ഇസ്തംപൂള്‍: തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കാളികളായ 62 സൈനികരുടെ വിചാരണ തുടങ്ങി. ഇസ്തംപൂള്‍ സാബിഹാ ഗോക്കെന്‍ വിമാനത്താവളം പിടിച്ചടക്കാന്‍ ശ്രമം നടത്തിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. ആരോപണം തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രത്തിനെതിരായ പ്രവര്‍ത്തിയില്‍ പങ്കെടുത്തുവെന്ന കുറ്റത്തിന് ആജീവനാന്ത തടവ് ശിക്ഷ ലഭിച്ചേക്കും. എന്നാല്‍ ഇവരില്‍ ചിലര്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. സൈനിക പരേഡില്‍ പങ്കെടുക്കാനെന്ന് കബളിപ്പിക്കപ്പെട്ടാണ് ഇതില്‍ പങ്കെടുത്തതെന്ന് ചിലര്‍ വാദിച്ചു. 28 ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും 34 സാധാരണ സൈനികരുടെയും വിചാരണയാണ് ആരംഭിച്ചിട്ടുള്ളത്.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആത്മീയ നേതാവ് ഫത്തഹുല്ല ഗുലനാണ് ഇതിനുപിന്നിലെന്ന് നേരത്തെ തുര്‍ക്കി ആരോപിച്ചിരുന്നു. എന്നാല്‍ ഗുലന്‍ ഇത് നിഷേധിച്ച് രംഗത്തത്തെിയിരുന്നു. സൈനികതലവന്‍മാക്കെതിരായ ആദ്യ വിചാരണയാണിത്. 29 പൊലീസ് ഉദ്യോഗസ്ഥര്‍ ഇതേ കേസില്‍ വിചാര നേരിടുന്നുണ്ട്.
അതേസമയം സൈനിക അട്ടിമറിശ്രമത്തെ തുടര്‍ന്ന് ആരോപണവിധേയമായി ജോലിയില്‍നിന്നും പുറത്താക്കപ്പെട്ട സര്‍ക്കാര്‍ പദവിയിലുള്ള ഉദ്യോഗസ്ഥരുടെ പരാതികള്‍ സ്വീകരിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരുലക്ഷത്തോളം സൈനികേതര വകുപ്പുകളില്‍ ജോലിച്ചെയ്യുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപിണം.
2016 ജൂലൈ 15നായിരുന്നു ലോകത്തെ ഞെട്ടിച്ച സൈനിക അട്ടിമറി ശ്രമംനടന്നത്. തലസ്ഥാന നഗരിയായ അങ്കാറയുള്‍പ്പെടെ നിരവധി പ്രമുഖ നഗരങ്ങളില്‍ പട്ടാളം പിടിച്ചെടുത്തെങ്കിലും ജനകീയ ചെറുത്തുനില്‍പ്പിനു മുന്നില്‍ സൈന്യംമുട്ടുമടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.