മുമ്പനാവാന്‍ യുട്ടോപ്യയുമായി യു 

ഒരുവര്‍ഷം മാത്രമാണ് പ്രായമെങ്കിലും സ്മാര്‍ട്ട്ഫോണ്‍ ലോകത്ത് അത് വലിയ കാലയളവാണെന്ന് യുവിന് അറിയാം. 2014 ഡിസംബര്‍ 18നാണ് കമ്പനിയുടെ തുടക്കം. തുടരെ സ്മാര്‍ട്ട്ഫോണുകളിറക്കുക എന്ന കച്ചവടതന്ത്രവും മൈക്രോമാക്സിന്‍െറ ഉപവിഭാഗമായ യു ടെലിവെഞ്ചേഴ്സിന്‍െറ ഓര്‍മയിലുണ്ട്. അതിന്‍െറ ഫലമാണ് അഞ്ച് സ്മാര്‍ട്ട്ഫോണുകള്‍. ഇതുവരെ വിലകുറഞ്ഞ ഫോണുകളാണ് ഇറക്കിയിരുന്നതെങ്കില്‍ ഒടുവില്‍ അടവൊന്നുമാറ്റിപിടിച്ചു. അങ്ങനെ യു യുട്ടോപ്യ പിറന്നു. കമ്പനിയുടെ ഒന്നാംവാര്‍ഷികത്തില്‍ ഇറക്കിയ മേല്‍ത്തരം ജനുസില്‍പെട്ട  ഇതിന് 24,999 രൂപയാണ് വില. ആമസോണ്‍ ഇന്ത്യ വഴിയാണ് വില്‍പന. യു യുറേക്ക, യു യുറേക്ക പ്ളസ്, യു യുഫോറിയ, യു യൂണിക് എന്നിവയാണ് മുന്‍ഗാമികളായ യു ഫോണുകള്‍. യു യുട്ടോപ്യ ലോഹ ശരീരമുള്ളതാണെങ്കില്‍  ബാക്കി നാലെണ്ണവും പ്ളാസ്റ്റിക്കില്‍ തീര്‍ത്തതായിരുന്നു. വിമാനത്തില്‍ ഉപയോഗിക്കുന്ന തരം അലൂമിനിയത്തില്‍ കൂട്ടിച്ചേര്‍പ്പില്ലാതെയാണ് നിര്‍മാണം. 10,000ന് മുകളില്‍ വിലയുള്ള യുവിന്‍െറ ആദ്യ ഫോണാണ് യുട്ടോപ്യ. 24,999 രൂപ വിലയും അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി സ്ക്രീനുമുള്ള വണ്‍പ്ളസ് 2 ആണ് എതിരാളി. 


 5.2 ഇഞ്ച് 1440 x 2560 പിക്സല്‍ ക്വാഡ് എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 565 പിക്സല്‍ റസലൂഷന്‍, കോര്‍ണിങ് കോണ്‍കോര്‍ ഗ്ളാസ് സംരക്ഷണം, പിന്നില്‍ വിരലടയാള സ്കാനര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് അടിസ്ഥാനമാക്കിയ സയാനോജന്‍ മോഡ് ഓപറേറ്റിങ് സിസ്റ്റം, രണ്ട് ജിഗാഹെര്‍ട്സ് എട്ടുകോര്‍ സ്നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍, നാല് ജി.ബി റാം, ഇരട്ടസിം, 128 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍കെ റെക്കോര്‍ഡിങ് സൗകര്യമുള്ള എല്‍ഇഡി ഫ്ളാഷുള്ള 21 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ബ്ളൂടൂത്ത് 4.1, വൈ ഫൈ, ജി.പി.എസ്, ഒരുദിവസം നില്‍ക്കുന്ന 3000 എം.എ.എച്ച് ബാറ്ററി, 7.2 മില്ലീമീറ്റര്‍ കനം എന്നിവയാണ് വിശേഷങ്ങള്‍. സെക്കന്‍ഡില്‍ 120 ഫ്രെയിം നിരക്കില്‍ സ്ളോമോഷന്‍ വീഡിയോ ചിത്രീകരിക്കാന്‍ കഴിയും. പിന്‍വശം ഊരിമാറ്റാന്‍ കഴിയാത്തതിനാല്‍ ബാറ്ററിയും മാറ്റിയിടാനാവില്ല. കൈക്കുള്ളില്‍ ഒതുങ്ങുന്ന വഴുതാത്ത രൂപമാണ്. സിഗ്നല്‍ റേഞ്ച് പ്രശ്നം അലട്ടാതിരിക്കാന്‍ പിന്നില്‍ നാല് ആന്‍റിനകളാണ് നല്‍കിയിരിക്കുന്നത്. പല ആപ്പുകള്‍ ലഭിക്കുന്ന ‘എറൗണ്ട് യു’ ഹബ് പ്രത്യേകതയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.