ദേശാന്തരങ്ങൾ തേടിപ്പോയ കഥാകാരൻ

''ഒരു നാൾ ഇവൻ ഭാരതം മുഴുവൻ പ്രസിദ്ധനായിത്തീരും. പക്ഷേ, അതു കാണാൻ ഞങ്ങളാരും അന്നു ജീവിച്ചിരിപ്പുണ്ടാവില്ല'' -അഞ്ചാംഫോറം വിദ്യാർഥിയായ ശങ്കരൻകുട്ടിയെ ചേർത്തുപിടിച്ച്, അവെൻറ അധ്യാപകനും സംസ്കൃതപണ്ഡിതനുമായിരുന്ന കവിമണി കെ.സി. കുട്ട്യപ്പ നമ്പ്യാർ ഇങ്ങനെ പറഞ്ഞു. ആ ബാലെൻറ ആദ്യകഥയായ 'രാജനീതി' അച്ചടിച്ചതു വായിച്ചപ്പോഴുണ്ടായ സന്തോഷത്തിലായിരുന്നു ഗുരുനാഥെൻറ പ്രശംസ. ശങ്കരൻകുട്ടിയുടെ ഉയർച്ച കാണാൻ ആ ഗുരുവര്യന് ആയുസ്സുണ്ടായില്ലെങ്കിലും, അദ്ദേഹത്തിെൻറ വാക്കുകൾ അക്ഷരംപ്രതി ശരിയായി. ആ കുട്ടി വളർന്ന് ജ്ഞാനപീഠം വരെ കയറി, രാജ്യമാകെ അറിയപ്പെട്ടു. ലോകം മുഴുവൻ ചുറ്റിനടന്ന സഞ്ചാരസാഹിത്യകാരനും, കഥാകൃത്തു മായി മാറി. ശങ്കരൻകുട്ടി എന്ന പേരിലല്ല, എസ്.കെ. പൊറ്റെക്കാട്ട് എന്ന പേരിൽ.

വീടുതന്നെ വിദ്യാലയം

കോഴിക്കോട് െറയിൽവേ സ്റ്റേഷെൻറ അടുത്തുള്ള ഫ്രാൻസിസ് റോഡിെൻറ ചുറ്റുവട്ടത്തായി സ്ഥിതിചെയ്യുന്ന പ്രദേശം അന്ന് 'തോട്ടൂളിപ്പാടം' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അവിടെയാണ് പൊറ്റെക്കാട്ട് ജനിക്കുന്നത്. അച്ഛൻ കുഞ്ഞിരാമൻ മാസ്റ്റർ നാട്ടുകാർക്കൊക്കെ വേണ്ടപ്പെട്ടവൻ. കുട്ടൂലിയാണ് അമ്മ. അവരുടെ കുഞ്ഞായി 1913 മാർച്ച് 14ന് എസ്.കെ ജനിച്ചു. ശങ്കരൻകുട്ടിയുടെ ആദ്യ ഗുരുനാഥനും അച്ഛൻതന്നെ. പ്രാഥമിക വിദ്യാഭ്യാസം മൂന്നു വർഷംകൊണ്ട് പൂർത്തിയാക്കി. തുടർന്ന് നഗരത്തിലെ ഹിന്ദു സ്കൂളിലും കോഴിക്കോട് സാമൂതിരി കോളജ് ഹൈസ്കൂളിലും പഠനം. സാഹിത്യക്കമ്പം തലക്കുപിടിച്ചപ്പോൾ കണക്കും ഭൗതികശാസ്ത്രവും പിണങ്ങിനിന്നു. അക്കാരണത്താൽ ഇൻറർമീഡിയറ്റിെൻറ പടികയറാൻ മൂന്നുവട്ടം കാത്തിരിക്കേണ്ടിയും വന്നു. അതിനിടെ ടൈപ് റൈറ്റിങ് പരിശീലനം പൂർത്തിയാക്കി.


ഈശ്വരാ, എന്നെ കവിയാക്കണേ!

