അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; മൂന്ന് ഫൈനല്‍

റിയോ ഡെ ജനീറോ: ഇതുവരെ കണ്ടതൊന്നുമല്ല, ഇനി കാണാന്‍ പോവുന്നതാണ് റിയോയിലെ യഥാര്‍ഥ പൂരം. നീന്തല്‍ കുളത്തിലും ഷൂട്ടിങ് റേഞ്ചിലും ഇന്‍ഡോര്‍ കളികളിലും തുടങ്ങിയ ഒളിമ്പിക്സ് ആവേശം ട്രാക്കും ഫീല്‍ഡും ഉണരുന്നതോടെ ടോപ് ഗിയറിലേക്ക്. റിയോയിലെ ജോ ഹാവലാഞ്ച് ഒളിമ്പിക്സ് സ്റ്റേഡിയത്തിന്‍െറ ഒറ്റലാപ്പ് ട്രാക്കിനുള്ളിലേക്ക് കായികലോകം ചുരുങ്ങുന്ന പത്തു ദിനത്തിലേക്ക് വെള്ളിയാഴ്ച തുടക്കം. വെള്ളിയാഴ്ച രാവിലെ 9.30ന് പുരുഷന്മാരുടെ ഡിസ്കസ് ത്രോ യോഗ്യതാ റൗണ്ടോടെ അത്ലറ്റിക്സ് പോരാട്ടങ്ങള്‍ തുടങ്ങും. 21ന് പുരുഷന്മാരുടെ മാരത്തണോടെ കൊടിയിറക്കം. ഇതിനിടയില്‍ 47 സ്വര്‍ണമെഡലുകള്‍ അര്‍ഹരുടെ തോളില്‍ ഇടംപിടിക്കും. അത്രതന്നെ വെള്ളിയും വെങ്കലവും. മറ്റൊരു കായിക ഇനത്തിലും ഇത്രയധികം ജേതാക്കളുണ്ടാകില്ല. തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്സില്‍ സ്പ്രിന്‍റ് ട്രിപ്പ്ള്‍ നേടി ചരിത്രപുരുഷനെന്ന പദവിക്ക് അമരത്വം നേടാനത്തെുന്ന ഉസൈന്‍ ബോള്‍ട്ട് മുതല്‍ ഉത്തേജക മരുന്നടിച്ചതിന് റഷ്യന്‍ അത്ലറ്റുകള്‍ ഒന്നാകെ പുറത്തായതുവരെയുള്ള വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഓടിച്ചാടി കളിക്കുമ്പോഴാണ് റിയോയില്‍ അത്ലറ്റിക്സിന് വെടിപൊട്ടുന്നത്.

ബോള്‍ട്ട് തന്നെയാണ് ഇത്തവണയും ശ്രദ്ധാകേന്ദ്രം. 100 മീ., 200 മീ., 4x100 മീ. റിലേ എന്നീ ഇനങ്ങളില്‍ ബെയ്ജിങ്, ലണ്ടന്‍ ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ ജമൈക്കക്കാരന്‍ അതേ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് റിയോയിലത്തെിയിരിക്കുന്നത്. ഈ മൂന്നിനത്തിലും ഒളിമ്പിക്, ലോക റെക്കോഡുകള്‍ ഈ ഇതിഹാസതാരത്തിന്‍െറ പേരിലാണ്. ആറു ഒളിമ്പിക്സ് സ്വര്‍ണം ഇതിനകം മാറിലണിഞ്ഞ ബോള്‍ട്ടിന്‍െറ അവസാന ഒളിമ്പിക്സില്‍ വെല്ലുവിളിയുയര്‍ത്താന്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിനും ട്രായ്വേണ്‍ ബ്രോംവെല്ലിനും  നാട്ടുകാരനായ യൊഹാന്‍ ബ്ളെയ്ക്കിനും സാധിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ഈ സീസണിലെ രണ്ടു മികച്ച സമയങ്ങള്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവായ ഗാറ്റ്ലിന്‍െറ പേരിലാണ്. യു.എസ് ട്രയല്‍സില്‍ 9.80, 9.83 സെക്കന്‍ഡ്. പരിക്ക് കാരണം ഉസൈന്‍ ബോള്‍ട്ടില്ലാതിരുന്ന ജമൈക്കന്‍ ഒളിമ്പിക് ട്രയല്‍സില്‍ സ്പ്രിന്‍റ് ഇനങ്ങളില്‍ യൊഹാന്‍ ബ്ളെയ്ക്കായിരുന്നു മുന്നില്‍. ലണ്ടനിലും 100, 200 മീറ്ററുകളില്‍ ബോള്‍ട്ടിന് പിന്നില്‍ ബ്ളെയ്ക്കായിരുന്നു. ഉസൈന്‍ ബോള്‍ട്ടിന്‍െറ ഈ വര്‍ഷത്തെ മികച്ച സമയം 9.88 സെക്കന്‍ഡ് മാത്രമാണ്.

