തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വസതിക്ക് മുന്നിലെ പ്രതിഷേധം തുടരുന്നു. വെസ്റ്റ് ജറുസലേമിലും സിസേറിയയിലെ നെതന്യാഹുവിന്റെ വസതിക്ക് മുന്നിലുമാണ് പ്രതിഷേധം തുടരുന്നത്. എല്ലാദിവസവും പ്രതിഷേധിക്കുമെന്നും ഇസ്രായേലിൽ സർക്കാർ മാറുന്നത് വരെ ഇതിൽ നിന്നും ഒരടി പിന്നോട്ട് മാറില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.
വ്യാഴാഴ്ച ഇസ്രായേലിലെ പ്രധാന റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു. ഇസ്രായേൽ സർക്കാറിൽ മാറ്റമുണ്ടാകണം. ഹമാസിന്റെ തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ. ബന്ദികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി ഹമാസുമായി കരാറിലൊപ്പിടാൻ നെതന്യാഹുവിന് ഒരു താൽപര്യവുമില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ശനിയാഴ്ച തെൽ അവീവ്, ജറുസലേം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിലൂടെ മാത്രമേ നെതന്യാഹുവിനെ സമ്മർദത്തിലാക്കാൻ കഴിയുവെന്നും പ്രതിഷേധം നടത്തുന്നവരുടെ പക്ഷം.
ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിരോധ മന്ത്രിയും തീവ്ര ദേശീയ പാർട്ടിയായ ‘ഇസ്രായേൽ ബയ്തിനു’ നേതാവുമായ അവിഗ്ഡോർ ലിബർമാനും രംഗത്തെത്തിയിരുന്നു. വടക്കൻ ഗസ്സയിലും തെക്കൻ ഗസ്സയിലും വിജയിക്കാൻ ഇസ്രായേലിനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഉത്തരവാദിത്തമുണ്ടെന്നും ലിബർമാൻ പറഞ്ഞു. യെദിയോത്ത് അഹ്റോനോത്ത് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.