രഞ്ജി: ലീഡും സമനിലയും പ്രതീക്ഷിച്ച് കേരളം

പെരിന്തല്‍മണ്ണ: കേരളം-ത്രിപുര രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്. വെളിച്ചക്കുറവ് മൂലം മൂന്നാം ദിനം നേരത്തേ സ്റ്റമ്പെടുക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ ത്രിപുര ഏഴ് വിക്കറ്റിന് 224 റണ്‍സ് എന്ന നിലയിലാണ്. 123 റണ്‍സ് മുന്നിലുള്ള കേരളം അവസാന ദിവസം ഒന്നാം ഇന്നിങ്സ് നേടി മൂന്ന് പോയന്‍റ് സ്വന്തമാക്കാനായിരിക്കും ശ്രമിക്കുക.

രണ്ടിന് 118 റണ്‍സില്‍ തിങ്കളാഴ്ച ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശകരുടെ വിക്കറ്റുകള്‍ മുറക്ക് വീണു. പര്‍വീന്ദര്‍ സിങ്ങിനെ (12) സന്ദീപ് വാര്യര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മറുതലക്കല്‍ മുറാസിങ്ങിനെ (28) സചിന്‍ ബേബി രോഹന്‍ പ്രേമിന്‍െറ കൈകളിലത്തെിച്ചു. തലേദിവസം പരിക്കേറ്റ് കയറിയ ഓപണര്‍ ഉദിയന്‍ ബോസ് വീണ്ടും ഇറങ്ങിയെങ്കിലും പത്ത് റണ്‍സ് കൂടി ചേര്‍ത്ത് മടങ്ങുകയായിരുന്നു. 62 റണ്‍സെടുത്ത ബോസിനെ എസ്.കെ. മോനിഷ് എല്‍.ബി.ഡബ്ള്യുവില്‍ മടക്കി. ത്രിപുര അഞ്ചിന് 156.

രാകേഷ് സോളങ്കി-കൗശല്‍ ആചാര്‍ജി സഖ്യമാണ് വന്‍ തകര്‍ച്ചയില്‍നിന്ന് ടീമിനെ പിടിച്ചുനിര്‍ത്തിയത്. 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആചാര്‍ജിയെ സന്ദീപ് ക്ളീന്‍ ബൗള്‍ഡാക്കി. പിന്നാലെ സോളങ്കിയുടെ (43) സ്റ്റമ്പ് എം.ഡി. നിധീഷിന്‍െറ ഓവറില്‍ നിലംപൊത്തുമ്പോള്‍ സ്കോര്‍ 218. വെളിച്ചക്കുറവ് കാരണം ചായക്ക് ശേഷം കളി പുനരാരംഭിക്കാനായില്ല. 38 ഓവര്‍ ബാക്കി നില്‍ക്കെ ദിവസത്തെ ബാക്കി കളി ഉപേക്ഷിച്ചു. സ്വപന്‍ദാസും (മൂന്ന്) റാണ ദത്തയുമാണ് (ഒന്ന്) ക്രീസില്‍. സന്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.