100 മീറ്ററില്‍ 13ാം തീയതിയും 200 മീറ്ററില്‍ 16നും റിലേയില്‍ 18നുമാണ് ബോള്‍ട്ടിറങ്ങുക. 100 മീ. ഹീറ്റ്സ് ശനിയാഴ്ച രാത്രിയാണ്. അന്നുതന്നെ ആദ്യ റൗണ്ട്. പിറ്റേന്ന് രാത്രി സെമിഫൈനല്‍. ഫൈനല്‍ ഞായറാഴ്ച രാത്രിയാണ്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 6.55ന്. വനിതകളില്‍ തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്സിലും ഏറ്റവും വേഗം കൂടിയ താരമായി പുതിയ ചരിത്രം രചിക്കാന്‍ ഉസൈന്‍ ബോള്‍ട്ടിന്‍െറ നാട്ടില്‍നിന്ന് ഷെല്ലി ആന്‍ ഫ്രേസര്‍ വരുന്നുണ്ട്. അമേരിക്കയുടെ ഇംഗ്ളീഷ് ഗാര്‍ഡ്നര്‍, ടോറി ബോവീ, നാട്ടുകാരിയായ എലയ്ന്‍ തോംപ്സണ്‍, ഡച്ച് താരം ഡാഫന്‍ ഷിപ്പേര്‍സ് എന്നിവരാണ് 100 മീറ്ററില്‍ ഷെല്ലിയുടെ വഴിമുടക്കാനുള്ളത്. മൂന്നാം സ്വര്‍ണം ലക്ഷ്യമിട്ടുവരുന്ന മറ്റൊരാളാണ് ബ്രിട്ടന്‍െറ മുഹമ്മദ് ഫറാ. കഴിഞ്ഞതവണ ലണ്ടനില്‍ സ്വന്തം മണ്ണില്‍ 5000 മീ., 10,000 മീറ്റില്‍ സ്വര്‍ണം നേടിയ ഫറാ റിയോയിലും ആ നേട്ടം ആവര്‍ത്തിച്ചാല്‍ പുതിയ ചരിത്രമാകും. 2012, ‘13, ‘14 ലോക ചാമ്പ്യന്‍ഷിപ്പിലും ഈ രണ്ടു ദൂരത്തിലും സോമാലിയന്‍ വംശജനായ ഫറാ ആയിരുന്നു ചാമ്പ്യന്‍. കഴിഞ്ഞതവണ ലണ്ടനില്‍ അമേരിക്കയായിരുന്നു അത്ലറ്റിക്സില്‍ കൂടുതല്‍ മെഡല്‍ നേടിയത്. 14 സ്വര്‍ണം ഉള്‍പ്പെടെ 28 മെഡലുകള്‍.

