വാഷിങ്ടൺ: വിദേശ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ സൈനിക ഇടപെടലിലൂടെ മറിച്ചിടാൻ യു.എസ് പദ്ധതിയിട്ടിരുന്നതായി മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ.
റിപ്പബ്ലിക്കൻ മേൽക്കൈയുണ്ടായിരുന്ന വ്യത്യസ്ത ഭരണകൂടങ്ങൾക്കു കീഴിൽ നീതിന്യായ, സ്റ്റേറ്റ് വകുപ്പുകളും കൈകാര്യം ചെയ്ത ബോൾട്ടൺ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനു കീഴിൽ യു.എന്നിലെ യു.എസ് അംബാസഡറുമായിരുന്നു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു പിന്നിലെ പ്രധാന കരങ്ങളിലൊന്നായിരുന്ന ബോൾട്ടൺ ഇറാനിലും ഉത്തര കൊറിയയിലും ബോംബിടാനും യു.എസ് സർക്കാറിൽ സമ്മർദം ചെലുത്തിയിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ജോ ബൈഡൻ അധികാരത്തിലെത്തുന്നത് തടയാൻ കാപിറ്റോളിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ കുറിച്ച വാദം കേൾക്കലിനിടെയാണ് ബോൾട്ടന്റെ പുതിയ വെളിപ്പെടുത്തൽ. അതേസമയം, ജനുവരി ആറിലെ കാപിറ്റോൾ ആക്രമണം അത്തരം മറിച്ചിടൽ പദ്ധതിയായിരുന്നില്ലെന്നും അത് ട്രംപിന്റെ മാത്രം ഉത്തരവാദിത്തത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് പ്രതിനിധി സഭാംഗങ്ങളും ട്രംപിനെ കുറ്റപ്പെടുത്തി മൊഴി നൽകിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പ്രതിനിധികൾ അന്വേഷണ സമിതിക്കു മുന്നിൽവെച്ചു. ഡെമോക്രാറ്റുകൾക്ക് പുറമെ രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ മൊഴി നൽകിയവരിൽ പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.