ശ്രീകാന്തിന്‍െറയും കപില്‍ദേവിന്‍െറയും കാലത്ത് ട്വന്‍റി20 ഉണ്ടായിരുന്നെങ്കില്‍

ലളിത് മോദി അവതരിപ്പിച്ച ഇന്ത്യന്‍ കാര്‍ണിവലായ ഐ.പി.എല്ലാണ് വാസ്തവത്തില്‍ ട്വന്‍റി 20യുടെ സ്വഭാവം മാറ്റിയെഴുതിയത്. അതിന് നിമിത്തമായതാകട്ടെ ബി.സി.സി.ഐയെ വെല്ലുവിളിച്ച് സീ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍െറ നേതൃത്വത്തില്‍ കപില്‍ദേവും കൂട്ടരുമുണ്ടാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് (ഐ.സി.എല്‍) ആയിരുന്നുതാനും. ശ്രീകാന്തിന്‍െറയും കപില്‍ദേവിന്‍െറയും കാലത്ത് ട്വന്‍റി20 ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നാലോചിക്കുമ്പോള്‍ പഴയകാല ക്രിക്കറ്റ് പ്രേമികള്‍ക്ക് ചിലപ്പോള്‍ നിരാശ തോന്നിയേക്കാം. പിച്ചില്‍ തീപ്പൊരി പാറിക്കുന്ന മാല്‍ക്കം മാര്‍ഷലുമാരെ ആദ്യ പന്തില്‍തന്നെ അതിര്‍ത്തി വേലികടത്തി തുടങ്ങുന്ന ശ്രീകാന്ത്. ഏത് പന്തും ഗാലറിയിലത്തെിക്കുന്ന കപില്‍ദേവ്. പക്ഷേ, ആറാമനായി കപില്‍ എത്തുമ്പോഴേക്കും അടിയും വെടിയും പടഹവുമൊക്കെ കഴിഞ്ഞ് ശ്രീകാന്ത് പവലിയനില്‍ മടങ്ങിയത്തെുന്നതായിരുന്നു പതിവുരീതി.


എങ്കില്‍, ഈ മാരക ജോഡികളെ ഓപണിങ്ങില്‍ ഒന്നു പരീക്ഷിക്കാമെന്ന് തീരുമാനിച്ചത് 1992ലെ ലോകകപ്പില്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനായിരുന്നു. ശ്രീലങ്കക്കെതിരെ കളി മുടങ്ങിയപ്പോള്‍ സിംബാബ്വേക്കെതിരെ ഒരു സിക്സറടക്കം 10 റണ്‍സ് അടിച്ച് കപില്‍ കരക്കുകയറി. ശ്രീകാന്ത് പതിവുപോലെ 32 പന്തില്‍ 32 റണ്‍സ്. ഇടക്കൊരിക്കല്‍ ഡബ്ള്‍ വിക്കറ്റ് എന്ന ക്രിക്കറ്റ് പരീക്ഷണത്തില്‍ ഭാഗ്യം പരീക്ഷിച്ച ജോഡികള്‍ വൈകാതെ കളംവിട്ടു. ആദ്യം ശ്രീകാന്ത് പിന്നെ കപില്‍. അത്തരമൊരു പരീക്ഷണമായ കാലത്ത് നടത്തി നോക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിന്‍െറ സമവാക്യങ്ങള്‍ പണ്ടേ മാറിയേനെ.
ഒരറ്റത്ത് വിക്കറ്റിന് ഭൂതത്തെപ്പോലെ കാവല്‍നില്‍ക്കുന്ന സുനില്‍ ഗവാസ്കറും രവി ശാസ്ത്രിയും. മറുവശത്ത് തീപോലെ ആളിക്കത്തുന്ന ശ്രീകാന്ത്. ഇതായിരുന്നു ഒരുകാലത്തെ ഇന്ത്യന്‍ സൂത്രവാക്യം. സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സിന്‍െറ വെടിക്കെട്ട് പലവട്ടം ക്രിക്കറ്റ് ലോകം കണ്ടെങ്കിലും 92 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ ആദ്യ പന്ത് മുതല്‍ തല്ലിപ്പരത്താനുള്ള നിയോഗം വെടിക്കെട്ടുകാരന്‍ മാര്‍ക് ഗ്രേറ്റ് ബാച്ചിനെ ഏല്‍പിക്കുന്നതുവരെ ഒരു സാധ്യതയായി അത് വികസിച്ചിരുന്നില്ല. 96 ലോകകപ്പില്‍ അര്‍ജുന രണതുംഗ ആ സാധ്യത ആഘോഷിച്ചപ്പോള്‍ ശ്രീലങ്ക ആദ്യമായി ലോക ചാമ്പ്യനായി. സനത് ജയസൂര്യയും രമേശ് കലുവിതരണയും ആദ്യ പന്തുമുതല്‍ ആക്രമണകാരികളായി. പരിമിത ഓവര്‍ ക്രിക്കറ്റിന്‍െറ സ്വഭാവംതന്നെ മാറി. അതേറ്റുപിടിക്കാന്‍ ലോകത്തെ മിക്ക ടീമിലും ഓപണിങ് ജോഡികളില്‍ അടിച്ചുപൊളിക്കാരുടെ സംഘം പിറവിയെടുത്തു. ഗാംഗുലിയും സച്ചിനും, സച്ചിനും സെവാഗും പോലെ ഗില്‍ക്രിസ്റ്റിനെയും ക്രിസ് ഗെയിലിനെയും ബ്രണ്ടന്‍ മക്കല്ലത്തെയും പോലെ അതികായന്മാരും അമാനുഷരുമൊക്കെ ഓപണിങ്ങില്‍ ജനിച്ചു. ടോട്ടല്‍ സ്കോര്‍ 300 കടക്കുന്നത് അപൂര്‍വമായിരുന്ന കാഴ്ച പുതുമയല്ലാത്തതായി. 

