ലോകകപ്പിനായി ഒരു മാസത്തിലേറെയായി അടഞ്ഞുകിടന്ന യൂറോപ്യൻ കളിമുറ്റങ്ങളിൽ വീണ്ടും വിസിൽ മുഴക്കം. ഇംഗ്ലണ്ടിൽ ഇ.എഫ്.എൽ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ബേൺലിയെ ഒരു ഗോളിന് വീഴ്ത്തി. വിവാദ അഭിമുഖത്തിനൊടുവിൽ സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ട ശേഷം ആദ്യമായിറങ്ങിയ ടീമിനായി ക്രിസ്റ്റ്യൻ എറിക്സൺ, മാർകസ് റാഷ്ഫോഡ് എന്നിവരായിരുന്നു സ്കോറർ.
യുനൈറ്റഡിൽനിന്ന് റാഷ്ഫോഡടക്കം അഞ്ചു താരങ്ങൾ ഇംഗ്ലണ്ട് ദേശീയ നിരക്കൊപ്പം ഖത്തറിലേക്ക് പറന്നിരുന്നു. 27ാം മിനിറ്റിൽ എറിക്സണാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. വാൻ ബിസാക്കയുടെ അസിസ്റ്റിലായിരുന്നു ഗോൾ. ഇടവേള കഴിഞ്ഞ് കളിയുണർന്ന് 12 മിനിറ്റിനിടെയായിരുന്നു റാഷ്ഫോഡിന്റെ വിജയമുറപ്പിച്ച ഫിനിഷ്. സ്വന്തം പകുതിയിൽ കാലിൽകിട്ടിയ പന്തുമായി വിങ്ങിലൂടെ അതിവേഗം കുതിച്ച് എതിർ പ്രതിരോധത്തെയും ഗോളിയെയും നിഷ്പ്രഭമാക്കിയായിരുന്നു സോളോ ഗോൾ.
ഓൾഡ് ട്രാഫോഡ് മൈതാനത്ത് ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യം ഒരിക്കലും പ്രകടമാക്കാത്ത പ്രകടനമായിരുന്നു ആതിഥേയരുടെത്. പകരമെത്തിയ ആന്റണി മാർഷ്യലാകട്ടെ മികച്ച കളിയുമായി കളം നിറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.