ഇംഗ്ലണ്ട്-റഷ്യ ഇന്ന് നേര്‍ക്കുനേര്‍

പാരിസ്/മാഴ്സ: യൂറോപ്പിന്‍െറ കാല്‍പ്പന്താവേശത്തിന് കമനീയ തുടക്കം. ഉദ്ഘാടന ദിനത്തിലെ ഫ്രാന്‍സ്-റുമേനിയ പോരാട്ടത്തിന് പിന്നാലെ ഗ്രൂപ് ബിയിലെ കരുത്തന്മാരുടെ നിര്‍ണായക പോരാട്ടത്തില്‍ മാഴ്സയില്‍ ഇംഗ്ളണ്ടും റഷ്യയും ശനിയാഴ്ച നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കും. എന്നാല്‍, സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കാമെന്ന ലെസ്റ്റര്‍ സൂപ്പര്‍ താരം ജെയ്മി വാര്‍ദിയുടെ മോഹം നടക്കില്ളെന്ന ശക്തമായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇംഗ്ളണ്ട് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പില്‍ അടുത്തഘട്ടത്തിലേക്ക് മുന്നേറാന്‍ ഏറ്റവുംകൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളുടെ പോരാട്ടം എന്ന നിലയില്‍ ശ്രദ്ധേയമാണ് ഈ മത്സരം. ഇത്തവണ യോഗ്യതാ മത്സരങ്ങള്‍ മുഴുവന്‍ ജയിച്ച ഏക ടീം എന്ന ക്രെഡിറ്റുമായാണ് ഇംഗ്ളണ്ട് യൂറോക്കിറങ്ങുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രി 12.30നാണ് മത്സരം.

പോര്‍ചുഗല്‍, തുര്‍ക്കി, ആസ്ട്രേലിയ എന്നിവര്‍ക്കെതിരെ സന്നാഹമത്സരങ്ങള്‍ ജയിച്ചതിന്‍െറ ആത്മവിശ്വാസവുമായാണ് ഇംഗ്ളീഷ് പട ആദ്യ പോരിനിറങ്ങുന്നത്. ലെസ്റ്ററിനെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിച്ച വാര്‍ദിയെ തഴഞ്ഞ് കോച്ച് റോയ് ഹോഡ്ജ്സണ്‍, റഹീം സ്റ്റെര്‍ലിങ്ങിനെയും ഹാരി കെയ്നിനെയും ആദം ലല്ലാനയെയും ആദ്യ നിരയില്‍ ഇറക്കുമെന്നാണ് സൂചന. ക്ളബ് സീസണ്‍ മോശമായിരുന്നെങ്കിലും യൂറോക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളില്‍ നാലു ഗോളുകള്‍ക്ക് വഴിയൊരുക്കിയ പ്രകടനവും മുഖമുദ്രയായ വേഗവും വൈദഗ്ധ്യമാര്‍ന്ന കളിമികവുമാണ് റഹീം സ്റ്റെര്‍ലിങ്ങിനെ വാര്‍ദിക്ക് മുന്നേ പരിഗണിക്കാര്‍ കാരണം. അതേസമയം, ഇംഗ്ളീഷ് ആരാധകര്‍ക്കിടയില്‍ ഈ നീക്കത്തിന് അനുകൂല അഭിപ്രായമില്ളെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ കാണിക്കുന്നത്. പരിശീലനത്തില്‍ ഇരുതാരങ്ങളും മികവുറ്റ പ്രകടനമാണ് നടത്തിയത്.

 ക്യാപ്റ്റന്‍ വെയ്ന്‍ റൂണി ആദ്യ ഇലവനില്‍തന്നെ ഇടംപിടിക്കും. സ്റ്റാര്‍ട്ടിങ് താരമെന്ന നിലയില്‍ 30കാരനായ റൂണിയുടെ അവസാന പ്രധാന ടൂര്‍ണമെന്‍റാണിതെന്നാണ് വിലയിരുത്തല്‍. ടീമിന്‍െറ എക്കാലത്തെയും ടോപ്സ്കോറര്‍ ആണെങ്കിലും വന്‍ ടൂര്‍ണമെന്‍റുകളില്‍ മുട്ടുവിറക്കുന്ന സ്ഥിരം സ്വഭാവം വിശ്വസ്തന്‍ എന്ന റോളില്‍നിന്നും റൂണിയെ മാറ്റിനിര്‍ത്തുന്നു.

