കളത്തിന് പുറത്തെ പോര് മുറുകുന്നു; മൂന്നാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: ബി.സി.സി.ഐയും ലോധ കമീഷനും തമ്മിലുള്ള പോര് വീണ്ടും മൂര്‍ച്ഛിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവരുമെന്ന ഭീഷണിയുമായി കമീഷനെ സമ്മര്‍ദത്തിലാക്കാനാണ് ബി.സി.സി.ഐയുടെ ശ്രമം. എന്നാല്‍, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന ബി.സി.സി.ഐയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന വാദവുമായി ലോധ കമീഷനും രംഗത്തുവന്നു. സെപ്റ്റംബര്‍ 30ന് ചേര്‍ന്ന പ്രത്യേക യോഗത്തിന്‍െറ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശം ലംഘിച്ച് ബി.സി.സി.ഐ നടത്തിയ സാമ്പത്തികയിടപാടുകള്‍ തടഞ്ഞുകൊണ്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര, യെസ് ബാങ്ക് എന്നിവക്ക് ലോധ കമീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. കമീഷന്‍െറ നടപടി ന്യൂസിലന്‍ഡിനെതിരായി ഇന്ദോറില്‍ ഈ മാസം എട്ടിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് അനിശ്ചിതത്വത്തിലാക്കുമെന്നും മത്സരം ഉപേക്ഷിക്കേണ്ടിവരുമെന്നുമുള്ള വാദവുമായി ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാകുര്‍ രംഗത്തുവന്നത്.

മത്സരങ്ങള്‍ ബി.സി.സി.ഐയുടെ ദൈനംദിന കാര്യത്തില്‍ പെട്ടതാണെന്നും ഇതിനാവശ്യമായ പണം നല്‍കുന്നതില്‍നിന്ന് ബാങ്കുകളെ തടയുകയും ചെയ്തതിനാല്‍ മത്സരം ഒഴിവാക്കേണ്ടിവരുമെന്നും അനുരാഗ് ഠാകുര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍െറയോ സംസ്ഥാന സര്‍ക്കാറുകളുടെയോ സാമ്പത്തിക സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏക കായിക സംഘടനയാണ് ബി.സി.സി.ഐ. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതായ ടീമിലെ കളിക്കാര്‍ക്ക് പണം നല്‍കിയില്ളെങ്കില്‍ മത്സരം നടക്കില്ളെന്നും ഠാകുര്‍ പറഞ്ഞു. ഠാകുറിന്‍െറ ആരോപണങ്ങള്‍ വാര്‍ത്തയായതോടെ ലോധ കമീഷന്‍ വിശദീകരണവുമായി രംഗത്തുവന്നു. ബി.സി.സി.ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ളെന്നും സംസ്ഥാന അസോസിയേഷനുകള്‍ക്ക് വന്‍തോതില്‍ പണം നല്‍കുന്നത് തടയണമെന്നു മാത്രമേ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും ജസ്റ്റിസ് ആര്‍.എം. ലോധ വ്യക്തമാക്കി.

ബോര്‍ഡിന്‍െറ ദൈനംദിന ആവശ്യങ്ങള്‍ക്കും മത്സരങ്ങള്‍ നടത്താനും പണം വിനിയോഗിക്കുന്നത് തടഞ്ഞിട്ടില്ല. അതിനാല്‍ മത്സരം റദ്ദാക്കേണ്ട സാഹചര്യമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ 30നകം ധനവിനിയോഗ നയം രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി നല്‍കിയ നിര്‍ദേശം ലംഘിച്ച് അന്നേ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസ്ഥാന അസോസിയേഷനുകള്‍ക്ക് വന്‍തോതില്‍ പണം അനുവദിക്കാന്‍ ബി.സി.സി.ഐ കൈക്കൊണ്ട തീരുമാനമാണ് ലോധ കമീഷനെ ചൊടിപ്പിച്ചത്. ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഭരണം ശുദ്ധീകരിക്കാന്‍ സുപ്രീംകോടതിയാണ് ലോധ കമീഷനെ നിയോഗിച്ചത്. എന്നാല്‍, കമീഷന്‍െറ നിര്‍ദേശം അനുസരിക്കാന്‍ കൂട്ടാക്കാതെ വെല്ലുവിളിയും ഭീഷണിയും നിരന്തരം ഉയര്‍ത്തുന്ന ബി.സി.സി.ഐയെ നിലക്കുനിര്‍ത്താന്‍ അറിയാമെന്നു സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം ആറിന് വീണ്ടും കേസ് കോടതിയില്‍ എത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.