ബെയ്ജിങ്: ചൈനീസ് മുൻ പ്രസിഡന്റ് ഹു ജിന്താവോയ പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് പുറത്താക്കിയതിന് വിശദീകരണവുമായി ദേശീയ മാധ്യമം. ഹുജിന്താവോക്ക് സുഖമില്ലാത്തതു കൊണ്ടാണ് വേദിയിൽ നിന്ന് മാറ്റിയത് എന്നാണ് വിശദീകരണം. പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനം നടക്കുന്നതിനിടെയാണ് ഹുജിന്താവോയെ ഏറെ നാടകീയമായി വേദിയിൽ നിന്ന് മാറ്റിയത്. ''സമാപന പരിപാടിയിൽ പങ്കെടുക്കാൻ ഹുജിന്താവോ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നുവത്രെ. അദ്ദേഹത്തിന്റെ അസുഖം ഭേദമാക്കാൻ സമയമെടുക്കുമെന്നും ഔദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന ജീവനക്കാർ ഇടപെട്ട് പെട്ടെന്ന് വേദിക്കു സമീപമുള്ള മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇപ്പോൾ ആരോഗ്യനിലയിൽ നല്ല മാറ്റമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ചൈനീസ് മുന്‍ പ്രസിഡന്റ് ഹു ജിന്താവോയെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്ന് പുറത്താക്കിയെന്ന രീതിയിലാണ് ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പ്രസിഡന്റ് ഷി ജിന്‍പിങിന് അടുത്തായി ഇരുന്ന ഹു ജിന്താവോയെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെന്നു കരുതുന്ന രണ്ടു പേര്‍ ചേര്‍ന്ന് എഴുന്നേല്‍പ്പിച്ചുകൊണ്ടുപോയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസമാണ് സംഭവമുണ്ടായത്.
രണ്ടായിരത്തിലേറെ സമ്മേളന പ്രതിനിധികളും വിദേശമാധ്യമങ്ങളടക്കം സന്നിഹിതരായിരിക്കെയാണ് മുന്‍ പ്രസിഡന്റിനെ പുറത്താക്കിയത്.സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിക്ക് സമീപം ഇരിക്കുകയായിരുന്ന ഹു ജിന്താവോയെ രണ്ടുപേര്‍ ചേര്‍ന്ന് മാറാന്‍ ആവശ്യപ്പെടുകയും അദ്ദേഹം വിസമ്മതിച്ചതോടെ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയുമാണ്. പുറത്താക്കും മുമ്പ് ഷി ജിൻപിങ്ങിനോട് എന്തോ സംസാരിക്കാൻ ശ്രമിക്കുന്നതും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.