കോയമ്പത്തൂര്‍: ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ കുട്ടികളെ മാറ്റിനിര്‍ത്താന്‍ പുതിയ നിയമങ്ങളുണ്ടാക്കിയവര്‍ക്കുള്ള മറുപടിയാണ് ഇത്തവണത്തെ ദേശീയ ജൂനിയര്‍ മീറ്റെന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷ. കണിശതയുള്ളവര്‍ എല്ലാ കാര്യത്തിലും യഥാര്‍ഥ നിയമങ്ങളുടെ കൂടെ സഞ്ചരിക്കണം. അവനവന്‍െറ സൗകര്യത്തിനനുസരിച്ച് നിയമങ്ങള്‍ സ്വന്തമായി ഉണ്ടാക്കുന്നവര്‍ ഇപ്പോള്‍ എന്തു സംഭവിച്ചു എന്നുകൂടി ഓര്‍ക്കണമെന്ന് ഉഷ ‘മാധ്യമ’ത്തോട് പറഞ്ഞു. കേരള അത്ലറ്റിക് അസോസിയേഷനെ ഉദ്ദേശിച്ചായിരുന്നു അവരുടെ രൂക്ഷ വിമര്‍ശനം.
കിരീടം നിലനിര്‍ത്താനായത് അഭിമാനിക്കാവുന്ന കാര്യംതന്നെയാണ്. കേരളത്തിന്‍െറ അടുത്തുപോലും എത്താന്‍ മുന്‍കാലങ്ങളില്‍ മറ്റു ടീമുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ അവസാനംവരെ ശ്വാസമടക്കി നില്‍ക്കേണ്ടിവന്നു. സ്വര്‍ണമെഡലുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായി. ജിസ്ന മാത്യു, അബിത മേരി മാനുവല്‍, ഷഹര്‍ബാന സിദ്ദീഖ് എന്നിവരെ പങ്കെടുപ്പിച്ചിരുന്നെങ്കില്‍ ഇവരുടെ വ്യക്തിഗത ഇനങ്ങളിലും റിലേയിലും സ്വര്‍ണം ഉറപ്പായിരുന്നു. ഹൈജംപിലെ റെക്കോഡൊഴികെ എടുത്തുപറയത്തക്ക പ്രകടനമൊന്നും മീറ്റില്‍ കണ്ടില്ല. സംഘാടനവും മോശമായിരുന്നു. തട്ടിക്കൂട്ട് മീറ്റുകള്‍ താരങ്ങളെ എവിടെകൊണ്ടത്തെിക്കുമെന്ന് ഓര്‍ക്കണമെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.