നല്ല ഭക്തനായ കുഞ്ഞിരാമൻ മാസ്റ്റർ ഒരു ദിവസം തീർഥയാത്രക്കു പുറപ്പെട്ടു. വടക്കേ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു അത്. അച്ഛെൻറകൂടെ, ആ യാത്രയിൽ ശങ്കരൻകുട്ടിയും പങ്കാളിയായി. വഴിനീളെ കാഴ്ചകൾ ആവോളം ആസ്വദിച്ച് ആ ബാലൻ അവിടെയെത്തിയപ്പോൾ, ഒരേ ഒരു കാര്യം മാത്രമാണ് ഉള്ളുരുകി പ്രാർഥിച്ചത്, 'എന്നെ കവിയാക്കണേ...' എന്ന്. അവെൻറ പ്രാർഥന വിഫലമായില്ല. അവൻ തുടർച്ചയായി എഴുതി. ആനുകാലികങ്ങളിൽ, കവിതകളും കഥകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതിനിടെ സ്വന്തമായി ഒരു ജോലി വേണമെന്നും അന്യദേശങ്ങൾ കാണണമെന്നുമുള്ള ആഗ്രഹവും വന്നു. അങ്ങനെയാണ് അമ്മയുടെ സ്വർണാഭരണം വിറ്റുകിട്ടിയ 60 രൂപയുമായി മുംബൈയിലേക്കു വണ്ടികയറുന്നത്. കുറച്ചു മാസങ്ങൾക്കുശേഷം തിരികെയെത്തി കോഴിക്കോട് ഗുജറാത്തി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു. പൊറ്റെക്കാട്ട് ആഗ്രഹിച്ചതുപോലെ അദ്ദേഹത്തിേൻറതായി ആദ്യം പുറത്തിറങ്ങിയ പുസ്തകം ഒരു കവിതാസമാഹാരമായിരുന്നു. 1936ൽ പ്രസിദ്ധീകരിച്ച 'പ്രഭാതകാന്തി'.


രമണനു പകരം മിഹിരൻ

ആത്മസുഹൃത്തായ ഇടപ്പള്ളി രാഘവൻപിള്ളയുടെ വിയോഗത്തിെൻറ പശ്ചാത്തലത്തിലാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള രമണൻ രചിക്കുന്നത്. അതിനു ലഭിച്ച പ്രചാരം അതിനുമുമ്പോ പിമ്പോ മലയാളത്തിലെ മറ്റൊരു കാവ്യത്തിനും ലഭിച്ചിട്ടില്ല. ഇടപ്പള്ളിയുടെ ജീവത്യാഗത്തെ പ്രമേയമാക്കി 'മിഹിരൻ' എന്ന പേരിൽ പൊറ്റെക്കാട്ടും ഒരു ഖണ്ഡകാവ്യം രചിച്ചിരുന്നു. മധുകരികയുടെയും മിഹിരെൻറയും ഹൃദയഹാരിയായ പ്രണയഗാഥ, 1648 വരികളിലായി ആ കാവ്യത്തിൽ കവി മനോഹരമായി ആവിഷ്കരിച്ചു. നിർഭാഗ്യവശാൽ, അതു പ്രസിദ്ധീകരിക്കപ്പെട്ടില്ല. അതു വെളിച്ചം കണ്ടിരുന്നുവെങ്കിൽ ഭാഷക്ക് ഒരു മുതൽക്കൂട്ടാകുമായിരുന്നുവെന്നതിൽ സംശയമില്ല.

കഥയുടെ വിസ്മയ പ്രപഞ്ചം

മലയാളത്തിലെ നവോത്ഥാന കാഥികരായ ബഷീറിനും ദേവിനും തകഴിക്കുമൊപ്പം കഥാസാഹിത്യ ത്തിൽ മായാത്ത മുദ്രപതിപ്പിച്ച എഴുത്തുകാരനാണ് പൊറ്റെക്കാട്ട്. രാജ്യാതിർത്തികൾ താണ്ടിയുള്ള യാത്രകളിൽ, കണ്ടതും കേട്ടതുമായ സംഭവങ്ങൾ തെൻറ തൂലികത്തുമ്പിലൂടെ നമുക്ക് സമ്മാനിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പ്രഫ. സുകുമാർ അഴീക്കോട് ചൂണ്ടിക്കാണിച്ചതുപോലെ ''നാടൻകഥകളും നാടൻ തമാശകളും നാട്ടുപഴമൊഴികളും നാടൻപദങ്ങളും നാടൻപാട്ടുകൾപോലെ നീളെ നിറഞ്ഞുകിടക്കുന്ന ഒരു നാടോടിസംസ്കാരത്തിെൻറ അനശ്വരമായ ചിത്രശാലയാണ് പൊറ്റെക്കാട്ടിെൻറ കഥാപ്രപഞ്ചം.'' പുള്ളിമാൻ, നിശാഗന്ധി, ചന്ദ്രകാന്തം, രാജമല്ലി, ജലതരംഗം, ഹിമവാഹിനി, ഏഴിലംപാല, കാട്ടുചെമ്പകം, ഇന്ദ്രനീലം എന്നിങ്ങനെ 23 കഥാസമാഹാരങ്ങൾ അദ്ദേഹത്തിേൻറതായുണ്ട്.


