മോസ്കോ: വിമാനം വെടിവെച്ചുവീഴ്ത്തിയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തില്‍ യു.എസ് സഖ്യചേരിയില്‍നിന്ന് പിന്‍മാറുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പു നല്‍കി. വിശ്വസ്തനായ സുഹൃത് രാജ്യമെന്ന് കരുതിയ തുര്‍ക്കിയുടെത് വിശ്വാസവഞ്ചനയാണ്. തുര്‍ക്കിയില്‍നിന്ന് ഇത്തരം നീക്കം പ്രതീക്ഷിച്ചില്ല.
പൊതുശത്രുവായ ഐ.എസിനെതിരെ ഒന്നിക്കാന്‍ യു.എസ് സഖ്യകക്ഷികളുമായി സഹകരിക്കാന്‍ തയാറാണെന്നും പുടിന്‍ അറിയിച്ചു. ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡുമൊന്നിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യത്തെയും പൗരന്മാരെ കൊന്നൊടുക്കിയ ഐ.എസിനെതിരെ പോരാട്ടത്തിന് പുടിനും ഓലന്‍ഡും ധാരണയായി. സിറിയയില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് പിന്തുണയുമായി സൈനികനീക്കത്തിനു പിന്നാലെ റഷ്യ ഐ.എസിനെതിരെയും ആക്രമണം നടത്തുന്നുണ്ട്.
അതിനിടെ, വിമാനത്തിന്‍െറ സഞ്ചാരദിശ ചോര്‍ത്തിയത് അമേരിക്കയാണെന്ന് പുടിന്‍ ആരോപിച്ചു. അംഗരാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ ആക്രമിക്കപ്പെടുന്നില്ളെന്ന് ഉറപ്പാക്കേണ്ടത് അമേരിക്കയുടെ ചുമതലയാണ്. അമേരിക്കന്‍ സഖ്യചേരിയിലെ രാജ്യമാണ് തുര്‍ക്കി. റഷ്യന്‍ വിമാനത്തിന്‍െറ സഞ്ചാരദിശയും സമയവും അമേരിക്കക്ക് അറിയാമായിരുന്നു. ആ വിവരം അവര്‍ തുര്‍ക്കിക്ക് കൈമാറുകയായിരുന്നുവെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.