അധികാരത്തിലിരിക്കുേമ്പാൾ ചൈനയുമായി ഏറെ വിരോധം പുലർത്തിയിരുന്നയാളാണ് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അതേ ട്രംപിനെ ഇപ്പോൾ 'ബുദ്ധ സന്യാസി' ആക്കിയിരിക്കുകയാണ് ചൈന. ട്രംപിനെ 'ധ്യാനിക്കുന്ന ബുദ്ധ സന്യാസി'യാക്കി പ്രതിമ നിർമിച്ചത് ചൈനീസ് ഫർണിച്ചർ നിർമാതാവായ ഹോങ് ജിൻഷിയാണ്. ഈ പ്രതിമകളാകട്ടെ, വൈറലുമായി.
ബുദ്ധ സന്യാസിയേപ്പോലെ ധ്യാനിച്ചിരിക്കുന്ന ട്രംപിന്‍റെ ചെറുപ്രതിമകളാണ് ഹോങ് ജിൻഷി നിർമിക്കുന്നത്. ആറുമാസം മുമ്പ് ഒരു കൗതുകത്തിനാണ് ഹോങ് ട്രംപിന്‍റെ വ്യത്യസ്ത പ്രതിമ നിർമിച്ചത്. ഇപ്പോൾ ഈ കൗതുകം ഒരു സൈഡ് ബിസിനസ് ആയി മാറിയിരിക്കുകയാണ്. ഫ്യൂജിയൻ പ്രവിശ്യയിലെ ഡെഹുവ പട്ടണത്തിൽ ട്രംപ് പ്രതിമകൾ നിർമിക്കാനായി ഒരു വർക്ക്ഷോപ്പ് ആരംഭിച്ചിരിക്കുകയാണ് ഹോങ്. ആദ്യ ബാച്ചിൽ 250 പ്രതിമകളാണ് നിർമിക്കുന്നത്.
തീവ്രനിലപാടുകൾക്ക് പേരുകേട്ട ട്രംപും ബുദ്ധമതവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇത്തരത്തിൽ ഒരു പ്രതിമ നിർമിക്കാൻ പ്രചോദനമായതെന്ന് ഹോങ് പറയുന്നു. 'വളരെ പ്രായമുള്ളവനും വിജയിച്ചവനുമായ ഒരാൾ തന്‍റെ വാർധക്യം ആസ്വദിക്കാനും കൂടുതൽ വിശ്രമിക്കാനും തുടങ്ങണമെന്നതാണ് ഞങ്ങളുടെ പാരമ്പര്യം. പക്ഷേ, വിവിധ മോഹങ്ങളെയും അനിശ്ചിതത്വങ്ങളെയും പറ്റി അദ്ദേഹം (ട്രംപ്) ഇപ്പോഴും വേദനിക്കുകയും വിഷമിക്കുകയും ചെയ്യുന്നു'- ഹോങ് പറഞ്ഞു.
ചൈനയിൽ നിന്നും വിദേശത്തുനിന്നും 200 പ്രതിമകൾക്കുള്ള ഓർഡർ ആണ് ഹോങ്ങിന് ലഭിച്ചിരിക്കുന്നത്. ഒരു പ്രതിമ ഉണ്ടാക്കാൻ 10 ദിവസമാണ് വേണ്ടത്. 16 സെന്‍റിമീറ്റർ ഉയരമുള്ള പ്രതിമയ്ക്ക് 999 യുവാനാണ് വില. ഇത് ഏകദേശം 11,174.93 രൂപ വരും. 46 സെന്‍റിമീറ്റർ വലിപ്പമുള്ള വലിയ പ്രതിമക്ക് ഇതിന്‍റെ 20 ഇരട്ടി വിലയാകും. തന്‍റെ പ്രതിമകൾ ട്രംപ് കണ്ടിട്ടുണ്ടോയെന്ന് ഹോങ്ങിന് അറിയില്ല. എന്നാൽ, ട്രംപിന് ഒരു പ്രതിമ സമ്മാനിക്കാൻ തയ്യാറാണെന്ന് ഹോങ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.