വാഷിങ്ടൺ: യു.എസ് കപ്പലിന് നേരെ 72 മണിക്കൂറിനിടെ നാലാം ആക്രമണവുമായി ഹൂതികൾ. ചെങ്കടലിൽ വ്യാപകമായി യു.എസ് കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തുന്നത്. യു.എസ്.എസ് ഹാരി ട്രൂമാൻ എയർക്രാഫ്റ്റ് കാരിയറിന് നേരെയാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ നിരവധി മിസൈലുകളും ഡ്രോണുകളും പങ്കെടുത്തുവെന്ന് ഹൂതി സൈനിക വക്താവ് യാഹ്യ സാരീ പറഞ്ഞു. യമനിൽ യു.എസ് നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ലക്ഷ്യങ്ങൾ പൂർത്തീകരിച്ചുവെന്നും സാരി പറഞ്ഞു. യു.എസിന്റെ ആക്രമണം ഫലസ്തീൻ ജനതക്ക് മേലുള്ള യെമന്റെ പിന്തുണയെ തടയില്ല. ഗസ്സയിലെ ആക്രമണങ്ങളും ഉപരോധവും അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലിനെതിരായി ശക്തമായ ആക്രമണങ്ങൾ നടത്തുമെന്നും ഹൂതികൾ വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ ഹൂതികൾ അവർക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ജനുവരിക്ക് ശേഷമാണ് ഹൂതികളുടെ ഇസ്രായേലിനെതിരായ ആദ്യ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായ വിവരം ഇസ്രായേൽ സ്ഥിരീകരിച്ചു. എന്നാൽ, മിസൈൽ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇസ്രായേൽ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച പുലർച്ച ഗസ്സയിൽ നൂറിലേറെ യുദ്ധവിമാനങ്ങൾ പങ്കെടുത്ത സമാനതകളില്ലാത്ത കൂട്ടക്കുരുതിയിൽ കുരുന്നുകളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ ആശുപത്രികളിൽ ഇപ്പോഴും മൃതദേഹങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.