പാരിസ്: 'പെനാൽറ്റിയൊക്കെ ആർക്കുവേണം...? ധൈര്യമുണ്ടെങ്കിൽ ഫ്രീകിക്കിനു വാ...' പഴയ സ്ഥിരം എതിരാളികളായ റയൽ മഡ്രിഡിനെതിരെ കിട്ടിയ പെനാൽറ്റി കിക്ക് പി.എസ്.ജിയുടെ സൂപ്പർ താരം ലയണൽ മെസ്സി പാഴാക്കിയതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പരക്കുന്ന ട്രോളുകളിൽ ഒന്നാണിത്. സംഭവം ശരിയാണ്.
ഗോളടിക്കുന്നതിൽ മിടുക്കനെന്നപോലെ പെനാൽറ്റി പാഴാക്കുന്നതിലും കേമനെന്ന 'ഖ്യാതി' മെസ്സി ഒരിക്കൽകൂടി തെളിയിച്ചു. സമനിലയുറപ്പിച്ച കളിയുടെ അവസാന നിമിഷത്തിൽ കിലിയൻ എംബാപെ തൊടുത്ത മിന്നൽ ഗോളിൽ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യപാദ മത്സരത്തിൽ പി.എസ്.ജി സ്വന്തം തട്ടകത്തിൽ റയൽ മഡ്രിഡിനെ പരാജയപ്പെടുത്തി.
തുടക്കം മുതൽ ആധിപത്യം പുലർത്തിയ പി.എസ്.ജിയെ ഗോളി തിബോ കുർട്ടോയുടെ മികവിൽ ആദ്യ പകുതിയിൽ ഗോളടിക്കാനനുവദിക്കാതെ റയൽ തടഞ്ഞുനിർത്തി.
60ാം മിനിറ്റില്‍ എംബാപെയെ കാര്‍വഹാല്‍ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. ഉജ്ജ്വലമായ സേവുകളിലൂടെ റയൽമുഖം കാത്ത തിബോ കുർട്ടോ മെസ്സിയുടെ കിക്ക് ഗംഭീരമായി തടയുന്നതാണ് കണ്ടത്. ജയിക്കാനായി സകല സന്നാഹവും പുറത്തെടുത്ത പി.എസ്.ജി നെയ്മറെ കളത്തിലിറക്കി.
മുഴുസമയവും ഗോളകന്നുനിന്ന മത്സരം ഇഞ്ചുറി ടൈമിലേക്കു കടന്ന് വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, 94ാം മിനിറ്റിൽ നെയ്മറുടെ പാസിൽനിന്ന് കൊളുത്തിയ പന്തുമായി കുതിച്ച എംബാപെ കുർട്ടോയുടെ പരിശ്രമങ്ങളെ കീറിമുറിച്ച് മാജിക്കൽ ഗോള്‍ നേടി. പ്രീക്വാർട്ടറിന്റെ രണ്ടാം പാദ മത്സരം റയൽ മഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ മാർച്ച് ഒമ്പതിന് നടക്കും.
മറ്റൊരു മത്സരത്തിൽ പോർചുഗീസ് ക്ലബായ സ്പോർട്ടിങ് ലിസ്ബണിനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി. ഏഴാം മിനിറ്റിൽ റിയാദ് മെഹ്റസാണ് മാഞ്ചസ്റ്ററിന്റെ അക്കൗണ്ട് തുറന്നത്.
ബെർണാഡോ സിൽവയുടെ ഇരട്ടഗോളും (17, 44) ഫിൽ ഫോഡൻ (32), റഹിം സ്റ്റെർലിങ് (58) എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് വമ്പൻ ജയം ഒരുക്കിയത്. ഇതോടെ മാർച്ച് 16ന് സിറ്റിയുടെ തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിന്റെ പ്രാധാന്യം നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.