത്പര്യപ്പെടുന്നത്. ജര്‍മന്‍ ക്ലബിന് അനുസൃതമായിട്ട് കരാറിലേര്‍പ്പെടുക എന്ന വിട്ടുവീഴ്ചക്കും മുന്‍ റയല്‍ മഡ്രിഡ് താരം തയാറായെന്നാണ് റിപ്പോര്‍ട്ട്.

Tags:    
News Summary - Ronaldo ignoring Nani calls on Manchester United future as transfer saga rumbles on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.