മിഡ്ഫീല്‍ഡില്‍ എറിക് ഡിയറും ഡെയ്ല്‍ അല്ലിയും ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും മൂന്നാം മിഡ്ഫീല്‍ഡറെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഡിഫന്‍ഡര്‍ റയാന്‍ ബെര്‍ട്രാന്‍ഡ് കഴിഞ്ഞദിവസം പരിശീലനത്തിനിറങ്ങിയത് ടീം തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യും. പ്രതിരോധത്തിന്‍െറ പ്രധാന ഉത്തരവാദിത്തം ക്രിസ് സ്മാളിങ്ങിന്‍െറയും ഗാരി കാഹിലിന്‍െറയും ചുമലിലാണ്. ഡാനി റോസിന് ലെഫ്റ്റ് ബാക്കില്‍ ഇറങ്ങാനാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഡയമണ്ട് മിഡ്ഫീല്‍ഡും 4-3-3 ശൈലിയും പരിശീലനത്തില്‍ കോച്ച് പരീക്ഷിച്ചിരുന്നു. റഷ്യക്കെതിരെ ഏത് തന്ത്രം പുറത്തെടുക്കുമെന്ന് കോച്ച് വെളിപ്പെടുത്തിയിട്ടില്ല. റഷ്യയുടെ ദൗര്‍ബല്യങ്ങളെ ചൂഷണംചെയ്ത് തന്‍െറ ടീമിന്‍െറ ആക്രമണമുഖത്തിന് കൂടുതല്‍ മൂര്‍ച്ച നല്‍കാനുദ്ദേശിച്ചാണ് ഹോഡ്ജ്സണ്‍ ടീമൊരുക്കുന്നത്. ലിയോനിഡ് സ്ളത്സ്കി പരിശീലിപ്പിക്കുന്ന റഷ്യന്‍ നിരയില്‍ മിഡ്ഫീല്‍ഡര്‍മാരായ അലന്‍ ദഗോവും ഇഗോര്‍ ഡെനിസോവും പരിക്കേറ്റ് പുറത്താണ്. വെറ്ററന്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ വാസിലി ബെറസുകിയും സെര്‍ജി ഇഗ്നഷേവിച്ചും വേഗമാര്‍ന്ന നീക്കങ്ങള്‍ക്കുമുന്നില്‍ വിറക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇംഗ്ളണ്ടിനെതിരെ സമനിലയെങ്കിലും പിടിക്കാനുള്ള കടുത്ത ശ്രമമായിരിക്കും റഷ്യ നടത്തുക. 27കാരന്‍ സ്ട്രൈക്കര്‍ അര്‍തെം സ്യൂബയാണ് റഷ്യയുടെ പ്രതീക്ഷാകേന്ദ്രം. യോഗ്യതാഘട്ടത്തില്‍ റഷ്യ നേടിയ 18 ഗോളുകളില്‍ 50 ശതമാനത്തിലും സ്യൂബയുടെ പങ്കുണ്ടായിരുന്നു. എട്ടെണ്ണം വലയിലത്തെിച്ച താരം ഒരെണ്ണത്തിന് വഴിയൊരുക്കി. വെയില്‍സിനെതിരായ മത്സരം മുന്നില്‍നില്‍ക്കെ ജയത്തോടെ തുടങ്ങി കാര്യങ്ങള്‍ എളുപ്പമാക്കുകയാണ് റൂണിയുടെയും സംഘത്തിന്‍െറയും ലക്ഷ്യം. അതേസമയം, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് ഫൈനല്‍സിലൊന്നും ആദ്യ മത്സരം ജയിച്ചിട്ടില്ല എന്ന ദുഷ്പേരും ഇംഗ്ളണ്ടിന് മറികടക്കേണ്ടതുണ്ട്. നാല് തോല്‍വിയും നാല് സമനിലയുമാണ് യൂറോ തുടക്കങ്ങളില്‍ ഇംഗ്ളണ്ടിന്‍െറ സമ്പാദ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.