സൂറത്ത്: കേരളം-ഗുജറാത്ത് രഞ്ജി ട്രോഫി ക്രിക്കറ്റിൽ രണ്ടു ദിനംകൊണ്ട് വീണത് 30 വിക്കറ്റുകൾ. രണ്ടാം ദിനം ഉച്ചകഴിഞ്ഞ് ബൗളിങ്ങിൽനിന്നും ബാറ്റിലേക്ക് മാറിയ പിച്ചിൽ കേരളം കരുതലോടെ ക്രീസിൽ നിലയുറപ്പിക്കുന്നു. ബുധനാഴ്ച ടോസ് നേടിയ കേരളം ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ കളിപ്പിക്കേണ്ടെന്ന് അവസാന ദിനം ഗുജറാത്ത് തീരുമാനിച്ചതോടെ ആശ്വസിച്ച കേരളത്തിന് പക്ഷേ, പിച്ച് ചതിച്ചു.
ഒന്നാം ഇന്നിങ്സിൽ ഗുജറാത്തിനെ 127ന് പുറത്താക്കിയെങ്കിലും മറുപടി ഇന്നിങ്സിൽ കേരളം 70ന് പുറത്തായി. കേതൻ പട്ടേൽ (36), പിയൂഷ് ചൗള (32) എന്നിവരാണ് ഗുജറാത്ത് ഇന്നിങ്സിലെ ടോപ് സ്കോറർമാർ. കേരളത്തിനായി ജലജ് സക്സേന അഞ്ചും ആസിഫ് കെ.എം രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ കേരള നിരയിൽ രണ്ടക്കം കടന്നത് രണ്ടുപേർ (പി. രാഹുൽ 17, റോബിൻ ഉത്തപ്പ 16) എന്നിവർമാത്രം. ജലജ് (0), സഞ്ജു സാംസൺ (5), സചിൻ ബേബി (0), വിഷ്ണു വിനോദ് (8), അസ്ഹർ (0), മോനിഷ് (6), ബേസിൽ തമ്പി (0), ആസിഫ് (0) എന്നിവർ നിരാശപ്പെടുത്തി. സന്ദർശകർ 57 റൺസിന് ലീഡ് വഴങ്ങി.
രണ്ടാം ഇന്നിങ്സിൽ പിടിച്ചു നിന്ന് കളിച്ച ഗുജറാത്ത് 210 റൺസെടുത്തു. കേതൻ പട്ടേൽ (34), മൻപ്രീത് ജുനേജ (53), ചിന്തൻ ഗജ (50) എന്നിവരുടെ ഇന്നിങ്സാണ് മികച്ച ടോട്ടലിലേക്ക് നയിച്ചത്. ബേസിൽ തമ്പി അഞ്ചും ജലജ് മൂന്നും വിക്കറ്റ് വീഴ്ത്തി.
ജയിക്കാൻ 268 റൺസ് ലക്ഷ്യവുമായിറങ്ങിയ കേരളം വിക്കറ്റ് നഷ്ടപ്പെടാതെ 26 റൺസ് എന്നനിലയിലാണ്. രണ്ടു ദിനം ശേഷിക്കെ പിടിച്ചു നിന്നാൽ സന്ദർശകർക്ക് കളി പിടിക്കാം.
സ്കോർ: ഗുജറാത്ത് 127, 210; കേരളം 70, 26/0.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.