ദാംബുല്ല: വനിത ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ഓപണർ ഷഫാലി വർമയുടെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് ഇന്ത്യൻ വനിതകൾ അടിച്ചെടുത്തത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഷഫാലി വർമ-ഹേമലത ഓപണിങ് കൂട്ടുകെട്ട് തകർപ്പൻ തുടക്കമാണ് നൽകിയത്. 14 ഓവറിൽ 122 റൺസ് സ്കോർ ബോർഡിൽ ചേർത്ത ശേഷമാണ് ഇവർ വഴിപിരിഞ്ഞത്. 42 പന്തിൽ 47 റൺസെടുത്ത ഹേമലതയെ സീത റാണ മഗറിന്റെ പന്തിൽ ബെൽബാഷി പിടികൂടുകയായിരുന്നു. വൈകാതെ 48 പന്തിൽ ഒരു സിക്സും 12 ഫോറുമടക്കം 81 റൺസെടുത്ത ഷഫാലിയും മടങ്ങി. മഗറിന്റെ പന്ത് കയറിയടിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ കാജൽ ശ്രേസ്ത സ്റ്റമ്പ് ചെയ്യുകയായിരുന്നു.
മലയാളി താരം സജന സജീവൻ 12 പന്തിൽ 10 റൺസെടുത്ത് പുറത്തായി. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ജമീമ റോഡ്രിഗസ് (15 പന്തിൽ പുറത്താകാതെ 28), റിച്ച ഘോഷ് (മൂന്ന് പന്തിൽ പുറത്താകാതെ ആറ്) എന്നിവർ ചേർന്നാണ് സ്കോർ 175 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.