103 റണ്‍സിന് കേരളം പുറത്ത്; ഹിമാചലിന് 60 റണ്‍സ് ലീഡ്

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ഗ്രൂപ് ‘സി’യിലെ അവസാന ലീഗ് മത്സരത്തില്‍ കേരളത്തിന് തിരിച്ചടി. ഹിമാചല്‍ പ്രദേശിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 47.4 ഓവറില്‍ 103 റണ്‍സിന് പുറത്തായപ്പോള്‍ സന്ദര്‍ശകര്‍ ലീഡെടുത്ത് മേധാവിത്വം നേടി. ഹിമാചല്‍ 163 റണ്‍സിന് പുറത്തായി കേരളത്തിന് മേല്‍ 60 റണ്‍സിന്‍െറ ലീഡ് കരസ്ഥമാക്കി. ആദ്യ ദിനം 20 വിക്കറ്റും നഷ്ടമായി.

രാവിലെ ഇന്നിങ്സ് ആരംഭിച്ച കേരളത്തെ മീഡിയം പേസ് ബൗളര്‍ റിഷി ധവാന്‍ ആദ്യ മൂന്ന് വിക്കറ്റുകളും പിഴുത് സമ്മര്‍ദത്തിലാക്കി. രണ്ട് എന്‍ഡിലും ഇടംകൈയന്‍ സ്പിന്നര്‍മാര്‍ വന്നതോടെ കേരള ബാറ്റ്സ്മാന്മാന്‍ വട്ടം കറങ്ങി. 19.4 ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ സിങ്ങാണ് കേരള ബാറ്റ്സ്മാന്മാരുടെ അന്തകനായത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (25), എസ്.കെ. മോനിഷ് (പുറത്താകാതെ 16), മുഹമ്മദ് അസറുദ്ദീന്‍ (16) എന്നിവരൊഴികെ കേരള ബാറ്റ്സ്മാന്മാര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 37 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സായിരുന്നു കേരളത്തിന്‍െറ സ്കോര്‍. ശേഷം 30 കൂട്ടിച്ചേര്‍ത്ത്103 റണ്‍സിന് അവസാനിച്ചു.

ഹിമാചല്‍ പ്രദേശിന്‍െറ ഇന്നിങ്സ് ആരംഭിച്ചത് പ്രശാന്ത് ചോപ്രയും അങ്കുഷ് ബെയിന്‍സും ചേര്‍ന്നാണ്. ഓപണിങ് വിക്കറ്റ് കൂട്ടുകെട്ട് 55 റണ്‍സ് നേടിയതിന് ശേഷമാണ് വേര്‍പിരിഞ്ഞത്. 23 റണ്‍സ് നേടിയ അങ്കുഷ് ബെയിന്‍സിനെ മോനിഷ് എല്‍.ബി.ഡബ്ള്യുവില്‍ കുടുക്കി. 37.5 ഓവറില്‍ 163 റണ്‍സിന് ഹിമാചലിന്‍െറ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ ടോപ് സ്കോററായത് 40 റണ്‍സെടുത്ത ഓപണര്‍ പ്രശാന്ത് ചോപ്രയാണ്. ഹിമാചലിന്‍െറ ഇന്നിങ്സില്‍ ആറ് പേര്‍ക്ക് രണ്ടക്കം കടക്കാനായില്ല. കേരളത്തിന് വേണ്ടി മോനിഷും ഫാബിദ് അഹ്മദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷയ് ചന്ദ്രന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.