ബെയ്ജിങ്: തിബത്തൻ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതും ആതിഥ്യമരുളുന്നതും ഗുരുതരമായ അപരാധമാണെന്ന് ലോകനേതാക്കൾക്ക് ചൈനയുടെ മുന്നറിയിപ്പ്. ദലൈലാമ, തങ്ങൾ സ്വന്തമെന്നവകാശപ്പെടുന്ന ഹിമാലയൻ മേഖലയിൽ ഉൾപ്പെടുന്ന തിബത്തിെൻറ സ്വയംഭരണം ആവശ്യപ്പെട്ടതാണ് ചൈനയെ പ്രകോപിപ്പിച്ചത്. തിബത്ത് തങ്ങളുടെ ഭാഗമാണെന്ന് ലോകരാഷ്ട്രങ്ങളും അംഗീകരിക്കണമെന്നാണ് ചൈനയുടെ വാദം. ദലൈലാമയുമായി ലോകനേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത് ചൈന എപ്പോഴും ശക്തമായി എതിർക്കാറുണ്ട്. ഇൗ വർഷം അരുണാചൽപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ദലൈലാമക്ക് അനുമതി നൽകിയ ഇന്ത്യക്കെതിരെയും ചൈന രംഗത്തുവന്നിരുന്നു.
ചൈനയുടെ പ്രതിഷേധം ഭയന്ന് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതിൽനിന്ന് പല രാഷ്ട്രനേതാക്കളും പിന്മാറിയിരുന്നു. ഏതെങ്കിലുമൊരു രാജ്യമോ സംഘടനയോ വ്യക്തിയോ ചൈനയുടെ ദേശീയ വികാരം മാനിക്കാതെ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയാൽ കുറ്റകരമായി കണക്കാക്കുമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ചൈനയിലെ യുനൈറ്റഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്മെൻറ് എക്സി. ഉപമന്ത്രി ഴാങ് യിജോങ് മുന്നറിയിപ്പു നൽകി. ‘‘നയതന്ത്രബന്ധം ആഗ്രഹിക്കുന്ന രാഷ്ട്രങ്ങൾ തിബത്ത് ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കണം. ചൈനയിൽനിന്ന് തിബത്തിനെ അടർത്തിയെടുക്കാനുള്ള അട്ടിമറിപ്രവർത്തനമാണ് ദലൈലാമ നടത്തുന്നത്. കൂടിക്കാഴ്ച നടത്തുന്ന ത് ചൈനയുടെ ദേശീയതാൽപര്യത്തിന് എതിരാണ്. തെൻറ മാതൃരാജ്യത്തെ വഞ്ചിച്ചാണ് ദലൈലാമ മറ്റൊരു രാജ്യത്തേക്ക് കടന്നതെന്നും ഴാങ് ആരോപിച്ചു. 1959ൽ ചൈനീസ് സർക്കാറിനെതിരെ നയിച്ച വിപ്ലവം പരാജയപ്പെട്ടതിനെ തുടർന്ന് ദലൈലാമ നാടുവിടുകയായിരുന്നു. അന്നുമുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.