പെര്‍ത്ത്: ലോക ചാമ്പ്യന്മാരുടെ തട്ടകത്തിലെ അങ്കത്തിന് മൂര്‍ച്ചകൂടുമെന്ന സൂചന നല്‍കി ടീം ഇന്ത്യ. വെസ്റ്റേണ്‍ ആസ്ട്രേലിയ ഇലവനെതിരെയുള്ള സന്നാഹ ഏകദിന മത്സരത്തിലും 64 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ വെല്ലുവിളിക്ക് തുടക്കംകുറിച്ചു. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 49.1 ഓവറില്‍ 249 റണ്‍സിന് പുറത്തായെങ്കിലും വെസ്റ്റേണ്‍ ആസ്ട്രേലിയയെ 185 റണ്‍സിന് പുറത്താക്കി.റിഷി ധവാന്‍, രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചപ്പോള്‍ ഉമേഷ് യാദവ്, ഗുര്‍കീറത് സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്ത് പിന്തുണ നല്‍കി.
ജയിച്ചെങ്കിലും ക്യാപ്റ്റന്‍ ധോണിയെ കുഴക്കുന്നതായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം. 67 റണ്‍സെടുത്ത ഓപണര്‍ രോഹിത് ശര്‍മ നീണ്ടനാളത്തെ റണ്‍ വരള്‍ച്ചക്ക് വിരാമമിട്ടത് മാത്രമാണ് ഏക ആശ്വാസം. പുറമെ, മധ്യനിരക്കാരായ അജിന്‍ക്യ രഹാനെ (41), മനീഷ് പാണ്ഡെ (58) എന്നിവരും ഫോമിലാണെന്ന് തെളിയിച്ചു. എന്നാല്‍, ആദ്യ സന്നാഹത്തിലെ കേമന്മാരായ ശിഖര്‍ ധവാന്‍ (നാല്), വിരാട് കോഹ്ലി (ഏഴ്) എന്നിവര്‍ പരാജയപ്പെട്ടു.
ക്യാപ്റ്റന്‍ ധോണിക്കും (15) തിളങ്ങാനായില്ല. രവീന്ദ്ര ജദേജ 25 പന്തില്‍നിന്ന് 26 റണ്‍സെടുത്തു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഡ്രൂ പോര്‍ട്ടറാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ താളംതെറ്റിച്ചത്.
പക്ഷേ, ബാറ്റിങ് നിരയുടെ ക്ഷീണംതീര്‍ക്കുന്നതായിരുന്നു ബൗളിങ് ഡിപ്പാര്‍ട്മെന്‍റിന്‍െറ പ്രകടനം. പ്രത്യേകിച്ച് സ്പിന്നര്‍മാരുടെ കുന്തമുന മുഹമ്മദ് ഷമി പരിക്കിനെ തുടര്‍ന്ന് ടീമില്‍നിന്ന് പുറത്തായ ആഘാതത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വാക്കയിലെ തീതുപ്പുന്ന പിച്ചില്‍ ഇറങ്ങിയത്. 12ന് ഇതേ ഗ്രൗണ്ടിലാണ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.