പ്രസിഡന്‍റ് രാജിവെച്ചെന്ന് റിപ്പോര്‍ട്ട്: നാലു മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൈനയില്‍ സസ്പെന്‍ഷന്‍


ബെയ്ജിങ്: പ്രസിഡന്‍റ് ഷി ജിന്‍പിങ് രാജിവെച്ചെന്ന തെറ്റായ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്ന് ചൈനയില്‍ നാലു മാധ്യമപ്രവര്‍ത്തകരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയിലെ നാലുപേര്‍ക്കാണ് സസ്പെന്‍ഷന്‍.
ഷി ജിന്‍പിങ് കഴിഞ്ഞയാഴ്ച നടത്തിയ ആഫ്രിക്കന്‍പര്യടനവുമായി ബന്ധപ്പെട്ട ‘പ്രഭാഷണം’ (ഷീസി) സീഷി (രാജി) എന്ന് തെറ്റായി ടൈപ് ചെയ്തതാണ് അബദ്ധത്തിന് കാരണമായത്. ഒൗദ്യോഗിക ഏജന്‍സിയില്‍ ‘പ്രസിഡന്‍റിന്‍െറ രാജി’ എന്ന തലക്കെട്ടുകണ്ട് വിവിധ വെബ്സൈറ്റുകളും പിറ്റേദിവസം ഇതേവാര്‍ത്ത കാച്ചിവിട്ടിരുന്നു.
പ്രസിഡന്‍റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണക്കിലേറെ പ്രാധാന്യം നല്‍കി റിപ്പോര്‍ട്ട് ചെയ്യുന്ന ചൈനീസ് മാധ്യമങ്ങളുടെ ശൈലിയും ഇതിനിടെ ചര്‍ച്ചാവിഷയമായി. പ്രമുഖ പത്രമായ ‘പീപ്ള്‍സ് ഡെയ്ലി’ കഴിഞ്ഞ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പതിപ്പില്‍ ചൈനീസ് പ്രസിഡന്‍റുമായി ബന്ധപ്പെട്ട 12 തലക്കെട്ടുകളാണ് മുഖപ്പേജില്‍ നിരത്തിയത്.
വാര്‍ത്തകള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ് നിലവിലുള്ളതിനാല്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കി പേജുകള്‍ നിറക്കാന്‍ പത്രങ്ങള്‍ നിര്‍ബന്ധിതരാകുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ പ്രസിഡന്‍റുമാര്‍ക്ക് ലഭിക്കാത്ത മാധ്യമ കവറേജാണ് ഷി ജിന്‍പിങ്ങിന് ലഭിച്ചുവരുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ഘട്ടംഘട്ടമായി പരിഷ്കരണങ്ങള്‍ പ്രഖ്യാപിച്ചുവരുന്നതിനിടയില്‍ അധികാര സിംഹാസനം വാഴുന്നവരുടെ വ്യക്തിപൂജക്ക് സഹായകമായ രീതിയില്‍ വാര്‍ത്തകള്‍ വിന്യസിക്കുന്നത് പ്രതിലോമ പ്രവണതയാണെന്ന് പാര്‍ട്ടിക്കകത്തുനിന്നുപോലും വിമര്‍ശമുയരുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.