നോര്‍മന്‍ പ്രിച്ചാഡ്
ഒളിമ്പിക്സ് അത്ലറ്റിക്സില്‍ ഇന്ത്യയുടെ പേരിലുള്ളത് രണ്ട് മെഡലുകള്‍ മാത്രം. 1900 പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത ബ്രിട്ടീഷുകാരന്‍ നോര്‍മന്‍ പ്രിച്ചാഡാണ് രണ്ട് വെള്ളി നേടിയത്. 200 മീ. ഓട്ടത്തിലും 200 മീ. ഹര്‍ഡ്ല്‍സിലും.മികച്ച പ്രകടനങ്ങള്‍
മില്‍ഖാസിങ്
1960 റോമില്‍ 400 മീറ്ററില്‍ ഒളിമ്പിക്സ് റെക്കോഡ് തകര്‍ത്തു. വെങ്കലം നഷ്ടമായത് 0.1 സെക്കന്‍ഡ് വ്യത്യാസത്തില്‍.
പി.ടി. ഉഷ
1984 ലോസ്ആഞ്ജലസ് ഒളിമ്പിക്സ്. 400 മീ. ഹര്‍ഡ്ല്‍സില്‍ വെങ്കലം നഷ്ടമായത് സെക്കന്‍ഡിന്‍െറ നൂറില്‍ ഒരംശത്തിന്.

ഇന്ത്യന്‍ അത്ലറ്റിക്സ് @ റിയോ 2016
ആകെ: 36
കേരളത്തില്‍ നിന്ന്: 9

പുരുഷവിഭാഗം
200 മീ: ആഗസ്റ്റ് 16
ധരംബിര്‍ സിങ്
400 മീ: ആഗ. 12
മുഹമ്മദ് അനസ്
800 മീ: ആഗ. 12
ജിന്‍സണ്‍ ജോണ്‍സണ്‍
4x400 റിലേ ആഗ. 19
മുഹമ്മദ് അനസ്
അയ്യസാമി ധരുണ്‍
മോഹന്‍ കുമാര്‍
ലളിത് മാതൂര്‍
കുഞ്ഞുമുഹമ്മദ്
ആരോക്യ രാജീവ്
മാരത്തണ്‍: ആഗ. 21
ടി. ഗോപി
ഖേത റാം
നിതേന്ദ്ര സിങ് റാവത്ത്
20 കി.മീ. നടത്തം: ആഗ. 12
ഗണപതി കൃഷ്ണന്‍,
മനിഷ് സിങ്  
50 കി.മീ. നടത്തം ആഗ. 19
സന്ദീപ് കുമാര്‍
മനിഷ് സിങ്
ലോങ്ജംപ്: ആഗ. 12
അങ്കിത് ശര്‍മ
ട്രിപ്പ്ള്‍ജംപ്: ആഗ. 15
രഞ്ജിത് മഹേശ്വരി
ഡിസ്കസ് ത്രോ: ആഗ. 12
വികാസ് ഗൗഡ

വനിതാ വിഭാഗം
100 മീ: ആഗ. 12
ദ്യുതീ ചന്ദ്
200 മീ: ആഗ. 15
ശ്രബാനി നന്ദ
400 മീ: ആഗ. 13
നിര്‍മല ഷിയോറന്‍
800 മീ: ആഗ. 17
ടിന്‍റു ലൂക്ക
3000 സ്റ്റീപ്ള്‍ചേസ്

ആഗ. 13
ലളിത ബബാര്‍
സുധ സിങ്
4x400 മീ. റിലേ:

ആഗ. 19
അശ്വിനി അകുഞ്ചി
ദേബശ്രീ മജുംദാര്‍
ജിസ്ന മാത്യൂ
എം.ആര്‍. പൂവമ്മ
നിര്‍മല ഷിയോറന്‍
അനില്‍ഡ തോമസ്
മാരത്തണ്‍: ആഗ. 14
ഒ.പി. ജെയ്ഷ
കവിത റൗത്
20 കി.മീ. നടത്തം:

ആഗ. 19
കുശ്ബിര്‍ കൗര്‍
സപ്ന പൂനിയ
ഷോട്ട്പുട്ട്: ആഗ. 12
മന്‍പ്രീതീ കൗര്‍
ഡിസ്കസ്ത്രോ:

ആഗ. 15
സീമ പൂനിയ

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.