നാട് കടത്തപ്പെട്ടവരുടെ നാട്ടിൽ ആദ്യമായി കാൽപ്പന്ത് കളിച്ചത് 1875ൽ ആയിരുന്നു. അതും നാടുകടത്തപ്പെട്ടവരും അവരുടെ കാവൽക്കാരും തമ്മിൽ ആ വർഷം ആഗസ്റ്റ് ഏഴിന്. അത്രയും കാലപ്പഴക്കമുള്ള കളിയാണെങ്കിലും ആസ്ട്രേലിയക്കാർക്ക് അത് ഇപ്പോഴും അവരുടെ ഒന്നാം നമ്പർ കായികവിനോദം ആയിട്ടങ്ങ് മാറിയിട്ടില്ല. ക്രിക്കറ്റും ഹോക്കിയും കൈകാലുകളും തലയും കൊണ്ട് കളിക്കുന്ന അവരുടെ തനതു ഫുട്ബാളും പിന്നെ റഗ്ബിയും കഴിഞ്ഞിട്ടേ ഫുട്ബാൾ അവരുടെ ലിസ്റ്റിൽ പെടുന്നുള്ളൂ. എന്നാൽ, ഇപ്പോൾ കാര്യമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. 13 മുതൽ 15 വയസ്സുവരെയുള്ളവരുടെ ഒന്നാം നമ്പർ സ്പോർട്സ് ആയി കാൽപ്പന്തുകളി മാറിയിട്ടുമുണ്ട്.
വളരെ വൈകി 1961ലാണ് ദേശീയ ഫെഡറേഷൻ നിലവിൽ വന്നതെങ്കിലും ആദ്യം ഓഷ്യാന ഗ്രൂപ്പിൽനിന്നും ഇപ്പോൾ ഏഷ്യൻ ഗ്രൂപ്പിൽനിന്നും അവർ ഇതിനകം നാലുതവണ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്, 1974, 2006, 2010, 2014 ലോകകപ്പുകൾ. ഒരു വൻകരയുടെ വലുപ്പമുള്ള രാജ്യമാണ് ആസ്ട്രേലിയ. 2.9 ദശലക്ഷം ചതുരശ്ര മൈൽ വിസ്തീർണമുള്ള ലോകത്തിലെ ആറാമത്തെ ഈ വലിയ രാജ്യത്ത് ആകെ 24 ദശലക്ഷം ജനങ്ങളേയുള്ളൂ. ആസ്ട്രേലിയയുടെ വലുപ്പത്തിെൻറ ഏകദേശരൂപം മനസ്സിലാകണമെങ്കിൽ യു.കെയും ആസ്ട്രേലിയയുടെ വിക്ടോറിയ മരുഭൂമിയും തുലനം ചെയ്താൽ മതിയാകും.
കൊടും ചൂട് എന്നൊക്കെ ചില മേഖല കളെ കുറിച്ച് പറയാമെങ്കിലും സ്വിറ്റ്സർലൻഡിൽ വീഴുന്ന മഞ്ഞിെൻറ ഇരട്ടിയിൽ അധികം വീഴുന്ന ഇടങ്ങളും ഇവിടെയുണ്ട്. അങ്ങേയറ്റം കൗതുകകരമാണ് ഇവിടത്തെ മൃഗസമ്പത്ത്. ലോകത്ത് ഏറ്റവും മാരകവിഷമുള്ള 15 ഇനം പാമ്പുകളിൽ 10ഉം ഇവിടെയാണുള്ളത്. അതുപോലെ, ഉഗ്രവിഷമുള്ള ചിലന്തികളുടെയും നാടാണിത്. ആസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ആൾക്കാർ വിഷംതീണ്ടി മരിക്കുന്നതു പാമ്പുകടിയേറ്റിട്ടാണെന്ന് കരുതിയാൽ തെറ്റി.
