‘സൂപ്പർ ശനി’: ഹിലരിക്കും ട്രംപിനും തിരിച്ചടി; സാന്‍ഡേഴ്സിനും ക്രൂസിനും മുന്നേറ്റം

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥി തെരഞ്ഞെടുപ്പിന്‍റെ ‘സൂപ്പർ ശനി’യിലെ വോട്ടെടുപ്പിൽ ഡമോക്രാറ്റിക്ക് പാർട്ടിയുടെ ഹിലരി ക്ലിന്‍റനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപിനും തിരിച്ചടി. ഡമോക്രാറ്റിക്ക് പാർട്ടിയുടെ മൂന്ന് പ്രൈമറികളിൽ രണ്ടിടത്ത് ബേണി സാന്‍ഡേഴ്സ് വിജയിച്ചപ്പോൾ ഒരിടത്ത് വിജയം ഉറപ്പാക്കാനെ ഹിലരി ക്ലിന്‍റന് സാധിച്ചുള്ളൂ. റിപ്പബ്ലിക്കൻ പാർട്ടി നടത്തിയ നാല് പ്രൈമറികളിൽ രണ്ട് വീതം ഡൊണാൾഡ് ട്രംപും ടെഡ് ക്രൂസും നേടി.

കാൻസസ്, നെബ്രാസ്ക പ്രൈമറികളിൽ ബേണി സാന്‍ഡേഴ്സ് വിജയിച്ചപ്പോൾ ലൂയീസിയാന പ്രൈമറിയിൽ മാത്രമാണ് ഹിലരിക്ക് (71.1 ശതമാനം) ഒന്നാമതെത്താനായത്. കാൻസസിൽ 67.7 ശതമാനവും നെബ്രാസ്കയിൽ 56.6 ശതമാനവും വോട്ടുകളാണ് സാൻഡേഴ്സ് നേടിയത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ കാൻസാസ് (48.2 ശതമാനം), മെയ്ൻ (45.9 ശതമാനം) പ്രൈമറികളിൽ ട്രംപിനെ ടെഡ് ക്രൂസ് പിന്നിലാക്കി. അതേസമയം, ലൂയീസിയാനയിലും കെന്‍റക്കിയിലും യഥാക്രമം 41.4 ശതമാനം, 35.9 ശതമാനം വോട്ട് നേടി ട്രംപ് വിജയിച്ചു.

മാർച്ച് ഒന്നിന് നടന്ന ‘സൂപ്പർ ചൊവ്വ’യിൽ വ്യക്തമായ ലീഡ് നേടിയ ഹിലരി, ‘സൂപ്പർ ശനി’യിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ‘സൂപ്പർ ചൊവ്വ’യിൽ ഹിലരി മൂന്നിടത്തും സാൻഡേഴ്സ് രണ്ടിടത്തും വിജയിച്ചിരുന്നു. ‘സൂപ്പർ ശനി’യിൽ നേടിയ രണ്ടിടത്തെ വിജയത്തോടെ ട്രംപിനെതിരെ ക്രൂസ് വലിയ വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്. ‘സൂപ്പർ ചൊവ്വ’യിൽ ട്രംപ് മൂന്നിടത്തും ക്രൂസും മാർകോ റൂബിയോയും ഒാരോ ഇടത്തും ആണ് വിജയിച്ചത്.

ഇന്ന് മെയ്നിൽ ഡമോക്രാറ്റിക് പാർട്ടിയുടെ കോക്കസും പ്യൂർട്ടോറിക്കോയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറിയും നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.