പാരിസ്: പാരിസ് ആക്രമണങ്ങളുടെ സൂത്രധാരനെന്ന് സംശയിക്കുന്ന അബ്ദുൽ ഹമീദ് അബു ഒൗദ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. അമേരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫ്രഞ്ച് സര്‍ക്കാരോ പൊലീസോ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെ സെന്‍റ് ഡെനിസില്‍ ഫ്രഞ്ച് പൊലീസ് നടത്തിയ റെയ്ഡിനിടെ അബു ഒൗദ് ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്.
എന്നാൽ, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോ റിച്ചിയർ ഇത് സംബന്ധിച്ച ചില സൂചനകൾ നല്‍കി. അബു ഔദ് ആത്മഹത്യ ചെയ്തു എന്ന വിവരം ലഭിച്ചെങ്കിലും ഇത് തെളിയിക്കുന്നതിനാവശ്യമായ രേഖകളൊന്നും ലഭിച്ചിട്ടില്ല. ഇതിന്‍റെ സ്ഥിരീകരണത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും ഫ്രാങ്കോ റിച്ചിയർ മാധ്യമങ്ങളോട് പറഞ്ഞു. ഡി.എൻ.എ ടെസ്റ്റിലൂടെ അബു ഔദിന്‍റെ മരണം സ്ഥിരീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.
സെന്‍റ് ഡെനിസിലെ അപാർട്മെന്‍റിൽ ഒളിവില്‍ താമസിക്കുകയായിരുന്നു മൊറക്കോ വംശജനായ അബൗു ഔദ്. പാരിസ് ആക്രമണത്തിൽ പങ്കെടുത്ത തീവ്രവാദികൾ ഒളിച്ചുകഴിയുന്നുവെന്ന വിവരത്തെ തുടർന്ന് പാര്‍പ്പിട സമുച്ചയത്തില്‍ പരിശോധനക്കെത്തിയപ്പോഴാണ് പോലീസിനുനേരേ ചാവേറാക്രമണമുണ്ടായത്. വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയത്. പൊട്ടിത്തെറിച്ച ചാവേർ അബു ഔദിന്‍റെ കാമുകിയാണെന്നും റിപ്പോർട്ടുണ്ട്. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഇവര്‍ പൊലീസിന് നേരേ എ.കെ-47 തോക്കുപയോഗിച്ച് വെടിവെച്ചു. ഇവരെ കൂടാതെ ഏറ്റുമുട്ടലില്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളും വെടിയേറ്റു മരിച്ചിട്ടുണ്ട്. അറസ്റ്റുചെയ്ത മൂന്നുപേരിലൊരാള്‍ പാരിസില്‍ നടന്ന അക്രമത്തില്‍ പങ്കാളിയാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.