കടലിൽ കുളിക്കാൻ ഇറങ്ങുന്നവരെ കുടുക്കുന്ന ബോക്സ് ജെല്ലി ഫിഷ് കാരണമാണത്. പിന്നെ സ്രാവുകളുടെയും മുതലകളുടെയും പിടിയിൽപ്പെട്ടും. കോവാല കരടിയുടെ മറ്റൊരു പതിപ്പായ മാർസ്പിയാൾസ്, കങ്കാരു എന്നിവ ഇവിടല്ലാതെ ലോകത്തു ഒരിടത്തും ഉണ്ടാവുകയില്ല. വ്യത്യസ്ത ജനുസ്സിൽപ്പെട്ട 60 തരം കങ്കാരുക്കളും അവരുടേതായിട്ടുണ്ട്. 24 ദശലക്ഷം ജനങ്ങൾക്ക് 150 ദശലക്ഷം ആടുകളാണ് ആസ്ട്രേലിയയിൽ. 40,000ത്തിനും 60,000ത്തിനും ഇടക്ക് വർഷങ്ങളുടെ പാരമ്പര്യമുള്ള അബോർജിനികളുടെ സ്വന്തം ഭൂമിയാണ് ആസ്ട്രേലിയ. ഗ്രീസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗ്രീക്കുകാരുള്ള രാജ്യവും മുൻ അബോർജിനികളുടേതു തന്നെ. ഈ ഭൂമുഖത്ത് ഏറ്റവും കൂടുതൽ ചൂതാട്ടക്കാരു ള്ള രാജ്യവും ഇതാണ്. 80 ശതമാനം ജനങ്ങളും സ്ഥിരമായി ഏതെങ്കിലും ഭാഗ്യ മത്സരങ്ങളിൽ പങ്കെടുക്കുന്നവരും.
ആസ്ട്രേലിയയിൽ ജനിക്കാത്ത ആസ്ട്രേലിയൻ പൗരന്മാരാണ് അവരുടെ ജനസംഖ്യയിലെ 25 ശതമാനവും. അതുകൊണ്ടുതന്നെ അവരുടെ ഫുട്ബാൾ, ടെന്നിസ് ടീമുകളിൽ മുൻ യുഗോസ്ലാവ്യക്കാർക്കും ഗ്രീസിൽ നിന്നുള്ളവർക്കും കൂടുതൽ പങ്കാളിത്തം ലഭിച്ചിട്ടുണ്ട്. അഞ്ചാം ലോകകപ്പ് കളിക്കുന്ന ആസ്ട്രേലിയക്കാർ തായ്ലൻഡ്, ഇറാഖ്, സൗദി അറേബ്യ എന്നിവരടങ്ങിയ ഗ്രൂപ്പിൽ രണ്ടാമതെത്തിയശേഷം സിറിയക്കും ഹോണ്ടുറസിനും എതിരെ പ്ലേഒാഫുകൾ വഴി കടന്നുകൂടിയിട്ടാണ് റഷ്യയിൽ എത്തിയിരിക്കുന്നത്.
ഓഷ്യാനക്കാരാണെങ്കിലും ഏഷ്യൻ വൻകരയിലെ വമ്പൻ ടീമായ ഇവരുടെയും പ്രശ്നം അനിവാര്യ നിമിഷങ്ങളിൽ കളി മറന്നുപോകുന്നതാണ്. ഏതു വമ്പൻ ടീമിനെയും അട്ടിമറിക്കാൻ വിരുതുള്ള ടീം ആണ്. എന്നാൽ, അവരെ ലോകകപ്പിന് കൊണ്ടെത്തിച്ച പ്രഗല്ഭ പരിശീലകൻ അങ്കെ പോസ്റ്റെജുഗ്ലുവിനെ പറഞ്ഞയച്ച് ഹോളണ്ടുകാരൻ ബെർട്ട് വാൻ മാർവിക്കിനെ സ്ഥാനമേൽപിച്ചിട്ടാണ് റഷ്യയിൽ വരുന്നത്. അവരുടെ ഏറ്റവും മികച്ച കളിക്കാർ ടിം കാഹിലും ആരോൺ മൂയെയും ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.