ഇന്ത്യയിൽ എല്ലാവർക്കും ഒരേ അവകാശമെന്ന് മോദി

ക്വാലലംപൂർ: ഇന്ത്യയിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാറിനെ കൂടുതൽ സുതാര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോദി മലേഷ്യയിൽ പറഞ്ഞു. ആസിയാൻ ഉച്ചകോടിക്കെത്തിയ മോദി ക്വാലലംപൂരിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു. സർക്കാറും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ മാറ്റം വരികയാണ്. എല്ലാ മേഖലയിലും അഴിമതി ഇല്ലാതാക്കും. നാനാത്വത്തിൽ നിന്ന് ഇന്ത്യ ശക്തി നേടുന്നുണ്ടെന്നും മോദി പറഞ്ഞു.

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണ്. ഇതിനെതിരെ എല്ലാ രാജ്യങ്ങളും ഒന്നിച്ചുനീങ്ങണം. ഭീകരവാദത്തിന് മതവും അതിർത്തിയും ഇല്ല. വിശ്വാസത്തിൻെറ പേരിൽ ഇവർ ആളുകളെ റിക്രൂട്ട് ചെയ്യുകയാണെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ വികസനത്തിന് വേഗത കൂടിയിരിക്കുകയാണ്. ലോകത്തെ വൻ സാമ്പത്തിക ശക്തിയായി മാറാനുള്ള കുതിപ്പിലാണ് ഇന്ത്യ. ആധുനിക സാമ്പത്തിക ശാസ്ത്രത്തിൻെറ ഗുണഫലങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ് സർക്കാർ. രാജ്യത്ത് പട്ടിണി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ശാസ്ത്രനേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്.

ഗാന്ധിജി മലേഷ്യയിൽ വന്നിട്ടില്ലെങ്കിലും അദ്ദേഹത്തിൻെറ ഹൃദയം തൊടാൻ ഈ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. ക്വാലലംപൂരിലെ ഗാന്ധി സെൻററിൽ ഗാന്ധിപ്രതിമ സ്ഥാപിക്കും. മലേഷ്യയിലെ ഇന്ത്യൻ കൾചറൽ സെൻററിന് സുഭാഷ് ചന്ദ്രബോസിൻെറ പേരിടും. മലേഷ്യയിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഉന്നമനത്തിന് 6.5 കോടി രൂപ അനുവദിക്കുമെന്നും മോദി പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.