സഞ്ജുവിന്റെ അർധസെഞ്ച്വറിയിൽ കരകയറി ഇന്ത്യ; സിംബാബ്‍വെക്ക് 168 റൺസ് വിജയലക്ഷ്യം

ഹരാരെ: സിംബാബ്‍വെക്കെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടത്തിൽ തകർച്ചയിലേക്ക് വീണ ഇന്ത്യയെ കരകയറ്റി മലയാളി താരം സഞ്ജു സാംസൺ. 45 പന്ത് നേരിട്ട് നാല് സിക്സും ഒരു ഫോറുമടക്കം 58 റൺസെടുത്ത സഞ്ജുവിന്റെ മികവിൽ 168 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ സിംബാബ്‍വെക്ക് മുന്നിൽ വെച്ചത്. ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ് 167 റൺസെടുക്കുന്നതിനിടെ വീണത്.

മത്സരത്തിൽ ടോസ് നേടിയ സിംബാബ്‍വെ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സിക്കന്ദർ റാസയെറിഞ്ഞ ആദ്യ പന്ത് തന്നെ അമ്പയർ നോബാൾ വിളിക്കുമ്പോഴേക്കും യശസ്വി ജയ്സ്വാൾ സിക്സറിലേക്ക് പറത്തിയിരുന്നു. തൊട്ടടുത്ത പന്തും സിക്സടിച്ച് ജയ്സ്വാൾ ഉദ്ദേശം വ്യക്തമാക്കി. എന്നാൽ, അടുത്ത രണ്ട് പന്തിലും റൺസെടുക്കാൻ അനുവദിക്കാതിരുന്ന റാസ തൊട്ടടുത്ത പന്തിൽ ജയ്സ്വാളിന്റെ ലെഗ്സ്റ്റമ്പ് തെറിപ്പിച്ചു. അഞ്ച് പന്തിൽ 12 റൺസായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം. വൈകാതെ 11 പന്തിൽ 14 റൺസെടുത്ത അഭിഷേക് ശർമയും മടങ്ങി. മുസറബാനിയുടെ പന്തിൽ മദൻഡെ പിടികൂടുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (14 പന്തിൽ 13) എൻഗരാവയുടെ പന്തിൽ സിക്കന്ദർ റാസയും കൈയിലൊതുക്കിയതോടെ ഇന്ത്യ അഞ്ചോവറിൽ മൂന്നിന് 40 എന്ന നിലയിലേക്ക് വീണു.

തുടർന്ന് സഞ്ജുവും റയാൻ പരാഗും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരാഗിനെ (24 പന്തിൽ 22) എൻഗാരവയുടെ കൈയിലെത്തിച്ച് മവുത സിംബാബ്‍വെക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചു. സഞ്ജുവിനെ പതിനെട്ടാം ഓവറിൽ മുസറബാനിയുടെ പന്തിൽ മരുമണി പിടികൂടുമ്പോൾ 135 റൺസായിരുന്നു ഇന്ത്യൻ സ്കോർ ബോർഡിൽ. അവസാന ഓവറുകളിൽ ശിവം ദുബെ ആഞ്ഞടിച്ചതോടെ സ്കോർ വേഗത്തിൽ ചലിച്ചു. എന്നാൽ, അവസാന ഓവറിലെ ആദ്യ പന്തിൽ ദുബെ നിർഭാഗ്യകരമായി റണ്ണൗട്ടായി. 12 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 26 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പതിവ് ഫോമിലെത്താനാവാതിരുന്ന റിങ്കു സിങ് ഒമ്പത് പന്തിൽ 11 റൺസുമായും വാഷിങ്ടൺ സുന്ദർ ഒരു റൺസുമായും പുറത്താകാതെനിന്നു.

സിംബാബ്‍വെക്കായി െബ്ലസ്സിങ് മുസറബാനി രണ്ടും സിക്കന്ദർ റാസ, റിച്ചാർഡ് എൻഗരാവ, ബ്രണ്ടൻ മവുത എന്നിവർ ഓരോ വിക്കറ്റും നേടി. 

Tags:    
News Summary - Half-century for Sanju Samson; 168 runs target for Zimbabwe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.