വാഷിങ്ടണ്‍: സിറിയയിലും ഇറാഖിലും ഐ.എസിനെതിരെ പൊരുതാന്‍ പ്രത്യേകസേനയെ അയക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ അറിയിച്ചു. ഐ.എസിനെതിരെ വ്യോമാക്രമണത്തിന് ബ്രിട്ടനില്‍ ചര്‍ച്ച നടക്കുകയാണ്. ഇറാഖില്‍ ഇറ്റലിയുടെ സേനയുണ്ട്. ജര്‍മനിയും അവരുടെ പങ്കുവഹിക്കുന്നുണ്ട്.
സൗദി അറേബ്യയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും വ്യോമാക്രമണത്തില്‍ യു.എസ് സഖ്യചേരിയിലുണ്ടായിരുന്നു. എന്നാല്‍, യമനിലെ ആഭ്യന്തരയുദ്ധത്തോടെ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതരായി. മറ്റുരാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഐ.എസിനെ തുരത്താന്‍ കഴിയൂ. അതിനിടെ ഐ.എസിനെതിരെയെന്ന പേരില്‍ റഷ്യന്‍ സൈന്യം കൊന്നൊടുക്കുന്നത് വിമതരെയാണ്. എന്നാല്‍, റഷ്യക്ക് മാറിച്ചിന്തിക്കാനുള്ള സമയമാണിതെന്നും കാര്‍ട്ടര്‍ പറഞ്ഞു.
ഐ.എസിനെതിരെ പൊരുതാന്‍ വിദേശ സൈനികരെ ആവശ്യമില്ളെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളും സൈനികോപദേശവും പരിശീലനവും സ്വീകരിക്കും. എന്നാല്‍, ഇറാഖി മണ്ണില്‍ യുദ്ധംചെയ്യാന്‍ വിദേശ സൈനികരെ ആവശ്യമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖില്‍ ഐ.എസിനെതിരെ കരയുദ്ധത്തിന് പ്രത്യേക യു.എസ് സേനയെ അയക്കുമെന്ന പ്രതിരോധ സെക്രട്ടറി കാര്‍ട്ടറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അബാദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.