മനുഷ്യകഥാനുഗായികൾ

തനിക്കു ചുറ്റുമുള്ള സാധാരണ മനുഷ്യരുടെ ഹൃദയവികാരങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ഉയർച്ചകളും വീഴ്ചകളുമെല്ലാം ഒരു ശാസ്ത്രകാരെൻറ നിരീക്ഷണപാടവത്തോടെ ആവിഷ്കരിച്ച പൊറ്റെക്കാട്ടിെൻറ നോവലുകൾ കൈരളിക്കു ലഭിച്ച നിധികളാണ്.

തിരുവിതാംകൂറിൽനിന്ന് മലബാറിലേക്കുള്ള കുടിയേറ്റത്തിെൻറ കഥ പറയുന്ന 'വിഷകന്യക'യുംതെരുവിലെ മനുഷ്യജീവികളുടെ ജീവിതദൈന്യതകൾ പച്ചയായി ആവിഷ്കരിക്കുന്ന 'ഒരു തെരുവിെൻറ കഥ'യും ആത്മകഥാപരമായ 'ഒരു ദേശത്തിെൻറ കഥ'യും മലയാളത്തിലെ പ്രമുഖ നോവലിസ്റ്റുകൾക്കിടയിൽ കഥാകാരന് സവിശേഷമായ ഇടംനേടിക്കൊടുത്ത രചനകളാണ്. വല്ലികാദേവി, നാടൻേപ്രമം, മൂടുപടം, േപ്രമശിക്ഷ, കറാമ്പൂ, കുരുമുളക്, കബീന എന്നീ നോവലുകളും അദ്ദേഹത്തിെൻറ പേരിലുണ്ട്. 'വിഷകന്യക'ക്ക് മദ്രാസ് സർക്കാറിെൻറ മികച്ച നോവലിനുള്ള പുരസ്കാരവും (1949) 'ഒരു തെരുവിെൻറ കഥ'ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1961) ലഭിച്ചു. പൊറ്റെക്കാട്ടിെൻറ മാസ്റ്റർപീസായ 'ഒരു ദേശത്തിെൻറ കഥ'ക്ക് രാജ്യത്തെ ഏറ്റവും മികച്ച സാഹിത്യപുരസ്കാരമായ ഭാരതീയ ജ്ഞാനപീഠം അവാർഡ് (1980), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973) എന്നിവയും ലഭിച്ചു.


ഇനിയൊരു ജന്മമുണ്ടെങ്കിൽ!

ഈ ഭൂമിയിൽ ഇനിയൊരു ജന്മംകൂടി ലഭിച്ചാലും താനൊരു നിത്യസഞ്ചാരിയാവുമെന്ന് പ്രസ്താവിച്ച എഴുത്തുകാരനാണ് അദ്ദേഹം. മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയുടെ കുലപതിയായി വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിെൻറ രചനകളില്ലായിരുന്നുവെങ്കിൽ ആ മേഖലതന്നെ ശുഷ്കമായി മാറുമായിരുന്നു. നാമൊരിക്കലും കണ്ടിട്ടില്ലാത്തതും കാണാനിടയില്ലാത്തതുമായ എത്രയെത്ര നാടുകളിലൂടെയാണ് അദ്ദേഹം നമ്മെ കൈപിടിച്ചുനടത്തിയത്! വായനക്കാരെൻറ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത മായികദൃശ്യങ്ങളും അവയുടെ വാങ്മയചിത്രങ്ങളും അദ്ദേഹം നമുക്കു പകർന്നുനൽകി. 1947ലാണ് എസ്.കെയുടെ ആദ്യ യാത്രാവിവരണമായ 'കാശ്മീർ' പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും വിവിധ രാജ്യങ്ങൾ സന്ദർശിച്ച്, ഒന്നിനു പിറകെ ഒന്നായി ഒരു സഞ്ചാരസാഹിത്യപരമ്പരതന്നെ അദ്ദേഹം കാഴ്ചെവച്ചു. കാപ്പിരികളുടെ നാട്ടിൽ, നൈൽ ഡയറി, സോവിയറ്റ് ഡയറി, ബാലിദ്വീപ്, പാതിരാസൂര്യെൻറ നാട്ടിൽ, ക്ലിയോപാട്രയുടെ നാട്ടിൽ, ലൻ നോട്ടുബുക്ക്, നേപ്പാൾ യാത്ര എന്നിങ്ങനെ 17 കൃതികളാണ് ഈ ഗണത്തിലുള്ളത്.


