കിയവ്: റഷ്യൻ അധിനിവേശം ആറു മാസം പിന്നിടുന്ന യുക്രെയ്നിൽ ആണവ നിലയത്തിനു സമീപം വീണ്ടും ബോംബിങ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷിയയിൽനിന്ന് 10 കിലോമീറ്റർ അകലെ നികോപോളിലാണ് ആക്രമണമുണ്ടായത്. റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ എന്നിവ പതിച്ച് വീടുകൾ, കിൻഡർ ഗാർട്ടൻ, ബസ് സ്റ്റേഷൻ, കടകൾ എന്നിവക്ക് കേടുപാടുകൾ പറ്റി. നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. സപോറിഷിയ നിലയം ആക്രമിക്കപ്പെടുന്നത് മേഖലയെ വൻ ദുരന്തത്തിലാക്കുമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് സമീപത്ത് വീണ്ടും ആക്രമണം. ഖാർകിവ്, സെവസ്റ്റപോൾ ഉൾപ്പെടെ നഗരങ്ങളിലും റഷ്യൻ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ഖേഴ്സണിൽ യുക്രെയ്നും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, റഷ്യയിൽ പുടിന്റെ തലച്ചോറായി അറിയപ്പെട്ട നേതാവ് അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിന കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ യുക്രെയ്ൻ ആണെന്ന് റഷ്യ കുറ്റപ്പെടുത്തി. യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് കുറ്റപ്പെടുത്തി. കൊലപാതകി കഴിഞ്ഞ ജൂലൈ 23ന് രാജ്യത്തെത്തിയിരുന്നുവെന്നും കൊല നടത്തിയ ശേഷം എസ്റ്റോണിയയിലേക്ക് നാടുവിട്ടെന്നുമാണ് വിശദീകരണം.
ഡുഗിന സഞ്ചരിച്ച ലാൻഡ് ക്രൂസറിൽ ബോംബ് ഘടിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. മോസ്കോയിൽ ഡുഗിന താമസിച്ച വീടിനു സമീപത്തായിരുന്നു ആഴ്ചകളോളം കൊലപാതകി മകൾക്കൊപ്പം താമസിച്ചതെന്നും റഷ്യ ആരോപിച്ചു.
അതിനിടെ, ഇതുവരെയും അറിയപ്പെടാത്ത 'നാഷനൽ റിപ്പബ്ലിക്കൻ ആർമി' എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇത് നിലവിലില്ലാത്ത സംഘടനയാണെന്ന സംശയവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.