ക്രിക്കറ്റ് പിറന്നുവീണ ബ്രിട്ടനിലെ പുല്‍ത്തകിടികളിലായിരുന്നു അങ്ങനെയിരിക്കെ കുട്ടിക്രിക്കറ്റ് എന്ന 20 ഓവര്‍ മത്സരങ്ങളുടെ ആദ്യ പരീക്ഷണം നടക്കുന്നത്. ബൗണ്ടറികള്‍ അല്‍പമൊന്നു ചെറുതാക്കി ബാറ്റ്സ്മാന്മാര്‍ക്ക് പറന്നുനടക്കാന്‍ അവസരമൊരുക്കി പുതിയ പരീക്ഷണം. ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍െറ മാര്‍ക്കറ്റിങ് മാനേജര്‍ സ്റ്റുവര്‍ട്ട് റോബര്‍ട്ട്സണിന്‍െറ തലയിലുദിച്ച കച്ചവടാശയമായിരുന്നു അത്. ട്വന്‍റി20 എന്ന് അതിന് ഓമനപ്പേരും വന്നു. 2003 ജൂണ്‍ 13ന് അങ്ങനെ ആദ്യ ട്വന്‍റി20 മത്സരം അരങ്ങേറി. ആദ്യ മത്സരത്തില്‍ കൗണ്ടി ടീമായ സറേ ഒമ്പതു വിക്കറ്റിന് വാര്‍വിക്ഷെയറിനെ തോല്‍പിക്കുമ്പോള്‍ അതൊരു കൗതുകംമാത്രമായിരുന്നു. എന്നാല്‍, ലോര്‍ഡ്സില്‍ അടുത്തവര്‍ഷം നടന്ന മിഡ്ല്‍സെക്സ്- സറേ ട്വന്‍റി20 മത്സരം കാണാന്‍ 27,509 പേര്‍ തടിച്ചുകൂടിയപ്പോള്‍ കുട്ടിക്കളി കാര്യമാകുകയായിരുന്നു.

2005 ഫെബ്രുവരി 17ന് ആസ്ട്രേലിയ ഓക്ലന്‍ഡിലെ ഏദന്‍ പാര്‍ക്കില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചപ്പോള്‍ അന്താരാഷ്ട്ര മത്സരമായി അത് വികസിച്ചു. തൊട്ടു പിന്നാലെ ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ രാജ്യങ്ങളും  ട്വന്‍റി20 പിച്ചിലിറങ്ങി. ബംഗ്ളാദേശും സിംബാബ്വേയും കുട്ടിക്കളിക്കിറങ്ങിയിട്ടും മടിച്ചുനിന്ന ഇന്ത്യ 2006ല്‍ ആദ്യമായി ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്‍റി20 കളിക്കാന്‍ വാന്‍ഡറേഴ്സില്‍ ഇറങ്ങി. ഒരു പന്ത് ബാക്കിനില്‍ക്കെ നേടിയ ആറു വിക്കറ്റ് ജയം ‘ഇത് കൊള്ളാമല്ളോ...’  എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചു. അടുത്തവര്‍ഷം നടന്ന ലോക ആദ്യ ട്വന്‍റി20 കപ്പ് നേടി എം.എസ്. ധോണി എന്ന ക്യാപ്റ്റനൊപ്പം ഇന്ത്യ പുതിയൊരു ഉയരത്തില്‍ തൊട്ടതോടെ ഇന്ത്യക്കാര്‍ക്ക് പറ്റിയ കളിയായി ട്വന്‍റി20 മാറിയത് ചരിത്രമാണ്. പക്ഷേ, ലളിത് മോദി അവതരിപ്പിച്ച ഇന്ത്യന്‍ കാര്‍ണിവലായ ഐ.പി.എല്ലാണ് വാസ്തവത്തില്‍ കുട്ടി ക്രിക്കറ്റിന്‍െറ സ്വഭാവം മാറ്റിയെഴുതിയത്. അതിന് നിമിത്തമായതാകട്ടെ ബി.സി.സി.ഐയെ വെല്ലുവിളിച്ച് സീ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍െറ നേതൃത്വത്തില്‍ കപില്‍ ദേവും കൂട്ടരുമുണ്ടാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് (ഐ.സി.എല്‍) ആയിരുന്നുതാനും.

