ഫിഫ ബാലൺ ഡി ഓർ 30 അംഗ സാധ്യത പട്ടിക: മെസ്സി പുറത്ത്, നെയ്മറും

പാരിസ്: ലോക ഫുട്ബാളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമായി കണക്കാക്കുന്ന ഫിഫ ബാലൺ ഡി ഓറിനായി പരിഗണിക്കുന്ന 30 കളിക്കാരുടെ പട്ടിക പുറത്ത് വന്നപ്പോൾ നിലവിലെ ജേതാവും അർജന്റീനയുടെയും പാരിസ് സെന്റ് ജെർമെയ്ന്റെ സൂപ്പർ സ്ട്രൈക്കറുമായ ലയണൽ മെസ്സി പുറത്ത്. ഏഴ് തവണ പുരസ്കാരം നേടിയ മെസ്സി, 2005ന് ശേഷം ഇതാദ്യമായാണ് പട്ടികയിൽ ഇടംപിടിക്കാതെ പോവുന്നത്.

ബാഴ്സലോണയിൽനിന്ന് പി.എസ്.ജിയിലേക്ക് കൂടുമാറിയ താരത്തിന് കഴിഞ്ഞ സീസണിൽ ക്ലബിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റയൽ മഡ്രിഡിനോടു തോറ്റ് പി.എസ്.ജി പുറത്താവുകയും ചെയ്തു. പി.എസ്.ജിയുടെ മറ്റൊരു സൂപ്പർ താരം ബ്രസീലിയൻ സ്ട്രൈക്കർ നെയ്മറും പട്ടികയിലില്ല. സംഘാടകരായ ഫ്രാൻസ് ഫുട്ബാൾ മാഗസിനാണ് പട്ടിക പുറത്തുവിട്ടത്.

പോർചുഗൽ നായകനും അഞ്ച് വർഷത്തെ ബാലൺ ഡി ഓർ ജേതാവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടംപിടിച്ചിട്ടുണ്ട്. കരീം ബെൻസേമ, റോബർട്ട് ലെവൻഡോവ്സ്കി, കിലിയൻ എംബാപ്പേ, എർലിങ് ഹാലാൻഡ്, മുഹമ്മദ് സ്വലാഹ്, സാദിയോ മാനേ, കെവിൻ ഡീ ബ്രൂയിൻ, ഹാരി കെയ്ൻ തുടങ്ങിയവർ പട്ടികയിലുണ്ട്. ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ് ജേതാക്കളായ റയൽ മഡ്രിഡിൽനിന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരയ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ചാമ്പ്യൻസ് ലീഗ് റണ്ണറപ്പായ ലിവർപൂളിൽനിന്നും ആറുപേർ വീതം ഇടംനേടി. കോവിഡ് കാരണം 2020ൽ ആർക്കും പുരസ്കാരം നൽകിയില്ല.

2019ലും മെസ്സി ആയിരുന്നു ജേതാവ്. നെയ്മർ പലതവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഫിഫ ബാലൺ ഡി ഓറിന് അർഹനായിട്ടില്ല. മാർച്ചിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ പ്രകാരം, കലണ്ടർ വർഷത്തിനുപകരം സാധാരണ യൂറോപ്യൻ സീസണിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നൽകുക.

Tags:    
News Summary - FIFA Ballon d'Or shortlist: Messi and Neymar out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.