ജെൻഡർ വിവാദവും സൈബർ ആക്രമണവും തളർത്തിയില്ല; സെമിഫൈനലിലേക്ക് ഇടിച്ചുകയറി മെഡലുറപ്പിച്ച് ഇമാനെ

പാരിസ്: ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിനാണ് കഴിഞ്ഞ ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. ബോക്സിങ്ങിൽ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തിൽ എതിരാളിയെ 46 സെക്കൻഡിൽ ഇടിച്ചിട്ട അർജീരിയൻ താരം ഇമാനെ ഖെലിഫിനെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം. മത്സരത്തിൽ ജയിച്ച ഇമാനെ പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനി അടക്കം രംഗത്തെത്തുകയായിരുന്നു. പരാജയത്തിന് ശേഷം ഇമാനെക്ക് ഹസ്തദാനം നൽകാൻ കരിനി തയാറായിരുന്നില്ല.  

പ്രീ-ക്വാർട്ടറിൽ എതിരാളി ഇമാനെതിരെ മത്സരിക്കാൻ തയാറാവാതെ പിന്മാറിയതിനെ തുടർന്ന് അവസാന എട്ടിലെത്തിയ താരം, ക്വാർട്ടറിൽ ഹംഗറി താരം അന്ന ലൂക ഹമോരിയെ അനായാസം കീഴടങ്ങി ​സെമിഫൈനലിലേക്ക് ഇടിച്ചുകയറി മെഡൽ ഉറപ്പിച്ചിരിക്കുകയാണിപ്പോൾ. പ്രമുഖരുടെ വിമർശനവും വ്യാപക സൈബർ ആക്രമണവും നേരിട്ട താരത്തിന് കാണികളിൽനിന്ന് വൻ പിന്തുണയാണ് ലഭിച്ചത്. മത്സരത്തിന് മുമ്പ് അന്ന ലൂക ഹമോരി ഇൻസ്റ്റഗ്രാമിൽ ഇമാനെയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. കരുത്തുറ്റ പേശിബലവും മൃഗത്തിന്റെ തലയുമുള്ള എതിരാളിയെ ചെറിയ പെൺകുട്ടി നേരിടുന്നതിന്റെ ചിത്രമായിരുന്നു അവർ പങ്കുവെച്ചത്. ജയിച്ചുകയറിയതോടെ സപ്പേർട്ടിങ് സ്റ്റാഫിനെ കെട്ടിപ്പിടിച്ച് കണ്ണീരോടെയാണ് താരം റിങ് വിട്ടത്. സെമിയിൽ തോറ്റാലും ഇമാനെക്ക് വെങ്കലം ഉറപ്പാണ്.

ലിംഗ യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023ൽ ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ​ഫൈനലിന് തൊട്ടുമുമ്പായി ഇമാനെയെ വിലക്കിയിരുന്നു. രക്തത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. തായ്‌വാന്റെ രണ്ടുതവണ ലോകചാമ്പ്യനായ ലിന്‍ യു ടിംഗിനും ഇതേ കാരണത്താൽ വെങ്കലമെഡല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, പാരിസ് ഒളിമ്പിക്സിൽ പ​​ങ്കെടുക്കാൻ ഇരുവർക്കും അനുമതി ലഭിക്കുകയായിരുന്നു.

ഇമാനെക്കെതിരെ സൈബർ ആക്രമണം വ്യാപകമായതോടെ ഒളിമ്പിക്സ് അസോസിയേഷൻ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ‘വനിതാ വിഭാഗത്തില്‍ മത്സരിക്കുന്ന എല്ലാവരും മത്സര യോഗ്യതാ നിയമങ്ങള്‍ പാലിക്കുന്നവരാണ്. അവരുടെ പാസ്‌പോര്‍ട്ടില്‍ അവര്‍ സ്ത്രീകളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്’ -ഐ.ഒ.സി വക്‌താവ് മാർക് ആഡംസ് പറഞ്ഞു. തങ്ങളുടെ പ്രധാന താരം ഇമാനെ ഖലിഫിനെതിരെ ചില വിദേശമാധ്യമങ്ങള്‍ വിദ്വേഷമുളവാക്കുന്നതും അധാര്‍മികവുമായ ആക്രമണമാണ് നടത്തുന്നതെന്നായിരുന്നു അള്‍ജീരിയ ഒളിമ്പിക് കമ്മിറ്റിയുടെ പ്രതികരണം. ഐ.ഒ.സിക്ക് അവർ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു. 

Tags:    
News Summary - Gender controversy and cyberattacks did not deter; Imane stormed into the semi-finals and secured a medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.