രണ്ടുവര്‍ഷത്തെ ഇടവേളയില്‍ അതിനിടയില്‍ അഞ്ചു ലോകകപ്പുകള്‍ കടന്നുപോയിരിക്കുന്നു. ട്വന്‍റി20 ക്രിക്കറ്റ് കളിയുടെ സകല സമവാക്യങ്ങളും മാറ്റിയെഴുതി. ഏകദിനത്തിന്‍െറയും അഞ്ചുനാള്‍ നീണ്ട അറുബോറന്‍ ടെസ്റ്റ് ക്രിക്കറ്റിന്‍െറയുമെല്ലാം സ്വഭാവത്തെ അടിമുടി മാറ്റിപ്പണിതു. 50 ഓവറില്‍ ടീം സ്കോര്‍ 400 കടക്കുന്നത് ഇപ്പോള്‍ പുതുമയല്ല. ഏകദിനത്തില്‍ അസാധ്യമെന്ന് വിശ്വസിച്ചിരുന്ന ഡബ്ള്‍ സെഞ്ച്വറികള്‍ പലകുറി പിറന്നു. മൂന്നു ദിവസത്തിനുള്ളില്‍ ടെസ്റ്റ് ക്രിക്കറ്റിന് റിസല്‍ട്ടുണ്ടാവുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു.


ദിവസം മുഴുവന്‍ ടി.വിക്കുമുന്നില്‍ അട്ടിപ്പേറു കിടക്കേണ്ട എന്നത് മികച്ച വാഗ്ദാനമായി കാണികള്‍ക്കുമാറി. വൈകുന്നേരം ജോലികഴിഞ്ഞ് വിശ്രമവേളയില്‍ കളി കണ്ടു തീര്‍ക്കാമെന്നത് പതിവായി സീരിയല്‍ കാണുന്ന വീട്ടമ്മമാര്‍ക്കും കാര്‍ന്നോന്മാര്‍ക്കുംമാത്രം വെല്ലുവിളിയായി. പുതിയ താരോദയങ്ങളുണ്ടായി. സഞ്ജു സാംസണും ഹര്‍ദിക് പാണ്ഡ്യയും പവന്‍ നെഗിയും യൂസുഫ് പത്താനുമൊക്കെ രഞ്ജിക്കപ്പുറം അറിയപ്പെടുന്ന കളിക്കാരായത് ട്വന്‍റി20 മത്സരം കൊണ്ടുമാത്രമാണ്. ഒപ്പം പുതിയ വിവാദങ്ങളും മാനക്കേടുകളും മര്യാദ ലംഘനങ്ങളുമുണ്ടായി. എങ്കിലും വീണ്ടുമൊരു ലോകകപ്പ് ട്വന്‍റി20 വരുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഓടിക്കൂടും. ഇന്ത്യന്‍ മണ്ണില്‍ അത് അരങ്ങേറുമ്പോള്‍ കപ്പ് ഇന്ത്യ വിട്ടുപോകരുതെന്നും ആശിക്കും. 

കപില്‍ദേവ് പറഞ്ഞത് എത്ര ശരിയാണ്‘ക്രിക്കറ്റ് പുതിയ തലമുറക്ക് ഒരു കരിയര്‍ ഒപ്ഷന്‍ ആകുന്നു എന്നതില്‍ സന്തോഷം. ഐ.പി.എല്ലില്‍ 40 ദിവസം കളിച്ചാല്‍ 10 കോടി വരെ നേടാവുന്ന നിലയായി. മാതാപിതാക്കളുടെ മനോഭാവവും മാറി. പഠിക്കുന്നില്ളെങ്കില്‍ പോയി ക്രിക്കറ്റ് കളിക്കെടാ എന്ന് അവര്‍ പറഞ്ഞുതുടങ്ങി...’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.