മുഷ്താഖ് അലി ട്രോഫി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

കൊച്ചി: ഏഴാമത് സയ്യിദ് മുഷ്താഖ് അലി ട്വന്‍റി 20 ടൂര്‍ണമെന്‍റിന്‍െറ ഗ്രൂപ് മത്സരങ്ങള്‍ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. കേരളം, ജമ്മുകശ്മീര്‍, രാജസ്ഥാന്‍, ത്രിപുര, സൗരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ് ഉള്‍പ്പെടുന്ന ഗ്രൂപ് ബി മത്സരങ്ങള്‍ക്കാണ് കൊച്ചി ആതിഥേയത്വം വഹിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം, കളമശ്ശേരി സെന്‍റ് പോള്‍സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. കൊച്ചി സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് രാജസ്ഥാനും പഞ്ചാബും തമ്മിലാണ് ആദ്യ മത്സരം. ഉച്ചകഴിഞ്ഞാണ് ത്രിപുര-സൗരാഷ്ട്ര മത്സരം. സെന്‍റ് പോള്‍സ് ഗ്രൗണ്ടില്‍ ഉച്ചക്ക് ഒരുമണിക്ക് ജമ്മുകശ്മീരിനെതിരെയാണ് കേരളത്തിന്‍െറ ആദ്യമത്സരം. പത്തുവരെയാണ് കൊച്ചിയിലെ മത്സരങ്ങള്‍. ഗുജറാത്താണ് നിലവിലെ ചാമ്പ്യന്മാര്‍.
വെള്ളിയാഴ്ച രാവിലെമുതല്‍ ടീമുകള്‍ കൊച്ചി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഉച്ചകഴിഞ്ഞ് കോച്ച് പി. ബാലചന്ദ്രന്‍െറ നേതൃത്വത്തിലായിരുന്നു കേരളത്തിന്‍െറ പരിശീലനം. യുവതാരനിരയിലാണ് കേരളത്തിന്‍െറ പ്രതീക്ഷ. ദേശീയ താരങ്ങളുടെ സാന്നിധ്യമാണ് ടൂര്‍ണമെന്‍റിനെ ആകര്‍ഷകമാക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്ന ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങുമാണ് പ്രമുഖര്‍. ഇരുവരും പഞ്ചാബിനായാണ് കളിക്കുന്നത്. ഇന്ത്യന്‍ കുപ്പായമണിയുന്നതിനുമുമ്പ് ഫോമും ഫിറ്റ്നസും വീണ്ടെടുക്കാനുള്ള അവസരമാകും ഇരുവര്‍ക്കും ടൂര്‍ണമെന്‍റ്. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി കൊച്ചിയില്‍ കളിക്കുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.