മെല്‍ബണ്‍: ഇന്ത്യയില്‍ കഴിവ് തെളിയിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞതായി ആസ്ട്രേലിയയുടെ ഓപണിങ് ബാറ്റ്സ്മാന്‍ ഉസ്മാന്‍ കവാജ. മുമ്പ് ഇവിടെ കളിച്ച ടീമല്ല ഇപ്പോള്‍. 2013ലെ ഇന്ത്യന്‍ സന്ദര്‍ശനം തീര്‍ത്തും കടുത്തതായിരുന്നു. ഒന്നിനു പിറകെ ഒന്നായി മത്സരത്തില്‍ തോറ്റതോടെ ടീമിന് ആത്മവിശ്വാസം ഇല്ലാതായി. എന്നാല്‍, അന്നത്തേതില്‍നിന്ന് വളരെ വ്യത്യസ്തമാണ് ഇന്ന് ടീം. അനുഭവസമ്പത്ത് ക്രിക്കറ്റില്‍ വളരെ വലുതാണ് -ദുബൈയിലെ പരിശീലനത്തിരക്കിനിടെ കവാജ പറഞ്ഞു.
ഇന്ത്യന്‍ മണ്ണില്‍ ആദ്യമായാണ് താരം ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. 2013ല്‍ ഇന്ത്യ 4-0ത്തിന് ആസ്ട്രേലിയയെ തകര്‍ത്തപ്പോള്‍ അന്ന് ടീമില്‍ ഇടമുണ്ടായിരുന്നെങ്കിലും ആദ്യ ഇലവനില്‍ സ്ഥാനംപിടിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റ് തോല്‍വിക്കുശേഷം കോച്ചുമായുണ്ടായ ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം കവാജയുള്‍പ്പെടെ നാലു പേര്‍ക്ക് സസ്പെന്‍ഷന്‍ നേരിട്ടിരുന്നു. ഷെയ്ന്‍ വാട്സന്‍, മിച്ചല്‍ ജോണ്‍സണ്‍, ജെയിംസ് പാറ്റീസണ്‍ എന്നിവരായിരുന്നു കവാജക്കു പുറമെ സസ്പെന്‍ഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. 2004 മുതല്‍ ആസ്ട്രേലിയ ഇന്ത്യയില്‍ ഒരൊറ്റ ടെസ്റ്റ് പരമ്പരയും നേടിയിട്ടില്ല. ആദം ഗില്‍ക്രിസ്റ്റ് ക്യാപ്റ്റനായിരിക്കുമ്പോള്‍ നേടിയ 2-1ന്‍െറ വിജയമാണ് അവസാനത്തേത്. മികച്ച ബൗളര്‍മാര്‍ക്കെതിരെ കളിക്കുന്നത് തനിക്ക് കൂടുതല്‍ ഇഷ്ടമാണെന്നും അത് നന്നായി ആസ്വദിക്കാറുണ്ടെന്നും കവാജ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.