പാർലമെൻറിൽ അഞ്ചുവർഷം

എഴുത്തും ലോകസഞ്ചാരവും തകൃതിയായി നടക്കുന്നതിനിടെ അഞ്ചുവർഷം ലോക്സഭാംഗമായും അദ്ദേഹം പ്രവർത്തിച്ചു. പ്രമുഖ നിരൂപകനും പ്രഭാഷകനുമായ സുകുമാർ അഴീക്കോടിനെ പരാജയപ്പെടുത്തി, 1962ൽ തലശ്ശേരി നിയോജക മണ്ഡലത്തിൽനിന്ന് അദ്ദേഹം പാർലമെൻറിലെത്തി. അതിനുമുമ്പ് 1957ൽ അതേ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. സാഹിത്യ-സാംസ്കാരിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു ലോക്സഭയിൽ അദ്ദേഹത്തിെൻറ ശബ്ദം പ്രധാനമായും മുഴങ്ങിക്കേട്ടിരുന്നത്.


അപൂർണ സ്വപ്നങ്ങൾ

എസ്.കെയുടെ ജീവിതത്തിൽ താങ്ങും തണലുമായി വർത്തിച്ച, സഹധർമിണി ജയവല്ലിയുടെ വിയോഗം (1980) അദ്ദേഹത്തെ തളർത്തി. 'രൂപകല' എന്ന വനിതാ മാസികയുടെ പത്രാധിപയായ വ്യക്തിയാണ് അവർ. ഭാര്യയുടെ മരണശേഷം കനത്ത ഏകാന്തതക്കടിമപ്പെട്ടുവെങ്കിലും വൈകാതെ രചനാലോകത്ത് സജീവമായി. പാതി എഴുതി നിർത്തിയ രണ്ടു കൃതികൾ പൂർത്തിയാക്കാനുള്ള ഉദ്യമത്തിനായിരുന്നു പ്രഥമപരിഗണന. തെൻറ പാർലമെൻറ് അനുഭവങ്ങൾ പ്രമേയമാക്കി നാലു ഭാഗങ്ങളിലായി വിഭാവന ചെയ്തിരുന്ന 'നോർത്ത് അവന്യൂ' എന്ന നോവലിെൻറ അവശേഷിക്കുന്ന ഭാഗങ്ങൾകൂടി പൂർത്തിയാക്കണം. അതിലുപരി, തെൻറ 'മാസ്റ്റർപീസ്' ആകണമെന്ന് കരുതി രചന തുടങ്ങിയിരുന്ന 'ഭാരതപ്പുഴയുടെ തീരങ്ങളിൽ' എന്ന ബൃഹത്നോവൽ വെളിച്ചം കാണണം. 20 വർഷത്തിലേറെക്കാലം മനസ്സിൽ കൊണ്ടുനടന്ന പുസ്തകമാണത്. അഞ്ചുഭാഗങ്ങളിലായി 5000 പുറങ്ങളിൽ ആവിഷ്കരിക്കാനാഗ്രഹിച്ച ആ കൃതി പൂർത്തീകരിക്കാൻ കഴിഞ്ഞിരുെന്നങ്കിൽ, ഭാരതീയ ഭാഷകളിലെഴുതപ്പെട്ട 'ഏറ്റവും വലിയ നോവലിെൻറ ഉടമ' എന്ന വിശേഷണവും പൊറ്റെക്കാട്ടിനു സ്വന്തമാകുമായിരുന്നു. 1982 ആഗസ്റ്റ് ആറിന് തൊട്ടതെല്ലാം പൊന്നാക്കിയ ആ കർമയോഗി ഭൗതികലോകത്തോടു വിടപറഞ്ഞു. നെഞ്ചോടുചേർത്തുെവക്കാൻ ഒരുപിടി നല്ല ഓർമകളും കൃതികളും അവശേഷിപ്പിച്ചുെകാണ്ട്്.

Tags:    
News Summary - writer sk pottekkatt death anniversary august 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.