കിയവ്: റഷ്യയുടെ ആക്രമണ ഭീഷണിയിൽ കഴിയുന്ന യുക്രൈനിൽ നിന്ന് രക്ഷപ്പെടാനാകാതെ ഇന്ത്യൻ വിദ്യാർഥികൾ. യുക്രൈനിൽ നിന്ന് മടങ്ങി എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന് പൗരന്മാർക്ക് ഇന്ത്യൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
'ഇവിടത്തെ സാഹചര്യം ശരിക്കും മോശമാണ്. ചില വിദ്യാർഥികൾ ടിക്കറ്റ് ബുക് ചെയ്തിരുന്നു. എന്നാൽ ഫ്ളൈറ്റുകൾ കാൻസൽ ചെയ്തിരിക്കുകയാണ്.' - യുക്രൈനിലെ വിദ്യാർഥിയായ ഹർഷ് ഗോയൽ പറഞ്ഞു.
'വിദ്യാർഥികളോട് ഇവിടെ വിട്ടുപോകാനാണ് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ എയർ ടിക്കറ്റുകൾക്ക് വലിയ വിലയാണ് ഈടാക്കുന്നത്. പലർക്കും അത് താങ്ങാൻ കഴിയുന്നില്ല.
ഇമെയിൽ വഴിയും ടെലിഫോൺ വഴിയും ഞങ്ങൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇവിടെ സുരക്ഷിതരാണെന്ന് മറുപടിയാണ് അവർ നൽകുന്നത്. എന്തെങ്കിലും സംഭവിച്ചാൽ അവർ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ'- ഹർഷ് ഗോയൽ കൂട്ടിച്ചേർത്തു.
ഒഴിച്ചുകൂടാനാകാത്ത യാത്രകൾ നിർത്തിവെക്കാനാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ആശിഷ് ഗിരി എന്ന വിദ്യാർഥി പ്രതികരിച്ചു. 'വിദ്യാർഥികൾ യുക്രൈനിൽ തുടരേണ്ടത് അത്യാവശ്യമല്ലാത്തതിനാൽ തന്നെ തങ്ങളോട് പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഫെബ്രവരി 20 വരെ ഒരു ഫ്ലൈറ്റിലും ടിക്കറ്റ് ലഭ്യമല്ല. ഇന്ത്യയിലുള്ള മാതാപിതാക്കളെല്ലാം ഈ അവസ്ഥയിൽ വളരെ ദുഖിതരാണ്.' ആശിഷ് പറഞ്ഞു.
എന്നാൽ, യുക്രൈനിനെ ആക്രമിക്കാൻ തങ്ങൾക്ക് തൽക്കാലം പദ്ധതിയില്ലെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.